ലോകത്തിന് ചൈനയുടെ ഇരട്ടത്താപ്പ്; ചൈനീസ് ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ 23 ടൺ ഭാരമുള്ള അവശിഷ്ടം ഈ വാരാന്ത്യത്തിൽ ഭൂമിയിൽ പതിക്കുമെന്ന് സൂചന, ഇതിനെ നിയന്ത്രിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും ചൈന മെല്ലെ കൈകഴുകി... ഞെട്ടലോടെ ലോകം

കൊറോണ വ്യാപനം നൽകിയ ദുരിതങ്ങളിൽ നിന്നും ലോകം ഇതുവരെ മുക്തമായിട്ടില്ല. ലോകത്തെ ഒന്നടങ്കം വെട്ടിലാക്കിയ കൊറോണ എന്ന വൈറസ് ചൈനയിൽ നിന്നാണ് ഉത്ഭവിച്ചതെന്നുള്ളതൊക്കെ വാർത്തകൾക്ക് പിന്നാലെ മറ്റൊരു ദുരന്തം കൂടി. ഭൂമിയിൽ ദുരന്തം വിതയ്ക്കാൻ മറ്റൊരു ചൈനീസ് റോക്കറ്റ് അവശിഷ്ടം കൂടിതിരികെയെത്തുന്നതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ചൈനീസ് ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ 23 ടൺ ഭാരമുള്ള അവശിഷ്ടം ഈ വാരാന്ത്യത്തിൽ ഭൂമിയിൽ പതിക്കുമെന്നാണ് സൂചന. എന്നാൽ അത് എവിടെ പതിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. 2011-ൽ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്നും നാസയെ അമേരിക്ക വിലക്കിയതിനെ തുടർന്ന് സ്വന്തമായ സ്പേസ് സ്റ്റേഷൻ എന്ന ദൗത്യം ചൈന തന്നെ ആരംഭിച്ചിരുന്നു.
അതിന്റെ അവസാന ഭാഗങ്ങളുമായിപോയ റോക്കറ്റാണ് ഗതി തെറ്റി തിരികെ ഭൂമിയിൽ എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതായത് ഒട്ടുമിക്ക ആധുനിക റോക്കറ്റുകളും ഇത്തരം സാഹചര്യത്തിൽ പസഫിക് സമുദ്രത്തിലെ വിദൂര പ്രദേശത്തേക്ക് സ്വയം നയിക്കപ്പെടുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാൽ, ലോംഗ് മാർച്ച് 5 ബി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി തന്നെ അതിന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. റീഎൻട്രി എന്ന് ശാസ്ത്ര ഭാഷയിൽ പറയപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസം കാരണമാണ് ഇത് എവിടെ പതിക്കുമെന്ന് പറയാൻ സാധിക്കാതെ വന്നിരിക്കുന്നത്. ആയതിനാൽ തന്നെ വെള്ളിയാഴ്‌ച്ചയോ ശനിയാഴ്‌ച്ചയോ ഇത് ഭൂമിയിൽ പതിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
പതിവുപോലെ തന്നെ ഈ അവശിഷ്ടത്തെ നിയന്ത്രിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്നും ചൈന മെല്ലെ കൈകഴുകി. അതോടെ ഇതിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയായിട്ടുമുണ്ട്. എന്നാൽ, ഇത് ഭൂമിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യം വിദൂരമാണെന്ന് ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുകയാണ്. ഏകദേശം ഒരു എട്ടുനിലക്കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ കൂറ്റൻ റോക്കറ്റിന്റെ എത്രഭാഗം ഭൂമിയിൽ പതിക്കുമെന്ന് ഇപ്പോഴും കൃത്യമായി പറയാൻ സാധിക്കുന്നതല്ല. ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ തന്നെ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം മൂലം പല ഭാഗങ്ങളും കത്തിപ്പോകാൻ ഇടയുള്ളതിനാലാണിത് എന്നതാണ് അറിയാൻ കഴിയുന്നത്.
എന്നാൽ, തികച്ചും അസാധാരണമായ വലിപ്പമുള്ള റോക്കറ്റ് ആയതിനാൽ അത് പൂർണ്ണമായും കത്തി നശിക്കാൻ ഇടയില്ല. സാധാരണ ഗതിയിൽ ഇത്തരത്തിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന വസ്തുക്കളുടെ 20 മുതൽ 40 ശതമാനം വരെ കത്തി നശിക്കാതെ അന്തരീക്ഷത്തിൽ കൂടി കീഴോട്ട് പതിക്കും എന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഈ ഭാഗം എവിടെ പതിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നിരുന്നാലും, പല പല ചെറുകഷണങ്ങളായി പതിക്കാനാണ് സാധ്യത എന്ന് പലരും വിലയിരുത്തുകയാണ്.
https://www.facebook.com/Malayalivartha


























