ഇസ്താംബൂളിൽ തിരക്കേറിയ തെരുവിൽ സ്‌ഫോടനം നടത്തിയ പ്രതി കസ്റ്റഡിയിലുണ്ടെന്ന് തുർക്കി

ഞായറാഴ്ച ഇസ്താംബൂളിൽ ആറ് പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിൽ ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്ഫോടനത്തിനു പുറകിൽ ഒരു വനിതാ തീവ്രവാദിയാണെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്.
സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കിയതായി തുർക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ ഞായറാഴ്ച പറഞ്ഞിരുന്നു . തുർക്കി നീതിന്യായ മന്ത്രി ബെക്കിർ ബോസ്‌ദാഗ് പറയുന്നതനുസരിച്ച്, സ്‌ഫോടനത്തിന് ഒന്നോ രണ്ടോ മിനിറ്റ് മുമ്പ് ഒരു സ്ത്രീ ഒരു ബെഞ്ചിൽ ഇരിക്കുന്നതും പിന്നീട് ഒരു ബാഗോ പ്ലാസ്റ്റിക് ബാഗോ ഉപേക്ഷിച്ച് എഴുന്നേൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.സ്വകാര്യ ഉടമസ്ഥതയിലുള്ള എ ഹേബർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ബോസ്ഡാഗ് പറഞ്ഞു.
“രണ്ട് സാധ്യതകളുണ്ട്. ഒന്നുകിൽ ആ ബാഗിലോ പ്ലാസ്റ്റിക് ബാഗിലോ ഒരു മെക്കാനിസം ഉണ്ട്, അത് സ്വയം പൊട്ടിത്തെറിക്കുന്നു അല്ലെങ്കിൽ വിദൂരങ്ങളിൽ നിന്നും നിയന്ത്രിക്കാവുന്ന തരത്തിലുള്ള റിമോട്ട് കൺട്രോളിങ് സിസ്റ്റം ഉപയോഗിച്ചിരിക്കാം. ഇവയെല്ലാം ഇപ്പോൾ അന്വേഷണത്തിലാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിലായ സ്ത്രീയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എല്ലാ റെക്കോർഡിംഗുകളും ഡാറ്റയും വിശകലനം ചെയ്യുകയാണ് എന്നാണ് അറിയുന്നത്. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ഇസ്റ്റിക്ലാൽ അവന്യൂവിലായിരുന്നു സ്ഫോടനം നടന്നത്. റോഡിന്റെ ഇരു ഭാഗങ്ങളിലും കടകളും റെസ്റ്റോറന്റുകളും മറ്റുമായി ഏറെ തിരിയക്കേറിയ ഒരിടമാണിത് പ്രാദേശിക സമയം വൈകിട്ട് 4:20 ഓടെയായിരുന്നു സ്ഫോടനം നടന്നത്.
കൊല്ലപ്പെട്ട ആറുപേരിൽ തുർക്കിയിലെ കുടുംബ, സാമൂഹിക സേവന മന്ത്രാലയത്തിലെ അംഗമായ യൂസഫ് മൈദാൻ, അദ്ദേഹത്തിന്റെ മകൾ എക്രിൻ എന്നിവരും ഉൾപ്പെടുന്നുവെന്ന് ഏജൻസി മന്ത്രി ഡെരിയ യാനിക് പറഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റ 81 പേരിൽ 39 പേരും ചികിൽസ പൂർത്തിയാക്കി ആശുപത്രി വിട്ടതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്‌റെറ്റിൻ കോക്ക ഞായറാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു.
ആശുപത്രിയിൽ കഴിയുന്ന 42 രോഗികളിൽ അഞ്ച് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്, അവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു എന്നും അറിയിച്ചു.
തനിക്ക് 10 മീറ്റർ (32.8 അടി) മുന്നിലാണ് സ്‌ഫോടനമുണ്ടായതെന്ന് സാക്ഷിയും ലെബനീസ് ആസ്ഥാനമായുള്ള പത്രപ്രവർത്തകനുമായ കെബ്ലൗയി താരിഖ് കെബ്ലൗയി പറഞ്ഞു. “ആളുകൾ ഉടനടി ചിതറിയോടി, വളരെ കുറച്ച് കഴിഞ്ഞ്, എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എനിക്ക് കാണാൻ കഴിഞ്ഞു. കടയിൽ ഒരാൾ ചെവിയിൽ നിന്നും കാലിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു, അവന്റെ സുഹൃത്തുക്കൾ അവന്റെ അടുത്ത് കരയുന്നുണ്ടായിരുന്നു" ഇദ്ദേഹം പറഞ്ഞു. നഗരത്തിലെ തന്റെ അവസാനത്തെ അവധി ദിനത്തിലായിരുന്നു കെബ്ലൗയി.
ഇസ്താംബൂളിലെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അന്വേഷണം ആരംഭിച്ചതായി രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് എട്ട് പ്രോസിക്യൂട്ടർമാരെയെങ്കിലും നിയോഗിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ ക്രിമിനൽ കോടതി സ്ഫോടനവുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യ, ഓഡിയോ വാർത്തകൾക്കും സോഷ്യൽ മീഡിയ സൈറ്റുകളിലും പ്രക്ഷേപണം നിരോധിച്ചു, അനഡോലു കൂട്ടിച്ചേർത്തു. സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ലോകമെമ്പാടു നിന്നും അനുശോചനം അറിയിക്കുന്നുണ്ട്.
ഇസ്താംബൂളും, തുർക്കിയിലെ മറ്റു നഗരങ്ങളും കുർദ്ദിഷ് വിഘടനവാദികളും, ഇസ്ലാമിസ്റ്റ് ഭീകരരും മറ്റു പല തവണ ഇതിനു മുൻപ് ലക്ഷ്യം വച്ചിട്ടുള്ളതാണ് എന്നാൽ, ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനം നടന്ന ഉടനെ ഫൊറെൻസിക് വിദ്ഗധർ എത്തിയതോടെ തെരുവ് പൂർണ്ണമായും അടച്ചിട്ടു. എന്നാൽ, രാത്രി ആയപ്പോഴേക്കും ചില കടകൾ തുറക്കുകയുണ്ടായി. സ്വദേശികളും വിദേശികളുമായ ചില വിനോദ സഞ്ചാരികളും തെരുവിലേക്കിറങ്ങി.
https://www.facebook.com/Malayalivartha
























