അഫ്‌ഗാനിസ്ഥാനിൽ നിന്നും നിരന്തരമായ ആക്രമണം! ഞങ്ങളെ രക്ഷിക്കണേ എന്ന് പറഞ്ഞ് കരഞ്ഞ് പാക്കിസ്ഥാൻ; മൂന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന് നിരവധി സൈനികരെ നഷ്ടപ്പെട്ടു, ഇനി അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വന്നതിലും ഉത്തരവാദി ഇന്ത്യ ആണെന്ന് പാകിസ്ഥാൻ പറയാതിരുന്നാൽ മതി

ഐക്യരാഷ്ട്ര സഭയോട് ഞങ്ങളെ രക്ഷിക്കണേ എന്ന് പറഞ്ഞ് കരയുകയാണ് പാകിസ്ഥാൻ. അഫ്‌ഗാനിസ്ഥാനിൽ നിന്നും നിരന്തരമായ ആക്രമണം വരുന്നുവെന്നും, ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും ആണ് അവരുടെ വാദം. ഈ ദുരിതത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ നിങ്ങൾ തന്നെ എന്തെങ്കിലും ചെയ്യണം എന്നാണ് ഇപ്പോൾ പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയോട് അപേക്ഷിച്ചിരിക്കുന്നത്.
ഇമ്രാൻ ഖാൻ സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ പാക്കിസ്ഥാന്റെ ഭീകരവാദ നയം. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ നിന്ന് പുറപ്പെടുന്ന അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ ആണ് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് സഹായം അഭ്യർത്ഥിച്ചത്. ഈയിടെയാണ് 5 പാകിസ്ഥാൻ സൈനികരെ തെഹെരീക് ഇ താലിബാൻ കാലപുരിക്കയച്ചത്.
"യുഎൻഎസ്‌സി ലിസ്‌റ്റഡ് തീവ്രവാദ പ്രസ്ഥാനങ്ങൾ ആയ ടി ടി പി യും ജമാഅത്തുൽ അഹ്റാറും പാക് സൈന്യത്തിനും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിവിലിയൻ ലക്ഷ്യങ്ങൾക്കും നേരെ നൂറുകണക്കിന് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ആണ് നടത്തിയിരിക്കുന്നത് . നിരോധിത ഗ്രൂപ്പായ ടിടിപി ഈ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഈ അക്രമണങ്ങൾക്കെതിരെയാണ് ഇപ്പോൾ പാകിസ്ഥാന്റെ നയതന്ത്ര പ്രതിനിധി ഐക്യ രാഷ്ട്ര രക്ഷാ സമിതിയോട് പരാതിപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക്കിസ്ഥാന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രീതിയിലുള്ള തിരിച്ചടികളാണ് നേരിട്ട് കൊണ്ടിരിക്കുന്നത് , പ്രത്യേകിച്ച് ബലൂചിസ്ഥാനിൽ. മൂന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന് നിരവധി സൈനികരെ നഷ്ടപ്പെട്ടു. ആദ്യം, ജനുവരി 25 ന്, പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ തെക്ക് ഇറാനുമായുള്ള രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാനിലെ കെച്ചിൽ ഭീകരർ ആക്രമണം നടത്തി. ആ ഭീകരാക്രമണത്തിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഒരാഴ്‌ചയ്‌ക്ക് ശേഷം, ഫെബ്രുവരി 2 ന്, അതേ പ്രവിശ്യയിലെ നോഷ്‌കി, പഞ്ച്‌ഗുർ ജില്ലകളിൽ മറ്റൊരു ഭീകരാക്രമണ ഗൂഢാലോചന അരങ്ങേറി. നോഷ്കി ആക്രമണം മണിക്കൂറുകൾക്കകം തിരിച്ചടിച്ചെങ്കിലും, പഞ്ച്ഗൂരിലെ സംഘർഷം 60 മണിക്കൂറിലധികം നീണ്ടു, ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് സൈനികരുടെ മരണത്തിന് കാരണമായി.
ഈ ആക്രമണങ്ങളിൽ 20-ലധികം ഭീകരർ കൊല്ലപ്പെട്ടതായി പാക് സൈന്യത്തിന്റെ പ്രസ് വിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബലൂചിസ്ഥാനിലെ വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, നോഷ്കിയിലും പഞ്ച്ഗൂരിലും "നൂറിലധികം ശത്രു സൈനികരെ" കൊന്നതായി അവർ അവകാശപ്പെട്ടു. ഇപ്പോൾ ഈ ആക്രമണങ്ങളുടെയൊക്കെ പ്രധാന സൂത്രധാരൻ ഇന്ത്യ ആണെന്നാണ് അവർ അവകാശപ്പെടുന്നത്
ജനുവരിയിൽ മാത്രം ഇസ്ലാമാബാദ്, ലാഹോർ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ഭീകരർ ലക്ഷ്യമിട്ടപ്പോൾ നിരവധി ഭീകരാക്രമണങ്ങൾക്ക് ആണ് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്. മറ്റൊരു ഭീകരാക്രമണത്തിൽ പെഷവാറിൽ അജ്ഞാത മോട്ടോർ സൈക്കിൾ യാത്രക്കാർ ഒരു ക്രിസ്ത്യൻ പുരോഹിതനെ വെടിവെച്ചു കൊല്ലുകയും സഹയാത്രികനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപകാല ഭീകരാക്രമണങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പ്രവണതകളുടെയും തന്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ടി ടി പി -ബലൂചിസ്ഥാൻ ലിബറേഷൻ ആർമി -ഇസ്ലാമിക് സ്റ്റേറ്റ് അവിഹിത ബന്ധം രൂപപ്പെടുകയാണെന്ന് സുരക്ഷാ വിദഗ്ധർ വിശ്വസിക്കുന്നു. മൂന്ന് തീവ്രവാദ ഗ്രൂപ്പുകളും ഭരണകൂട സംവിധാനത്തിനെതിരെയുള്ള പോരാട്ടത്തിനായി തങ്ങളുടെ വിഭവങ്ങളും അഭിലാഷങ്ങളും കൂട്ടിയിണക്കിയെന്ന് കരുതപ്പെടുന്നു.
വസ്തുത ഇതായിരിക്കെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണു പാകിസ്ഥാൻ ഇതിന്റെയൊക്കെ പുറകിൽ ഇന്ത്യ ആണെന്ന് ആരോപിക്കുന്നത്. പാക്കിസ്ഥാനിലെ ചൈനീസ് നിക്ഷേപം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ ഒത്താശയോടെയാണ് അഫ്ഗാൻ മണ്ണ് ഉപയോഗിച്ചാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് പാകിസ്ഥാൻ സൈന്യവും സർക്കാരും വിശ്വസിക്കുന്നു.ഈ ഒരു ഭയം പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയുടെ വാക്കുകളിൽ വ്യക്തമാണ്. അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ട സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന വാക്കുകൾ അതാണ് സൂചിപ്പിക്കുന്നത്.
വാളെടുത്തവൻ വാളാൽ, അല്ലാതെ എന്ത് പറയാൻ ആണ്. മറ്റ് രാജ്യങ്ങളെ കത്തിക്കാൻ പോയാൽ ആ പദ്ധതി നടപ്പിലാക്കുമ്പോൾ അല്പം കൈ പൊള്ളിയെന്നു വരും. അത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഒരു സാഹചര്യമാണ് ഇപ്പോൾ പാകിസ്ഥാൻ നേരിട്ടു കൊണ്ടിരിക്കുന്നത്. താലിബാൻ തീവ്ര വാദികളെ ചെല്ലും ചിലവും കൊടുത്തു വളർത്തിയതാണ്, ഇപ്പോൾ അവർ ഇടയ്ക്കിടെ തിരിഞ്ഞു കൊത്തുന്നു അത്ര തന്നെ.
അതിനിടെയാണ് ഒരു പടി കൂടി കടന്ന് ഇതിനൊക്കെ പുറകിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നത് . ഈ തീവ്ര വാദ സംഘങ്ങളെയെല്ലാം ചെല്ലും ചിലവും കൊടുത്ത് വളർത്തുന്നത് ഇന്ത്യ ആണെന്നാണ് അവരുടെ ഇപ്പോഴത്തെ ഏറ്റവും പുതിയ കണ്ടു പിടുത്തം. എന്നാൽ കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തിയാൽ ആർക്കും മനസിലാകുന്ന ഒരു കാര്യമുണ്ട്.
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ കാബൂൾ താലിബാൻ പിടിച്ചെടുത്തതിനുശേഷം തീവ്രവാദ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടത്തിന് ആണ് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്. ഇത് അടിവരയിടുന്നതാണ് സമീപകാല ആക്രമണങ്ങൾ എന്നാണ് പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസ് എന്ന ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഒരുബുദ്ധികേന്ദ്രം , അടുത്തിടെ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇനി അഫ്‌ഗാനിസ്ഥാനിൽ താലിബാൻ വന്നതിലും ഉത്തരവാദി ഇന്ത്യ ആണെന്ന് പാകിസ്ഥാൻ പറയാതിരുന്നാൽ മതിയായിരുന്നു.
https://www.facebook.com/Malayalivartha






















