കലിപൂണ്ട് ദുർഗ്ഗയായി ഇന്ദിരയുടെ സംഹാര താണ്ഡവം....പാകിസ്താനെ വെട്ടി നിരത്താൻ മനേക് ഷായും.. തീയായി കത്തി ജ്വലിച്ചു പാകിസ്ഥാൻ എരിഞ്ഞടങ്ങി..വാജ്‌പേയി പോലും വാഴ്ത്തിപ്പാടിയ ഇന്ദിര ഗാന്ധിയിയുടെ ധീരതയുടെ കഥ..

ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട യുദ്ധം ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാൻ കഴിയും അത് 1971ലെ ബംഗ്ലാദേശ് യുദ്ധമാണെന്ന്.വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കൻ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോൾ ഇന്ത്യ ആർപ്പുവിളിച്ചത് ഒരാൾക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടുംതൂണായിരുന്ന ഇന്ദിരാഗാന്ധിക്കുവേണ്ടി. 1967-ൽ ഗൂംഗി ഗുഡിയ എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകംകണ്ടത് ഇന്ത്യയുടെ ദുർഗയായി.
രാഷ്ട്രീയ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാൻ കഴിയുന്നവർക്കാണ് ചരിത്രം തിരുത്താൻ കഴിയുക. അതുപോലെ ഒരാൾ ആയിരുന്നു ഇന്ദിരാഗാന്ധിയെന്ന ഇന്ത്യൻ അയേൺ ലേഡി. 1967-ൽ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകംകണ്ടത് ഇന്ത്യയുടെ ദുർഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകൾക്കുമൊടുവിൽ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂർമബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയവഴിയൊരുക്കുകയായിരുന്നു.
ഇടക്കാല ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തി 1971 മാർച്ച് 18ന് വൻഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ കിഴക്കൻ പാക്കിസ്ഥാനിൽ ആഭ്യന്തരപ്രശ്നങ്ങൾ മൂർധന്യത്തിലെത്തിയിരുന്നു. സമ്മർദംചെലുത്തി കിഴക്കൻ പാക്കിസ്ഥാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാൻ യു.എസ്. അടക്കമുള്ള അന്താരാഷ്ട്രശക്തികളോട് ഇന്ദിര ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ദിരയോട് അകാരണമായ അനിഷ്ടം പുലർത്തിയിരുന്നു അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സൺ 'ആ സ്ത്രീ' എന്നാണ് ഇന്ദിരയെ സംബോധന ചെയ്തിരുന്നത്. മറുഭാഗത്ത് പാക്കിസ്ഥാൻ സൈനിക ജനറൽ യഹ്യാ ഖാനോട് എന്തെന്നില്ലാത്ത സൗഹൃദവും. ജൂലായ് ആദ്യവാരം അന്നത്തെ യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസ്സിൻജർ ഇന്ത്യ സന്ദർശിച്ചവേളയിൽ ഇന്ദിര അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചു. കിസ്സിൻജറിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് കരസേനാ മേധാവി മനേക് ഷായെക്കൂടി ഇന്ദിര ക്ഷണിച്ചിരുന്നു.
സൈനിക യൂണിഫോമിൽതന്നെ ഷാ എത്തണമെന്ന് ഇന്ദിര ശഠിച്ചു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ കിഴക്കൻ പാക്കിസ്ഥാൻ ജനതയുടെ ജനാധിപത്യപരമായ ആവശ്യങ്ങൾ അംഗീകരിക്കാൻ യു.എസ്. പാക്കിസ്ഥാനോട് ആവശ്യപ്പെടണമെന്നും അഭയാർഥിപ്രശ്നം ഇന്ത്യയുടെ കൈവിട്ടുപോകുകയാണെന്നും ഇന്ദിര കിസ്സിൻജറിനെ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഒരുറപ്പും നൽകാനാവില്ലെന്നായിരുന്നു കിസ്സിൻജറുടെ മറുപടി. അങ്ങനെയെങ്കിൽ, കിഴക്കൻ പാക്കിസ്ഥാനിൽ സൈനിക ഇടപെടൽ നടത്താൻ മനേക് ഷായോട് ആവശ്യപ്പെടുമെന്ന് ഇന്ദിര അതേനാണയത്തിൽ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽനിന്ന് പാക്കിസ്ഥാനിലേക്കാണ് കിസ്സിൻജർ പോയത്. അവിടെനിന്ന് രഹസ്യമായി ചൈനയിലെ പീക്കിങ്ങിലേക്കും.
ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരുമാസത്തിനുള്ളിൽ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെച്ചു. ബംഗാൾ ഉൾക്കടലിൽ യു.എസ്. തങ്ങളുടെ കപ്പൽപ്പടയെ വിന്യസിച്ചപ്പോൾ വ്ലാഡിവൊസ്തോക്കിൽനിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധശേഷിയുള്ള കപ്പൽവ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനികനീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റുയൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.
ഇന്ത്യ സംയമനംപാലിക്കണമെന്നും പാക്കിസ്ഥാനുമായി ചർച്ച നടത്തണമെന്നും പറഞ്ഞവരോട് ഇന്ദിരയുടെ മറുപടി ഇതായിരുന്നു: 'ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കമല്ല. ചർച്ച നടക്കേണ്ടത് പാക്കിസ്ഥാന്റെ പ്രസിഡന്റും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ അവാമിലീഗും തമ്മിലാണ്'. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അഭിമുഖം നൽകാനും ഇന്ദിര മറന്നില്ല. ബി.ബി.സി.യിൽ ജൊനാഥൻ ഡിംബിൾബിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യ സംയമനം പാലിക്കാത്തതെന്തെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് 'ഹിറ്റ്‌ലർ വംശഹത്യ നടത്തുമ്പോൾ എന്തുകൊണ്ടാണ് നിങ്ങൾ യഹൂദന്മാർ മരിച്ചോട്ടെയെന്നും ജർമനിയുമായി സമാധാനചർച്ച നടത്തൂവെന്നും ആവശ്യപ്പെടാതിരുന്നത്' എന്ന് തിരിച്ചടിച്ചു.
ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തുമ്പോൾ കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡൽഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയിരുന്നു. അർധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പാക്കിസ്ഥാനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവർ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.
കരസേനയ്ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തിൽ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നൽകി. ഒടുവിൽ രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാക്കിസ്ഥാനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകൾ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങൾ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുർഗ'യെന്ന് പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്‌പേയി ഇന്ദിരയെ വിളിക്കുമ്പോൾ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.
ഇന്ദിരകൊപ്പം അനുസ്മരിക്കപ്പെടണ്ടേ പേരാണ് ജനറൽ മനേക് ഷായുടേതും. 1971ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധകാലത്തെ ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന മനേക് ഷാ. അഞ്ച് യുദ്ധങ്ങൾ കണ്ട, നാലുപതിറ്റാണ്ട് സൈനികസേവനം നടത്തിയ സാം ബഹാദൂർ എന്ന് വിളിപ്പേരുള്ള ഫീൽഡ് മാർഷൽ ഹോർമുസ്ജി ഫ്രാമ്ജി ജംഷഡ്ജി മനേക് ഷാ.
പതിമ്മൂന്നു ദിവസംകൊണ്ട് ലോകഭൂപടത്തിൽ ബംഗ്ലാദേശ് എന്ന ഒരു പുതിയ രാജ്യമുണ്ടാക്കിയ ജേതാവ്. നെഹറുവിന്ശേഷം ഇന്ദിരാഗാന്ധിയുമായി മികച്ച വ്യക്തിബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ''അവർ എന്നെ വിശ്വസിച്ചിരുന്നു. താനവരെയും. വിമർശനങ്ങൾപോലും തുറന്നുപറയാവുന്ന ബന്ധം... ഞാൻ അവരെ കാണുമ്പോൾ സ്വീറ്റി എന്നുവിളിക്കും. അവർ എന്നെ സാം എന്നും''.- മനേക്ഷാ ഒരിക്കൽ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് സൈന്യം സജ്ജമാണോയെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാഞ്ഞപ്പോൾ, അനവസരത്തിൽ ആക്രമിച്ചാൽ പരാജയമായിരിക്കും ഫലമെന്ന് ചൂണ്ടിക്കാട്ടി തയ്യാറെടുപ്പിന് സമയം ചോദിക്കുകയായിരുന്നു മനേക് ഷാ. കിഴക്കൻ പാക്കിസ്ഥാനിലെ ആഭ്യന്തരകലാപങ്ങൾകാരണം ബംഗാളിലേക്കും അസമിലേക്കും ത്രിപുരയിലേക്കും അഭയാർഥികളുടെ പ്രവാഹമായിരുന്നു.
അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ടെലിഗ്രാം സന്ദേശങ്ങൾ മുന്നിൽവച്ചാണ് ഇന്ത്യൻസൈന്യം കിഴക്കൻ പാക്കിസ്ഥാനിലേക്ക് കടക്കണമെന്ന് ഇന്ദിരാഗാന്ധി മനേക് ഷായോട് നിർദ്ദേശിച്ചത്. പ്രധാനമന്ത്രി ഉദ്ദേശിച്ചത് യുദ്ധമാണോ? മനേക് ഷായുടെ ചോദ്യത്തിന്, 'യുദ്ധമെങ്കിൽ യുദ്ധം' എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി.
കാബിനറ്റ് മീറ്റിങ്ങിനുശേഷം ഇന്ദിരാഗാന്ധിയോട് സാം മനേക് ഷാ പറഞ്ഞു: ''യുദ്ധം ചെയ്യുക എന്റെ ജോലിയാണ്. പക്ഷേ, യുദ്ധത്തിനുപോയാൽ വിജയിക്കണം''. ചിരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''എനിക്കുവേണ്ടത് തനിക്കറിയാമല്ലോ?''. ''അറിയാം, പ്രധാനമന്ത്രിക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം.
പക്ഷേ, ഏപ്രിൽ മാസങ്ങളിൽ ഹിമാലയൻചുരങ്ങൾ തുറക്കുന്ന സമയം ചൈനീസ് അതിർത്തിയിൽ കൂടുതൽ ശ്രദ്ധവേണം. മാത്രമല്ല, അക്കാലം കിഴക്കൻ ബംഗാളിൽ മഴക്കാലമാണ്. സൈനികനീക്കത്തിന് അനുയോജ്യമായ സമയമല്ലിത്''. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വ്യോമസേനയ്ക്കും സഹായമെത്തിക്കാൻ തടസ്സം നേരിടും. കാത്തിരിക്കണം -ഇതാണ് സാം മനേക് ഷാ പ്രധാനമന്ത്രിയോട് സമയമാവശ്യപ്പെടാനുള്ള കാരണം.
പ്രധാനമന്ത്രിക്ക് ആദ്യം അതുൾക്കൊള്ളാൻ ആയില്ലെന്നുതോന്നിയപ്പോൾ മനേക് ഷാ പറഞ്ഞു: ''പ്രധാനമന്ത്രി, താങ്കൾ സംസാരിക്കാൻ വാതുറക്കുന്നതിന് മുമ്പുതന്നെ ഞാൻ എന്റെ രാജിക്കത്ത് അയക്കട്ടെ. മാനസികമോ ശാരീരികമോ ആയ കാരണങ്ങളാൽ''. ഇതേത്തുടർന്ന്, തന്റെ നിർദ്ദേശം ഇന്ദിരാഗാന്ധി അംഗീകരിച്ചെന്ന് സാം മനേക് ഷാ പറയുന്നു. ഒമ്പതുമാസം കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും ചോദിച്ചപ്പോഴായിരുന്നു മനേക് ഷായുടെ പ്രശസ്തമായ ആ മറുപടി:
''ഐ ആം ആൾവേയ്സ് റെഡി സ്വീറ്റി''. യുദ്ധം ആരംഭിക്കേണ്ടത് എപ്പോഴെന്ന് രാഷ്ട്രീയനേതൃത്വത്തോട് നിർദ്ദേശിക്കാനുള്ള പ്രൊഫഷണൽ നേതൃത്വമികവ് സാം മനേക് ഷായ്ക്കുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനുമായി മനേക് ഷായ്ക്കുണ്ടായിരുന്ന അകൽച്ചയും വിവാദങ്ങളുമെല്ലാം മനേക് ഷായുടെ ഈ തന്റേടത്തിന്റെ പ്രതിഫലനമായിരുന്നു.
മനേക് ഷായും വാക്കുപാലിച്ചു. 1971 ഡിസംബർ നാലിന് ബംഗ്ലാദേശ് യുദ്ധം തുടങ്ങി. ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമ്മൂന്നാം നാൾ ധാക്കയിൽ ഇന്ത്യൻപതാക പാറിപ്പറന്നു. പാക്കിസ്ഥാനിൽനിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു.
കീഴടങ്ങാൻ നിർദ്ദേശിച്ച്, പാക്കിസ്ഥാൻ സൈനികരോടുള്ള മനേക് ഷായുടെ സന്ദേശവും ഇതായിരുന്നു, ''എന്തിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുത്തണം. നിങ്ങൾക്ക് വീടുകളിൽ തിരികെപ്പോയി നിങ്ങളുടെ കുട്ടികളെ കാണണ്ടേ. ഒരു ഭടനുമുന്നിൽ ആയുധംവെച്ച് കീഴടങ്ങുന്നതിൽ ഒരഭിമാനപ്രശ്‌നവുമില്ല. ഒരു സൈനികന് യോജിച്ച എല്ലാ ആദരവും നിങ്ങൾക്ക് ലഭിക്കും''.
വിഭജനസമയത്ത് മനേക് ഷാ അംഗമായിരുന്ന ബ്രിട്ടീഷ് ആർമിയുടെ 12-ാം ഫ്രണ്ടിയർ ഫോഴ്സ് റെജിമെന്റിന്റെ നാലാം ബറ്റാലിയൻ പൂർണമായും പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗമായിമാറി. പാക്കിസ്ഥാൻ ആർമിയിൽ തുടരണമെന്ന് മുഹമ്മദലി ജിന്ന മനേക് ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിലെത്തി ഗൂർഖാ റൈഫിൾസിന്റെ കമാൻഡിങ് ഓഫീസറാവുകയാണ് ചെയ്തത്.
പാക്കിസ്ഥാൻ ആർമിയിലാണ് പോയിരുന്നതെങ്കിൽ എന്തുസംഭവിക്കുമായിരുന്നുവെന്ന് ഒരിക്കൽ മനേക് ഷായോട് ആരോ ചോദിച്ചു. 'എന്നാൽ, എല്ലാ യുദ്ധങ്ങളും പാക്കിസ്ഥാൻ ജയിക്കുമായിരുന്നു' എന്നായിരുന്നു മനേക് ഷായുടെ മറുപടി. പക്ഷേ ഇത് വ്യാജമാണെന്നും മനേക് ഷാ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 1973-ൽ വിരമിച്ചതിനുശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷലായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂൺ 27ന് മനേക് ഷാ മരിച്ചിട്ട് 12 വർഷം തികഞ്ഞു.
https://www.facebook.com/Malayalivartha

























