ഇലോൺ മസ്കുമായുള്ള കലഹം, ഏറ്റെടുക്കൽ സംബന്ധിച്ച അനിശ്ചിതത്വത്തിൽ ട്വിറ്ററിനുണ്ടായത് കൊടുംനഷ്ടം, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പരസ്യദാതാക്കൾ പിന്നോട്ടുനിൽക്കുന്നതും തിരിച്ചടി

ഇലോൺ മസ്കിന്റെ ഏറ്റെടുക്കൽ സംബന്ധിച്ച അനിശ്ചിതത്വം സാമൂഹിക മാധ്യമമായ ട്വിറ്ററിനുണ്ടായത് കൊടുംനഷ്ടം. പാദവാർഷിക റിപ്പോർട്ടിൽ നഷ്ടം രേഖപ്പെടുത്തിയ ട്വിറ്ററിന് വരുമാനത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിക്ക് നഷ്ടം 27 കോടി ഡോളറാണ്. സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പരസ്യദാതാക്കൾ പിന്നോട്ടുനിൽക്കുന്നതും ട്വിറ്ററിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോഴാണിത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ട്വിറ്റർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 16.6 ശതമാനം വർധനയുണ്ടായി. ഇതോടെ ഉപഭോക്താക്കളുടെ എണ്ണം 23.78 കോടിയിലെത്തി.സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനം പാലിക്കാൻ ശതകോടീശ്വരനെ നിർബന്ധിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്.
നിലവിലുള്ള തർക്കം ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിനാൽ അത് വേഗത്തിൽ നടക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
അതേസമയം, ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറിയതിന് കമ്പനി ഇലോൺ മസ്ക്കിനെതിരെ നൽകിയ കേസിലെ വിചാരണ ഒക്ടോബറിൽ നടക്കും. ഇരു വിഭാഗത്തിന്റെ അഭിഭാഷകർ തമ്മിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ വാദമാണ് നടത്തിയത്.എന്നാൽ അടുത്ത വർഷത്തേക്ക് മാറ്റണമെന്ന മസ്ക്കിന്റെ ആവശ്യം തള്ളിക്കൊണ്ട് ഒക്ടബോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് ഡെലവെയർ ജഡ്ജി വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























