ചെറുതായോന്ന് മയങ്ങിയതാ... യുക്രെയ്ൻ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കവേ മയങ്ങി വ്ലാഡിമർ പുടിൻ; യുക്രെയ്ൻ-റഷ്യ സംഘർഷാവസ്ഥയുമായി കൂട്ടിച്ചേർത്ത് സൈബർ ലോകം

ആരോപണ-പ്രത്യാരോപണങ്ങളുമായി റഷ്യ ഒരു വശത്തും പാശ്ചാത്യ ശക്തികൾ മറുവശത്തും നിൽക്കുമ്പോൾ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീളുകയാണോയെന്നാണ് ആശങ്ക. യുക്രെയ്നിൽ അധിനിവേശത്തിനൊരുങ്ങുകയാണെന്ന് ആദ്യം മുന്നറിയിപ്പ് നൽകിയത് യുഎസ് ആണ്. എന്നാൽ ഇക്കാര്യം റഷ്യ നിഷേധിക്കുകയാണ്. ഇതിനിടെയാണ് ബെയ്ജിങ്ങിൽ ശീതകാല ഒളിമ്പിക്സിന് തുടക്കമായത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഉൾപ്പെടെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. ഇതിൽ, യുക്രെയ്ൻ താരങ്ങളുടെ മാർച്ച് പാസ്റ്റ് നടക്കവേ മയങ്ങിപ്പോകുന്ന പുടിന്‍റെ ദൃശ്യങ്ങളാണ് സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. യുക്രെയ്നും റഷ്യക്കുമിടയിൽ നിലവിലുള്ള സംഘർഷാവസ്ഥയുമായി കൂട്ടിച്ചേർത്താണ് പലരും വിഡിയോയെ വിലയിരുത്തിയത്.
പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചേർന്ന് നാറ്റോക്കെതിരെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു.ഇതോടെ, പ്രബല രാഷ്ട്രങ്ങൾ ഇരുചേരിയായി അണിനിരക്കുകയാണോയെന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം യുഎസിനും സഖ്യകക്ഷികൾക്കുമെതിരെ ഒറ്റക്കെട്ടായി നീങ്ങുമെന്ന സന്ദേശമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും നൽകിയിരിക്കുന്നത്. ശീതകാല ഒളിംപിക്സിന് മുന്നോടിയായാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം നാറ്റോ സഖ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങളെ ശക്തമായ ഭാഷയിലാണ് ഇരുനേതാക്കളും എതിർത്തത്. കൊവിഡ് ആരംഭിച്ച ശേഷം ചൈനയ്ക്ക് പുറത്തുപോകാത്ത ഷി ജിൻപിങ് ആദ്യമായാണ് ഒരു പ്രധാന രാഷ്ട്ര നേതാവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
https://www.facebook.com/Malayalivartha






















