ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ അഭയം തേടി മലയാളി വിദ്യാർത്ഥികൾ; ആവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ ബുദ്ധിമുട്ട്, എ.ടി.എമ്മുകളും പ്രവര്‍ത്തനരഹിതം: നൗകോവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് സാറ

റഷ്യയുടെ ആക്രമണം അതി ശക്തമായതോടെ തങ്ങളോട് ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ കഴിയാന്‍ യുക്രെയ്ന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി എം.ബി.ബി.എസ് വിദ്യാര്‍ഥിനിയും എറണാകുളം സ്വദേശിനിയുമായ സാറ സജി ഫെബ. ആയിരക്കണക്കിന് ജനങ്ങളാണ് നൗകോവയിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടിയിരിക്കുന്നത്. മെട്രൊ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളും സാറ പ്രമുഖ മാധ്യമത്തിന് നൽകി.
ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ് സാറ. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശമനുസരിച്ചാണ് യുക്രെയ്നിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് രാജ്യത്തിന്‍റെ മധ്യഭാഗത്തുള്ള നൗകോവയിലേക്ക് താനടക്കമുള്ള വിദ്യാര്‍ഥികള്‍ വന്നതെന്ന് സാറ പറഞ്ഞു. പകലൊക്കെ ഇവിടെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എങ്കിലും പുറത്തേക്ക് ഇറങ്ങേണ്ടയെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരുന്നത്.
തെരുവുകളൊക്കെ വിജനമായിരുന്നു. എ.ടി.എമ്മുകളും പ്രവര്‍ത്തനരഹിതമായതോടെ സാധനം വാങ്ങാനുള്ള പണമെടുപ്പൊക്കെ ബുദ്ധിമുട്ടായി. ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച അനിശ്ചിതത്വം മൂലമാണ് യുക്രെയ്നില്‍ തുടര്‍ന്നതെന്നും സാറ പറഞ്ഞു. നിലവില്‍ മാധ്യമങ്ങളില്‍ കാണുന്ന ഭീതിദമായ സാഹചര്യങ്ങള്‍ പ്രദേശത്തില്ലെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എംബസി ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സാറ വ്യക്തമാക്കി.
എന്നാൽ, യുക്രെയ്നിലെ തെക്കുകിഴക്കന്‍ പ്രദേശമായ സപോരിസിയയില്‍ ആവശ്യസാധനങ്ങള്‍ വാങ്ങിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മലയാളി വിദ്യാര്‍ഥിയായ അമീന്‍ ഖാന്‍ പറയുന്നു. സപോരിസിയ മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് എറണാകുളം സ്വദേശിയായ അമീന്‍ ഖാന്‍. പ്രദേശത്തെ കടകള്‍ തുറക്കാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നതിന്റെയും ആളുകള്‍ ധാരളമായി സാധനങ്ങള്‍ വാങ്ങി പോകുന്നതിന്റെയും ദൃശ്യങ്ങള്‍ അമീന്‍ പങ്കുവെക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















