മേശപ്പുറത്ത് കയറി നൃത്തവും പാട്ടും...! പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി, തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖിൽ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം

ഇറാഖ് പാർലമെന്റ് കയ്യേറി ഷിയാ നേതാവിന്റെ അനുയായികൾ. ആയിരക്കണക്കിന് ആളുകളാണ് പാർലമെന്റിന് അകത്തും പുറത്തും കടന്ന് കയറിയത്. മുഹമ്മദ് ഷിയ അൽ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് എതിരെയാണ് പ്രതിഷേധം. തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാണ് .
സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത് എന്ന ആരോപണം. മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പാർലമെന്റ് കയ്യേറിയത്. ഇറാഖിലെ പല നഗരങ്ങളിൽ നിന്ന് അതീവ സുരക്ഷാ മേഖലയിലേക്കാണ് പ്രതിഷേധക്കാർ കടന്ന് കയറിയത്. ഇന്നലെ വൈകിട്ട് മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു.
പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇത് തള്ളിയ പ്രക്ഷോഭകർ, ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആവശ്യപ്പെട്ടു.
എന്നാൽ ഇത് വകവെക്കാതെ ഇവർ മേശകളിൽ കയറി നൃത്തം വെക്കുകയും പാട്ടുകൾ പാടുകയുമായിരുന്നു. സുരക്ഷയുടെ ഭാഗമായി ഗ്രീൻ സോൺ പ്രവേശനകവാടത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പാർലമെന്റിൽ എം.പിമാർ ആരും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഖ്തദ അല്‍ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് വിജയിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അധികാരമേല്‍ക്കാനായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha


























