യുക്രൈന്റെ ഗറില്ല യുദ്ധ മുറ ഫലം കണ്ടു റഷ്യയുടെ നഷ്ട കണക്കുകള്‍ പുറത്ത്

2022 ഫെബ്രുവരി 24 നാണ് റഷ്യ, യുക്രൈനെതിരെ തങ്ങളുടെ 'പ്രത്യേക സൈനിക നീക്കം' എന്ന് പേരിട്ട യുദ്ധം ആരംഭിച്ചത്. ഈ സൈനിക നീക്കത്തെ 'യുദ്ധം' (ണമൃ) എന്ന് വിശേഷിപ്പിക്കുന്നത് പോലും പുടിന്‍ നിരോധിച്ചിരുന്നു. യുദ്ധം തുടങ്ങി രണ്ട് മാസത്തോളം യുക്രൈനെ വടക്ക് പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്ക് ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം റഷ്യ അക്രമണം അഴിച്ച് വിട്ടു. ഇതിനായി ബെലാറസ്, ചെച്‌നിയ സൈന്യങ്ങള്‍ റഷ്യയുടെ സഹായത്തിനെത്തിയിരുന്നു. എന്നാല്‍, രണ്ട് മാസത്തെ തുടര്‍ച്ചയായ അക്രമണത്തില്‍ യുക്രൈന് കീഴിലെ ഒരു പ്രധാനപ്പെട്ട പട്ടണം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് യുക്രൈന്റെ വടക്ക് പടിഞ്ഞാറ്, വടക്ക് ഭാഗങ്ങിളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെ യുദ്ധം ആറ് മാസം പൂര്‍ത്തിയാക്കുന്നതിനിടെ റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തില്‍ കനത്ത നാശം നേരിട്ടെന്ന് ബ്രിട്ടന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ സൈന്യത്തിന്റെ 30 ശതമാനവും ഇതിനകം നഷ്ടമായെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്.
ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുമ്പോള്‍, ലോകത്തിലെ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, ആയുധശേഷിയില്‍ 22 ാം സ്ഥാനത്തുള്ള യുക്രൈനെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധരംഗത്തെ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്. രാജ്യം ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം വിട്ടോടിയ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തോല്‍ക്കുമെന്ന് എല്ലാവരും പറഞ്ഞ യുദ്ധത്തെ മുന്നില്‍ നിന്ന് നേരിട്ട യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുടെ വ്യക്തി പ്രഭാവത്തെ മറികടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കിഴക്കന്‍ യുക്രൈനിലെ മരിയുപോള്‍, ഡോണ്‍ബോസ് തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോളും ഈ പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ സൈന്യവും സാധാരണക്കാരും ചേര്‍ന്ന ഗറില്ലാ പോരാളികളുടെ മുന്നില്‍ പലപ്പോഴും പരാജയപ്പെടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒളിപ്പോര്‍ പോരാളികള്‍ റഷ്യയുടെ ജനറല്‍ റങ്കിലുള്ള സൈനികരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പത്തോളം സൈനിക ജനറല്‍മാര്‍ റഷ്യയ്ക്ക് ഇതിനകം നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയാണ് റഷ്യയ്ക്ക് തങ്ങളുടെ ആയുധ ശേഷിയുടെ 30 ശതമാനവും നഷ്ടമായെന്ന ബ്രിട്ടന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.
50,000 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത റഷ്യയുടെ സേനയുടെ 30 ശതമാനം യുക്രൈന്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. പുടിന്റെ സൈന്യത്തിന്റെ ഭാഗമായിരുന്ന ഏകദേശം 1,700 ടാങ്കുകളും നശിപ്പിക്കപ്പെട്ടു, റഷ്യയുടെ 4,000 കവചിത യുദ്ധ വാഹനങ്ങളും നശിച്ചെന്നും യുകെയുടെ ചീഫ് ഓഫ് ദി ഡിഫന്‍സ് സ്റ്റാഫ് വെളിപ്പെടുത്തി.
വഌഡിമിര്‍ പുടിന് 'ഇതിനകം തന്നെ യുക്രെയ്ന്‍ യുദ്ധം നഷ്ടപ്പെട്ടു', എന്ന് യു കെ സായുധസേനാ മേധാവി അഡ്മിറല്‍ സര്‍ ടോണി റഡാകിന്‍ പറഞ്ഞു. 'തങ്ങളുടെ മുഴുവന്‍ പ്രദേശവും' പുനഃസ്ഥാപിക്കാന്‍ യുക്രൈന്‍ പദ്ധതിയിടുന്നതായി ബിബിസി വണ്ണിന്റെ സണ്‍ഡേ മോര്‍ണിംഗ് പ്രോഗ്രാമിനോട് അദ്ദേഹം പറഞ്ഞു. പുടിനെ വധിക്കാമെന്ന ഊഹാപോഹങ്ങള്‍ 'ആശ നിറഞ്ഞ ചിന്ത'യാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നിങ്ങള്‍ കാണുന്നത് ഒരു റഷ്യയെയാണ്. ഞങ്ങള്‍ ഡോണ്‍ബാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, അത് യുക്രൈന്റെ ഭൂപ്രദേശത്തിന്റെ 10 ശതമാനത്തില്‍ താഴെയാണ്. യുദ്ധം 150 ദിവസം കഴിഞ്ഞിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. 'റഷ്യ ആ പ്രദേശം പിടിച്ചെടുക്കാന്‍ ഇപ്പോഴും പാടുപെടുകയാണ്. യുക്രൈന്‍ സായുധ സേനയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും കാരണം ആ 10 ശതമാനം പോലും റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കര യുദ്ധത്തില്‍ 30 ശതമാനത്തിലധികം നഷ്ടപ്പെട്ട റഷ്യയുടെ പോരാട്ടത്തില്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് യുക്രൈന്‍ സൈന്യം വിശ്വസിക്കുന്നതായും യുകെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് കൂട്ടിച്ചേര്‍ത്തു. സൈനികര്‍, ടാങ്കുകള്‍, കവചിത യുദ്ധ വാഹനങ്ങള്‍ എന്നിവയില്‍ വലിയ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും യുകെ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇപ്പോഴും റഷ്യയാണെന്നും സര്‍ ടോണി മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് കൊല്ലപ്പെടുമെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. സൈനിക പ്രൊഫഷണലുകള്‍ എന്ന നിലയില്‍ റഷ്യയില്‍ താരതമ്യേന സുസ്ഥിരമായ ഒരു ഭരണമാണ് ഞങ്ങള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്രെംലിന്‍ യുദ്ധം ആരംഭിച്ചപ്പോള്‍, ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ യുക്രൈന്‍ നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ റഷ്യ ആഗ്രഹിച്ചതായി അഡ്മിറല്‍ സര്‍ റഡാകിന്‍ പറഞ്ഞു.
ലോകക്രമത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാനും അത് വഴി നാറ്റോയില്‍ സമ്മര്‍ദ്ദം ചെലുത്താനുമുള്ള ആഗ്രഹം റഷ്യക്കുണ്ടായിരുന്നു. ഈ റഷ്യ ലോകക്രമത്തിന് വെല്ലുവിളിയാണ്. എന്നാല്‍, ഇന്ന് റഷ്യയുടെ ആ അഭിലാഷങ്ങളിലെല്ലാം പരാജയപ്പെടുകയാണ്. ഫെബ്രുവരി തുടക്കത്തിലേതിനേക്കാള്‍ വളരെയേറെ മെലിഞ്ഞ് പോയി രാഷ്ട്രമാണ് ഇന്ന് റഷ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരയുദ്ധത്തില്‍ അവര്‍ക്ക് വളരെയേറെ തിരിച്ചടികള്‍ നേരിട്ടിരിക്കുന്നു. എന്നാല്‍, അതേ സമയം റഷ്യ ഇപ്പോഴും ഒരു ആണവ ശക്തിയാണ്. അതിന്റെ സ്വന്തമായ സൈബര്‍ കഴിവുണ്ട്. ബഹിരാകാശ ശക്തിയുണ്ട്. കടലില്‍ പല പദ്ധതികളും റഷ്യയ്ക്കുണ്ട്. ഇതുകൊണ്ട് തന്നെ ലോകത്തിന്റെ വിവര കൈമാറ്റം നടക്കുന്ന സമുദ്രാന്തര കേബിളുകള്‍ക്ക് റഷ്യ ഇപ്പോഴും ഒരു ഭീഷണിയാണ്.
'ഒരു ആണവശക്തി എന്ന നിലയില്‍ യുകെയോട് അവര്‍ക്കുള്ള അസാധാരണമായ ഉത്തരവാദിത്തം' അവരെ ഓര്‍മ്മപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ എപ്പോഴും അവര്‍ക്ക് ഒരു ഹ്രസ്വ വിവരണം നല്‍കും. അതിനാല്‍ ഞങ്ങളുടെ സായുധ സേന എവിടെയാണെന്ന് അവര്‍ക്ക് അറിയാം,' അദ്ദേഹം പറഞ്ഞു.
യുകെ ജിഡിപിയുടെ മൂന്ന് ശതമാനമായി പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിച്ചതിനോടും അദ്ദേഹം പ്രതികരിച്ചു. യുകെയുടെ സൈന്യം കൂടുതല്‍ ആധുനികമാക്കാനും കൂടുതല്‍ ശക്തമായി പഞ്ച് ചെയ്യാനും ലോകമെമ്പാടും കൂടുതല്‍ സ്വാധീനം ചെലുത്താനും അതിനെ പ്രപ്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാറിന്റെ തെര!ഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുക്രൈനിനെതിരെയുള്ള അക്രമണം കൂടുതല്‍ ശക്തമാവും നാടകീയവുമാക്കാന്‍ ഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എല്ലാ പ്രവര്‍ത്തന മേഖലകളിലും സൈനിക ട്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഷോയിഗു പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha



























