കെനിയയിൽ കടുത്ത വേനൽ: ചത്തൊടുങ്ങിയത് ആയിരത്തിലേറെ വന്യജീവികൾ; വിനോദസഞ്ചാര മേഖലയെ ബാധിക്കാൻ സാധ്യത

കെനിയയിൽ കടുത്ത വരള്‍ച്ച മൂലം വംശനാശ ഭീഷണി നേരിടുന്ന ഇംപീരിയല്‍ സീബ്രയെന്നും അറിയപ്പെടുന്ന ഗ്രെവീസ് സീബ്രകളടക്കം ആയിരകണക്കിന് വന്യജീവികളാണ് ചത്തൊടുങ്ങിയത്.
205 കാട്ടാനകള്‍, 512 വൈല്‍ഡ്ബീസ്റ്റ്, 381 കോമണ്‍ സീബ്ര, 51 പോത്തുകള്‍, 49 ഗ്രെവീസ് സീബ്രകള്‍, 12 ജിറാഫ് എന്നിവയാണ് കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ചത്തൊടുങ്ങിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ആവശ്യത്തിന് മഴ ലഭിക്കാതെ രാജ്യം വരള്‍ച്ച നേരിടുന്നത്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയ്‌ക്കാണ് കെനിയ സാക്ഷ്യം വഹിക്കുന്നത്.
ആഫ്രിക്കൻ മേഖലയിലെ സ്ഥിരം കാഴ്ചകളായിരുന്ന ആനകളും സീബ്രകളും കുതിരമാനുകളും കാട്ടുപോത്തുകളുമാണ് വരൾച്ചയുടെ കെടുതിക്ക് വൻതോതിൽ ഇരകളായത്. ജൈവൈവിധ്യമേഖലകളായ അംബോസെലി, റ്റസാവോ എന്നീ ദേശീയ ഉദ്യാനങ്ങളെയും വേനല്‍ കാര്യമായി ബാധിച്ചുവെന്നാണ് സൂചന. കെനിയയിലെ ആനകളിൽ 65 ശതമാനവും ഈ മേഖലകളിലാണ് അധിവസിക്കുന്നത്. മിനറലുകളുടെ ശേഖരമായ സാള്‍ട്ട് ലിക്ക്, ആവശ്യത്തിന് ജലം സീബ്ര പോലെയുള്ളവയ്ക്ക് വൈക്കോൽ എന്നിവ ലഭ്യമാക്കുന്നതിലൂടെ വേനലിനെ ഒരുപരിധി വരെ മറികടക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്നാൽ മാംസഭുക്കുകളായ മൃഗങ്ങളെ നിലവിൽ വരൾച്ച അധികം ബാധിച്ചിട്ടില്ല. പക്ഷെ വരൾച്ചയ്‌ക്ക് ശേഷം ഇരതേടാനുളള മൃഗങ്ങളുടെ അഭാവത്തിൽ ഇവയുടെ നിലനിൽപും അപകടത്തിലാകുമെന്ന് വന്യജീവി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
കെനിയയിലെ മുഖ്യ വിദേശ വരുമാന സ്രോതസുകളിൽ ഒന്നാണ് വിനോദസഞ്ചാര മേഖല. വന്യജീവികൾ വരൾച്ച മൂലം കൂട്ടത്തോടെ ചത്തൊടുങ്ങിയാൽ ഈ വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























