ഡച്ച് സര്‍ക്കാറിന്‍റെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍, നെതര്‍ലന്‍ഡ്സില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് ആയിരങ്ങൾ, പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ ബൈക്കുകളും സൈക്കിളുകളും അഗ്നിക്കിരയാക്കി

ഡച്ച് സര്‍ക്കാറിന്‍റെ പുതിയ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധവുമായി നെതര്‍ലന്‍ഡ്സില്‍ ആയിരങ്ങൾ തെരുവിലിറങ്ങി. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകളും സൈക്കിളുകളും അഗ്നിക്കിരയാക്കി. പ്രക്ഷോഭത്തിനിടെ 5 പൊലീസുകാര്‍ക്ക് പരിക്കേറ്റു.ഏഴുപേരെ അറസ്റ്റ് ചെയ്തു. ജനരോഷം ശക്തമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് രേഖപ്പെടുത്തിയതോടെ ഡച്ച് സര്‍ക്കാര്‍ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ഡൗണ്‍ നടപ്പാക്കിയിരുന്നു. ഇതാണ് ജങ്ങളുടെ വന്‍ പ്രതിഷേധത്തിന് കാരണമാക്കിയത്.കൂടാതെ, വാക്സിന്‍ സ്വീകരിക്കാത്തവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും സര്‍ക്കാറിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായി
രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. മധ്യ നെതര്‍ലന്‍ഡ്സിലെ യുഓര്‍ക്ക് നഗരത്തിലും ലിംബര്‍ഗ് മേഖലയിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷകുലരായ ജനം രണ്ടു ഫുട്ബാള്‍ മത്സരങ്ങളും തടസ്സപ്പെടുത്തി. 51പേരാണ് ഇവിടെ മാത്രം അറസ്റ്റിലായത്.
റോട്ടര്‍ഡാം നഗരത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയവര്‍ക്കുനേരെ വെള്ളിയാഴ്ച പൊലീസ് വെടിയുതിര്‍ത്തതിന് പിന്നാലെയാണ് പ്രതിഷേധം കടുത്തത് . പ്രതിഷേധക്കാരെ മേയര്‍ അക്രമാസക്തിയുള്ളവര്‍ എന്ന് വിളിച്ചതും ജനങ്ങളെ ചൊടിപ്പിച്ചു.
https://www.facebook.com/Malayalivartha
























