പിന്നിൽ ചൈനയുടെ കറുത്ത കരങ്ങൾ.... ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കാൻ ഇന്ത്യയുടെ പദ്ധതി? നിലപാട് അറിയിച്ച് ഹൈക്കമീഷന്‍...

ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കില്ലെന്ന് ഇന്ത്യ. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും വസതികളില്‍ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയപ്പോള്‍ കൊളംബോയിലേക്ക് ഡല്‍ഹിയില്‍ നിന്ന് സൈന്യത്തെ അയച്ചെന്ന വാര്‍ത്ത ഇന്ത്യന്‍ ഹൈക്കമീഷന്‍ നിഷേധിച്ചു. ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്.
ഇപ്പോള്‍ നടക്കുന്നത് ലങ്കയിലെ ആഭ്യന്തര കാര്യമാണ്. ഈ റിപ്പോര്‍ട്ടുകളും അത്തരം വീക്ഷണങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, അഭയാര്‍ത്ഥി കടന്നുകയറ്റം തടയാന്‍ ലങ്കയുമായുള്ള സമുദ്രാതിര്‍ത്തികളില്‍ സുരക്ഷാ വിന്യാസവും നിരീക്ഷണവും ഇന്ത്യ കൂടുതല്‍ ശക്തമാക്കി.
ശ്രീലങ്കയിലെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ചില വിദേശ മാധ്യമങ്ങളും ഈ പ്രചാരണം ഏറ്റെടുത്തിരുന്നു. രജപക്സെ ആവശ്യപ്പെട്ടാല്‍ ഇന്ത്യ നിശ്ചയമായും സൈന്യത്തെ അയക്കണമെന്ന മുന്‍ ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണമടക്കം ഏറ്റെടുത്തായിരുന്നു പ്രചാരണം. ഈ പശ്ചാത്തലത്തിലാണ് ലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിലപാട് വ്യക്തമാക്കുന്നത്.
വാസ്തവ വിരുദ്ധമായ പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യ ഒരിക്കലും അത്തരമൊരു നീക്കം നടത്തില്ല. ലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. അവരുടെ ക്ഷേമത്തിനായി മാനുഷിക പിന്തുണയും സഹായവും തുടരുമെന്നും ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലങ്ക നേരിടുന്ന വെല്ലുവിളി തിരിച്ചറിയുന്നുണ്ടെങ്കിലും ഭരണപ്രതിസന്ധിയില്‍ ഇടപെടേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ.
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു. ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന ഗോതബായ രാജപക്‌സയുടെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകാരികള്‍ അവിടെ നിന്നും ദശലക്ഷക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ ശനിയാഴ്ച പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഗോതബായ രാജപക്‌സ രക്ഷപ്പെട്ടിരുന്നു.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ മാലിദ്വീപിലേക്ക് കടന്നു എന്നത് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനിക വിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൈനിക വിമാനത്തിലാണ് രാജപക്‌സെ ദ്വീപിലെക്ക് കടന്നത്. ഭാര്യയും അംഗരക്ഷകനും ഉൾപ്പെടെ നാല് പേർക്കൊപ്പമാണ് പ്രസിഡന്റ് രാജ്യം വിട്ടത്.
ഗോതാബയ ഇന്ന് രാജിവയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്.
അതേസമയം, പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നിന്ന് പലായനം ശക്തമാകാനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ തമിഴ്നാട് തീരം മുതല്‍ കേരളാ തീരം വരെയുള്ള സമുദ്രാര്‍ത്തിയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കി. ഹോവർക്രാഫ്റ്റുകൾ, ഡോണിയര്‍ വിമാനങ്ങള്‍, പട്രോളിംഗ് ബോട്ടുകൾ എന്നിവയ്‌ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാനങ്ങളിലെ കോസ്റ്റല്‍ പൊലീസും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘട്ടം മുതല്‍ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ പലായനത്തിന് ശ്രമം നടത്തിയിരുന്നു. വളരെ കുറച്ച് പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂവെന്നാണ് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്.
ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാട്ടാവുന്നത് ചൈനയുടെ കുതന്ത്രം തന്നെയാണ്. പരമ്പരാഗതമായി ഇന്ത്യയോടു ചായ്‌വു കാട്ടിയിരുന്ന ലങ്കയിൽ രാജപക്സെമാർ അധികാരം പിടിച്ചതോടെയാണ് ചൈന കളംപിടിച്ചത്. ബെയ്ജിങ്ങിൽനിന്ന് വായ്പകൾ ലങ്കയിലേക്ക് ഒഴുകി. അടിസ്ഥാന സൗകര്യ വികസനങ്ങളും മറ്റുമായി വൻതോതിൽ ചൈനീസ് നിക്ഷേപമെത്തി. എന്നാൽ ലങ്കൻ സമ്പദ്‌വ്യവസ്ഥ തകർന്നതോടെ കാര്യങ്ങൾ ഏറെക്കുറെ ചൈനയുടെ കൈവിട്ടു.
ശ്രീലങ്കയെ അടക്കിഭരിച്ച ഒരു കുടുംബത്തിന്റെ പതനമാണ് ഇന്ന് ലങ്കൻ ജനത ആഗ്രഹിക്കുന്നത്. രാജപക്സെ കുടുംബത്തിലെ ആ നാലു സഹോദരങ്ങൾ ലങ്കയ്ക്കു വരുത്തിവച്ച നഷ്ടങ്ങൾ ഇന്ന് കരകയറാനാകാത്ത വിധം ദ്വീപുരാഷ്ട്രത്തെ തകർത്തുകളഞ്ഞു. ഒരിക്കൽ രാജ്യത്തെ ഹീറോകളായിരുന്നു രാജപക്സെമാർ.
തമിഴ്പുലികളുടെ (എൽടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തി രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് അറുതി വരുത്തിയതുതന്നെയാണ് അവരുടെ താരപരിവേഷത്തിന്റെ കാതൽ. ഇടയ്ക്ക് ജനപിന്തുണ നഷ്ടമായെങ്കിലും വൻ ഭൂരിപക്ഷത്തിൽ ഗോട്ടബയ രാജപക്സെ അധികാരത്തിൽ തിരിച്ചെത്തി. പക്ഷേ, രാജപക്സെമാരുടെ പതനത്തിന്റെ തുടക്കവും അവിടെനിന്നുതന്നെയായിരുന്നു.
https://www.facebook.com/Malayalivartha


























