വിമാന സർവീസുകൾ താറുമാറാകും; യാത്രക്കാർക്ക് തിരിച്ചടിയായി 100ലധികം പൈലറ്റുമാർ ക്വാറൻ്റൈനിൽ, മറുപടി പറയാതെ സർക്കാർ

കൊവിഡ്-19 പ്രതിസന്ധിയിൽ നിന്നും രാജ്യങ്ങൾ കരകയറുകയാണ്. യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വരുത്തി പല രാജ്യങ്ങളും നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്നതിനിടെ നൂറിലധികം പൈലറ്റുമാർ ഒരുമിച്ച് ക്വാറൻ്റൈനിൽ പ്രവേശിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഹോങ്കോങിൽ നിന്നാണ് ഇത്തരത്തിലൊരു റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഹോങ്കോങ് വിമാന കമ്പനിയായ കാതയ് പസഫിക്കിലെ 130 ജീവനക്കാരാണ് കൊവിഡ് ആശങ്കയെ തുടർന്ന് ഒരുമിച്ച് ക്വാറൻ്റൈനിൽ പ്രവേശിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കാതയ് പസഫിക്കിലെ ജീവനക്കാരിൽ കൊവിഡ് ഭീഷണി പിടിമുറിക്കിയത്. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെ സമീപകാലത്ത് 6,000 ജീവനക്കാരെ കമ്പനി ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.ഇപ്പോൾ കമ്പനിയുടെ കാർഗോ - പാസഞ്ചർ പൈലറ്റുമാരും കാബിൻ ജീവനക്കാരുമാണ് 21 ദിവസത്തെ ക്വാറൻ്റൈനിൽ പ്രവേശിച്ചത്.
ഇവരിൽ 100 പേർ പൈലറ്റുമാർ ആണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കമ്പനിയിലെ നൂറിലധികം എയർക്രൂ അംഗങ്ങളെ ക്വാറൻ്റൈൻ ചെയ്യാനുള്ള നടപടികൾ ഇതിനകം തന്നെ ആരംഭിച്ചതായും നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും കമ്പനി സിഇഒ കാരി ലാം അറിയിച്ചു.
ജർമ്മനിയിലെ ഫ്രങ്ക്ഫർട്ടിലുള്ള ഹോട്ടലിൽ താമസിക്കുന്നതിനിടെയാണ് മൂന്ന് പൈലറ്റുമായിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഇവരുമായി സമ്പർക്കം പുലർത്തിയ നൂറിലധികം ജീവനക്കാരോട് ക്വാറൻ്റൈനിൽ പ്രവേശിക്കാനുള്ള നിർദേശം കമ്പനി നൽകിയത്. ഹോങ്കോങ് സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള പ്രത്യേക കേന്ദ്രത്തിലാണ് ഇത്രയും ജീവനക്കാരും ക്വാറൻ്റൈനിൽ കഴിയുന്നതെന്നും അധികൃതർ പറഞ്ഞു.
നൂറിലധികം ജീവനക്കാർ ഒരുമിച്ച് ക്വാറൻ്റൈനിൽ പ്രവേശിച്ചതോടെ രാജ്യത്തെ വിമാന സർവീസുകളെ സാഹചര്യം ബാധിക്കുമെന്ന് കാരി ലാം വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് നടത്തുന്ന കൊവിഡ് പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറിയ മൂന്ന് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജീവനക്കാരടക്കമുള്ളവർക്ക് ഒരുമിച്ച് ക്വാറൻ്റൈനിൽ പേകേണ്ടിവന്നത്.
വിമാന സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിൽ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വിമാന കമ്പനി നിലപാടറിയിച്ചിട്ടില്ല. ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടുമില്ല എന്നതും യാത്രക്കാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയാണ്.
https://www.facebook.com/Malayalivartha
























