യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറന്ന് ചൈന; അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും കണ്ടുമുട്ടുമ്പോൾ തായ്‌വാൻ തന്നെ ആയിരിക്കും മുഖ്യ അജണ്ട, ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ലോകം മുൾമുനയിൽ നിൽക്കുമെന്ന് ഉറപ്പ്

ലോകം പിടിച്ചെടുക്കാൻ ഒരു രാജ്യം തീരുമാനിച്ചാൽ ആർക്കാണ് അതിനെ തടുക്കാൻ സാധിക്കുക ? ഇന്ന് ലോകത്തിന്റെ പല കോണിലും യുദ്ധം നടക്കുകയാണ് . ഒന്ന് പറയാം ഇറങ്ങിത്തിരിക്കുന്നവരുടെ ഭാവി അനിശ്ചിത്വത്തിലാണ്. അവർ ആക്രമണത്തിന് കോപ്പു കൂട്ടി ഇറങ്ങി തിരിക്കുമ്പോൾ പക്ഷെ അവർക്കു ആത്മവിശ്വാസം മാത്രം 100 ശതമാനം ഉണ്ടാകില്ല. റഷ്യ ഉക്രൈനിൽ നിന്ന് പഠിച്ച , മറ്റുള്ള ലോക രാജ്യങ്ങൾ കണ്ട യുദ്ധ അനുഭവം അതാണ്.
യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുകയാണ് ചൈന . അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും കണ്ടുമുട്ടുമ്പോൾ തായ്‌വാൻ തന്നെ ആയിരിക്കും മുഖ്യ അജണ്ട. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയുടെ ഏഷ്യൻ സഖ്യകക്ഷികളായ ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടെ ലോകം മുഴുവനും - ജി 20 ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച ബാലിയിൽ നടക്കാനിരിക്കുന്ന മീറ്റിംഗിനെ സൂക്ഷ്മമായി വീക്ഷിക്കും.
മുൻ യുഎസ് പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, ചൈനീസ് അധിനിവേശമുണ്ടായാൽ തായ്‌വാനെ യുഎസ് പ്രതിരോധിക്കുമെന്ന് മിസ്റ്റർ ബൈഡൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഏതു വിധേനയും യുദ്ധം വിജയിക്കണമെന്ന് ഷി പീപ്പിൾസ് ലിബറേഷൻ ആർമിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട് . തായ് വാനു മേല്‍ ചൈനീസ് അവകാശവാദമുയരുമ്പോള്‍ തന്നെ തായ് വാന്റെ ആയുധശേഷി ശക്തിപ്പെടുത്തുവാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് യുഎസ് ഭരണകൂടം. ഇതോടെ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ലോകം മുൾമുനയിൽ നിൽക്കുമെന്ന് ഉറപ്പ്
വടക്ക് കിഴക്കൻ ചൈനീസ് തീരത്ത് നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള തായ്‌വാൻ ദ്വീപ് സമൂഹം ചൈനയുടെ ഭാഗമാണോ? ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും റഷ്യയും യൂറോപ്യൻ യൂനിയനും അമേരിക്ക പോലും പറയുന്നു: തായ്‌വാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമല്ല; അത് ചൈനയുടെ നിയന്ത്രണത്തിൽ തന്നെയാണെന്ന്. വെറും 13 രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുളളത്. സ്വന്തം പാർലിമെന്റുണ്ട്, സർക്കാറുണ്ട്, സൈന്യമുണ്ട്, നാണയമുണ്ട്, നിയമസംഹിതയുണ്ട്. കൂറ്റൻ വ്യവസായങ്ങളുണ്ട്. ശക്തമായ സമ്പദ്‌വ്യവസ്ഥയും. ഇതൊന്നും പക്ഷേ, ചൈന വകവെച്ച് കൊടുക്കില്ല. ചൈനയോട് പുനരേകീകരിക്കപ്പെടേണ്ട ഭൂവിഭാഗം മാത്രമാണ് അവർക്ക് തായ്‌വാൻ. എന്നാൽ, തായ്‌വാൻ ജനതയുടെ മഹാഭൂരിപക്ഷവും സ്വന്തം അസ്തിത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നവരാണ്. ചരിത്രത്തിലൊരിക്കലും തായ്‌വാൻ ചൈനയുടെ ഭാഗമായിരുന്നിട്ടില്ലെന്നും സ്വതന്ത്ര രാജ്യമായി നിലനിൽക്കാനുള്ള ചരിത്രപരമായ അവകാശം തങ്ങൾക്കുണ്ടെന്നും അവർ പ്രഖ്യാപിക്കുന്നു. ഇതിലേതാണ് ശരി?
ഒരു രാഷ്ട്രം രൂപപ്പെടാൻ നാല് ഘടകങ്ങൾ വേണം. നിശ്ചിത ഭൂവിഭാഗം, ജനങ്ങൾ, പ്രവർത്തന സജ്ജമായ സർക്കാർ, അന്താരാഷ്ട്ര അംഗീകാരം. ഇതിൽ നാലാമത്തെതൊഴിച്ച് സർവ യോഗ്യതയും തായ്‌വാന് വേണ്ടുവോളമുണ്ട്. 17ാം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ദ്വീപ്. അതൊരു ചൈനീസ് രാജവംശമാണെന്ന് വേണമെങ്കിൽ പറയാം. 1895ൽ ജപ്പാനിലെ രാജവംശത്തിന് അവർ തായ്‌വാന്റെ നിയന്ത്രണം കൈമാറി. 1945ൽ രണ്ടാം ലോകമഹായുദ്ധം തോറ്റതോടെ ജപ്പാന് ഈ ദ്വീപിൻ മേലുള്ള അധികാരം നഷ്ടപ്പെട്ടു. അതോടെ വീണ്ടും ദ്വീപ് രാഷ്ട്രം ചൈനയുടെ കൈവശമായെന്ന് വേണമെങ്കിൽ പറയാം
ഇതിനിടെ ചിയാംഗ് കെയ്ഷക്കിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികളും മാവോസേതൂംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് പക്ഷം ചൈനയുടെ നിയന്ത്രണം പിടിച്ചെടുത്തു. പീപ്പിൾ റിപബ്ലിക് ഓഫ് ചൈന പിറന്നു.
1928 മുതൽ 1949 വരെ ചൈനയുടെ ഭരണത്തലവനായിരുന്ന ചിയാംഗ് കെയ്ഷക് തായ്‌വാൻ ദ്വീപിലേക്ക് പലായനം ചെയ്തു. അവിടെ കൂമിന്താംഗുകൾ പുതിയ ഭരണ സംവിധാനം രൂപപ്പെടുത്തി. അങ്ങനെ റിപബ്ലിക് ഓഫ് ചൈന പിറന്നു. അതാണ് ആധുനിക തായ്‌വാൻ. അങ്ങനെ നോക്കിയാൽ തായ്‌വാന്റെ ഔദ്യോഗിക നാമം റിപബ്ലിക് ഓഫ് ചൈന എന്നാണ്
ഇനി അമേരിക്കയ്ക്ക് ഈ വിഷയത്തിലുള്ള താൽപ്പര്യം ... അത് തായ്‌വാന്റെ തന്ത്രപരമായ സ്ഥാനം തന്നെയാണ് ഏഷ്യാ പെസഫിക്കിലെ സൈനികവും തന്ത്രപരവുമായ താത്പര്യങ്ങൾക്ക് തായ്‌വാൻ ദ്വീപിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരിടമില്ല. ഒന്നാം നമ്പർ ലോകശക്തിയാകാൻ കുതിക്കുന്ന ചൈനയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടേണ്ടത് യു എസ്സിന്റെ ആവശ്യമാണ് . അതുകൊണ്ട്, തായ്‌വാനിലും ഹോങ്കോംഗിലുമൊക്കെ ഇടക്കിടക്ക് ആശയക്കുഴപ്പം സൃഷ്ടിച്ച് ഇടനിലക്കാരനായി നിൽക്കുക എന്ന തന്ത്രമാണ് അമേരിക്കയുടേത്
തായ്‌വാൻ തലസ്ഥാനമായ തായ്‌പേയി ആയിരുന്നു 1979 വരെ യു എസ് നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രം. ആ വർഷം പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈനയുമായുണ്ടാക്കിയ കരാർ പ്രകാരം എംബസിയും മറ്റ് ഔദ്യോഗിക നയതന്ത്ര സംവിധാനങ്ങളും ബീജിംഗിലേക്ക് മാറ്റി. സ്വതന്ത്ര തായ്‌വാനുള്ള പിന്തുണ അമേരിക്ക പിൻവലിച്ചത് ചൈനയെ സുഖിപ്പിച്ചു... 1979ൽ തന്നെ അമേരിക്കൻ കോൺഗ്രസ്സ് “തായ്‌വാൻ റിലേഷൻസ് ആക്ട്’പാസ്സാക്കുകയും ചെയ്തു. തായ്‌വാനുമായി അനൗദ്യോഗിക ബന്ധം തുടരുമെന്നും ആയുധങ്ങൾ ഉൾപ്പടെയുള്ള സഹകരണം തുടരുമെന്നും ആയിരുന്നു ഈ ആക്ടിന്റെ അന്തസ്സത്ത. ചുരുക്കി പറഞ്ഞാൽ ചൈനക്കൊപ്പവും തായ്‌വാനോടൊപ്പവും നിലകൊള്ളാനുള്ള അമേരിക്കൻ ബുദ്ധി..
യുക്രൈനെ പ്രലോഭിപ്പിച്ചും റഷ്യയെ പ്രകോപിപ്പിച്ചും നിർത്തിയ ബൈഡൻ ബുദ്ധി തന്നെയാണ് ഇവിടെയും കാണുന്നത് .ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20ാമത് ദേശീയ കോൺഗ്രസ്സ് നവംബറിൽ നടക്കുമ്പോൾ പാർട്ടി ചെയർമാൻ സ്ഥാനത്തെത്തുകയോ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയോ ചെയ്യേണ്ടത് ജിൻ പിംഗിന്റെ ആവശ്യമാണ് .
ഇത്തിരിപ്പോന്ന തായ്‌വാന് മുന്നിൽ ശക്തിപ്രകടനം നടത്തി ഏക ചൈനയെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റേണ്ടത് അനിവാര്യതയാണ്. സ്വാർത്ഥ താത്പര്യങ്ങളുടെ സംഘട്ടനത്തിന് തായ്‌വാൻ വേദിയാകുമ്പോൾ ഒരിക്കൽ കൂടി ലോകം യുദ്ധഭീതിയിലകപ്പെടുകയാണ്. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. യുക്രൈനിലെ റഷ്യൻ അധിനിവേശം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ പോർമുഖം തുറക്കുന്നത് എന്തുകൊണ്ടും കടുത്ത ഭീഷണിയാണ് . യുദ്ധം നടക്കുന്നത് രണ്ട് രാജ്യങ്ങൾ തമ്മിലല്ല. അതിന്റെ കെടുതി ആ രാജ്യങ്ങളിൽ ഒതുങ്ങുകയുമില്ല.
https://www.facebook.com/Malayalivartha


























