ജപ്പാനേയും ദക്ഷിണ കൊറിയയേയും ലക്ഷ്യമിട്ട് ഉന്നിന്റെ മിസൈലുകൾ... അടുത്ത യുദ്ധം തുടങ്ങി! പരസ്പരം പോരടിച്ച് കൊറിയകൾ

ഇടവേളയ്ക്ക് ശേഷം ഉത്തര ദക്ഷിണ കൊറിയകൾ തമ്മിൽ സംഘർഷം കടുക്കുന്നു. ഉത്തരകൊറിയ വിക്ഷേപിച്ച പത്തുമിസൈലുകൾ സമുദ്രാതിർത്തി ലംഘിച്ച് ദക്ഷിണ കൊറിയയിൽ പതിച്ചു. വടക്കൻ തീരത്തേക്ക് മൂന്ന് മിസൈലുകൾ തൊടുത്തായിരുന്നു ദക്ഷിണ കൊറിയയുടെ മറുപടി. കഴിഞ്ഞ ദിവസം പത്തോളം മിസൈലുകളാണ് ദക്ഷിണ കൊറിയൻ സമുദ്ര പരിധിയിൽ പതിച്ചത്. ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ഇന്ന് തൊടുത്തതായി സോൾ സൈന്യം അറിയിച്ചു.
ഉത്തരകൊറിയൻ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ദക്ഷിണ കൊറിയയും ജപ്പാനും. പ്യോങ്യാങ്ങിലെ സുനൻ പ്രദേശത്ത് രാവിലെ 7:40 മുതലാണ് മിസൈൽ വിക്ഷേപിച്ചത്. ജപ്പാന്റെയും ദക്ഷിണകൊറിയയുടെ സമുദ്രാതിർത്തിയായ കിഴക്കൻ കടലിലേക്കാണ് ആക്രമണം നടന്നത്.
ദക്ഷിണ പ്യോംഗൻ പ്രവിശ്യയിലെ കെച്ചോണിൽ നിന്ന് ഉത്തരകൊറിയയുടെ രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി. ദക്ഷിണകൊറിയയുടെ സമുദ്രാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളിലൊന്ന് തീരത്തിന് 60 കിമീ അകലെയാണ് പതിച്ചത്. പത്തുമിസൈലുകൾ എത്തിയതിനു പിന്നാലെ മൂന്നു മിസൈലുകൾ തിരികെ തൊടുത്ത് ദക്ഷിണ കൊറിയ തിരിച്ചടി നൽകി.
1953 ലെ കൊറിയൻ യുദ്ധത്തിന് ശേഷം വിഭജിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ മിസൈൽ ദക്ഷിണ കൊറിയയ്ക്ക് സമീപം എത്തുന്നത് എന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. കുറച്ചു കാലമായി ദക്ഷിണ കൊറിയയുടെ സൈന്യം യുഎസുമായി അടുത്ത് സഹകരിക്കുകയും നിരീക്ഷണവും ജാഗ്രതയും ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയും ദക്ഷിണ കൊറിയയും സൈനികാഭ്യാസങ്ങൾ നിർത്തണമെന്ന് പ്യോങ്യാങ് ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് മിസൈൽ വിക്ഷേപിച്ചതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ അഞ്ചുവർഷമായി കൊറിയൻ അതിർത്തിയിൽ സ്ഥിതി അത്ര ശാന്തമല്ലെങ്കിലും നേർക്കുനേർ പോരാടുന്നത് ഏറെക്കാലത്തിന് ശേഷമാണ്. യുഎസ്സും ജപ്പാനും ദക്ഷിണകൊറിയയുമായി കൈകോർക്കുകയും സംയുക്ത സൈനീകാഭ്യാസം നടത്തുകയും ചെയ്യുന്നതാണ് പ്യോങ്ങാങ്ങിനെ അസ്വസ്ഥമാക്കുന്നത്.
ദക്ഷിണ കൊറിയയുടെ കിഴക്കൻ ദ്വീപായ ഉല്ലുങ്‌തോയിൽ വ്യോമാക്രമണത്തിനുള്ള സൈറണുകൾ മുഴങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മിസൈലാക്രമണം നടന്നതായി ദക്ഷിണകൊറിയയ്ക്ക് പുറമേ ടോക്കിയോയും സ്ഥിരീകരിച്ചു. പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനും ജപ്പാൻ നിർദേശം നൽകി.
ഉത്തരകൊറിയൻ മിസൈൽ ജപ്പാൻ കടലിന് മുകളിലൂടെ പറന്നത് ആശങ്കാജനകമാണെന്ന് പ്രതിരോധ മന്ത്രി യസുകസു ഹമാദ പറഞ്ഞു. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയ അപകടകരമായ കളിക്കാണ് ഒരുങ്ങുന്നതെന്ന് വാഷിങ്ടണും സോളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈനീക സഹകരണത്തിൻറെ ഭാഗമായി ആണവായുധശേഷിയുള്ള യുഎസ് മുങ്ങിക്കപ്പലുകൾ ദക്ഷിണ കൊറിയൻ തീരത്തെത്തുകയും ചെയ്തു. ജപ്പാനെതിരെയും ഉത്തരകൊറിയ കഴിഞ്ഞമാസം സമാനമായ രീതിയിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. പ്രകോപനത്തിന് പിന്നാലെ ജപ്പാനും ദക്ഷിണ കൊറിയയും ദേശീയ സുരക്ഷായോഗം വിളിച്ചു ചേർത്തു. ഉത്തര കൊറിയയുടെ നടപടി പ്രകോപനപരമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് ആരോപിച്ചു.
അതേസമയം വരാനിരിക്കുന്ന ആണവ പരീക്ഷണത്തിന് മുന്നോടിയായുള്ള ഉത്തരകൊറിയയുടെ സൈനികാഭ്യാസത്തിന്റെ ഭാഗമാണിതെന്ന് മാധ്യമപ്രവർത്തകനായ അഹ്ൻ ചാൻ-ഇൽ പറഞ്ഞു. ഒക്ടോബർ നാലിന്, ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ മിസൈൽ തൊടുത്തുവിട്ടിരുന്നു. 2017ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.
https://www.facebook.com/Malayalivartha


























