ഷീ ജിങ് പിങ്ങിന് കനത്ത തിരിച്ചടി നൽകി ആപ്പിൾ... ചൈന വിട്ട് ഇന്ത്യയിൽ... കൈയ്യൊഴിഞ്ഞ് പെഗട്രോൺ

2022ലെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ റെക്കോർഡ് വരുമാനം കൈവരിച്ചതായി ആപ്പിൾ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്ത്യയിൽ ആദ്യമായി ആപ്പിൾ ഇരട്ട അക്ക വളർച്ച കൈവരിച്ചതായി ആപ്പിൾ സിഇഒ ടിം കുക്ക് സൂചിപ്പിച്ചു. ഏർണിംഗ് അഡ്രസിലാണ് ഇക്കാര്യം ടിം കുക്ക് അറിയിച്ചത്.
തായ്‌ലൻഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര വിപണികളിലെ മികച്ച പ്രകടനത്തോടെ, ആപ്പിൾ അതിൻറെ ഐഫോൺ വഴിയുള്ള വരുമാനം ഈ പാദത്തിൽ ഇരട്ടിയാക്കി. ഐ ഫോണിന് ഇന്ത്യയിൽ സർവകാല വരുമാന റെക്കോർഡ് സ്ഥാപിച്ചതായി ആപ്പിൾ സിഎഫ്‌ഒ ലൂക്കാ മാസ്‌ട്രിയും സൂചിപ്പിച്ചു.
എന്നാൽ ഈ സംഭവത്തിന് തൊട്ട് പിന്നാലെ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് ആപ്പിൽ ഇന്ത്യയിലേക്ക് കടന്നിരിക്കുകയാണ്. ആപ്പിളിന് കരാറടിസ്ഥാനത്തിൽ ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളിലൊന്നായ പെഗട്രോൺ ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഐഫോൺ 14 നിർമാണം നടക്കുന്ന ചൈനയിലെ ഷെങ്‌ഷോവിലുള്ള ഫോക്‌സ്‌കോൺ ഫാക്ടറിയുടെ പ്രവർത്തനത്തിൽ തടസം നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
ആപ്പിളിന്റെ ലോകത്തിലെ ഏറ്റവും വലിയ നിർമാണശാലയാണ് ഷെങ്‌ഷോവിലേത്. ആപ്പിൾ ഐഫോൺ 14 മോഡൽ ഇന്ത്യയിൽ വെച്ച് കൂട്ടിച്ചേർക്കുന്ന പ്രവൃത്തികൾ കമ്പനി ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ചൈനീസ് പ്ലാന്റുകളിലെ നിർമാണം കുറച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐഫോൺ നിർമാണം വർധിപ്പിക്കാൻ ആപ്പിൾ നീക്കം നടത്തുന്നു എന്ന വാർത്ത നേരത്തേ പുറത്ത് വന്നിരുന്നു.
എന്നാൽ ഈ വിവരം ഇരുകമ്പനികളും പരസ്യപ്പെടുത്തിയിട്ടില്ല. ചൈന കർശനമായ സീറോ കോവിഡ് നയത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഐഫോണുകളുടെ നിർമാണ കേന്ദ്രമായ ഷെങ്‌ഷൂവിലെ ഫോക്‌സ്‌കോണിന്റെ പ്ലാന്റ് പൂട്ടിയിരിക്കുകയാണ്. എന്നാൽ, ആപ്പിളിന് കൂടുതൽ ഐഫോൺ 14 നിർമിച്ച് വിപണിയിലേക്ക് എത്തിക്കുകയും വേണം. ഇതിനാലാണ് ഐഫോൺ 14 നിർമിക്കാനായി രണ്ടാമത്തെ പ്ലാന്റും തുടങ്ങിയിരിക്കുന്നത്.
ഇന്ത്യയിലെ ആപ്പിളിന്റെ കരാർ നിർമാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ കൂടുതൽ ഹാൻഡ്സെറ്റുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്. ചൈനയിലെ ഐഫോൺ നിർമാണത്തിലെ മാന്ദ്യം നികത്താൻ ഇന്ത്യയിലെ കൂടുതൽ പ്ലാന്റുകൾ ഉപയോഗപ്പെടുത്താനാണ് ഇവരുടെ ശ്രമം.
അടുത്ത കാലത്തായി നിർമാണ പ്രവർത്തനങ്ങൾക്ക് ചൈനയെ അമിതമായി ആശ്രയിക്കുന്നതിൽ ആപ്പിൾ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനമാണ് അതിന് പ്രേരണയായത്. വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ ആപ്പിൾ ഇതിനകം വിപുലീകരിച്ചിട്ടുണ്ട്. ആപ്പിളിന്റെ മറ്റൊരു നിർമാണ പങ്കാളിയായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ ഐഫോൺ മോഡലുകളുടെ നിർമാണം നടക്കുന്നുണ്ട്.
ഫോക്‌സ്‌കോണിനും പെഗാട്രോണിനും തമിഴ്‌നാട്ടിൽ പ്ലാന്റുകളുണ്ട്. അതേസമയം, വിസ്‌ട്രോൺ ബെംഗളൂരുവിൽ നിന്നാണ് ഐഫോണുകൾ നിർമിക്കുന്നത്. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 (ബേസിക്) മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യത്ത് വിൽക്കുന്ന എല്ലാ പ്രോ മോഡലുകളും ഇറക്കുമതി ചെയ്തവയാണ്.
പുതിയ ഐഫോൺ 14 ഉൽപാദനത്തിന്റെ 5 ശതമാനവും ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്ക് മാറ്റും എന്നാണ് ആപ്പിൾ പറയുന്നത്. 2025 ഓടെ 25 ശതമാനവും മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബിസിനസ്സ് ചെയ്യാൻ എളുപ്പമുള്ളതും സൗഹൃദപരമായ പ്രാദേശിക നിർമാണ നയങ്ങളും കൊണ്ട് ആപ്പിളിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' ഐഫോണുകൾ ഈ വർഷം രാജ്യത്തെ മൊത്തം ഐഫോൺ ഉൽപാദനത്തിന്റെ 85 ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























