മരിച്ചു വീണത് 42 മാധ്യമ പ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ പ്ലീസ് സ്‌റ്റോപ്പ് കില്ലിംഗ്

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് 42 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി മുര്‍താസ ജാവേദ് അബ്ബാസി വെള്ളിയാഴ്ച സെനറ്റിനെ അറിയിച്ചതായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 15 മാധ്യമപ്രവര്‍ത്തകര്‍ പഞ്ചാബില്‍ നിന്നുള്ളവരും, 11 പേര്‍ സിന്ധില്‍ നിന്നുള്ളവരും, 13 പേര്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്നുള്ളവരും, മൂന്ന് പേര്‍ ബലൂചിസ്ഥാനില്‍ നിന്നുള്ളവരുമാണ്. മാധ്യമപ്രവര്‍ത്തകര്‍ ഒന്നുകില്‍ വെടിയേറ്റ് മരിക്കുകയോ ഭീകരര്‍ ലക്ഷ്യം വെച്ച് കൊല്ലുകയോ ചെയ്തതാണ്. നാല്പത്തിരണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മരിച്ചു വീണു എന്ന വിവരം പാകിസ്ഥാന്‍ പുറത്തു വിടാന്‍ നാളിതുവരെ തയ്യാറല്ലായിരുന്നു. മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകള്‍ രാജ്യാവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സെനറ്റില്‍ പ്രഖ്യാപിച്ചത്.
ഏഴ് പ്രതികള്‍ പഞ്ചാബില്‍ അറസ്റ്റിലായെന്നും അതില്‍ രണ്ട് പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായ ഏഴുപേരില്‍ അഞ്ചുപേരും വിചാരണയിലാണ്, എട്ട് പ്രതികള്‍ ഒളിവിലാണ്. ഒരു പ്രതിയെ കോടതി വിട്ടയച്ചു.സിന്ധില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഏഴ് പേര്‍ വിചാരണ നേരിടുന്നുവെന്നും. കെപിയിലെ രണ്ട് പ്രതികളെ വെറുതെവിട്ടെന്നും, നാല് പേര്‍ വിചാരണ നേരിടുന്നുണ്ടെന്നും വെളിപ്പെടുത്തി. ഒരു പ്രതി ഒളിവിലാണ്. ബലൂചിസ്ഥാനിലെ രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു, ഒരാള്‍ വിചാരണ നേരിടുന്നു, ഒരു പ്രതി ശിക്ഷിക്കപ്പെട്ടു, മറ്റൊരാള്‍ അന്വേഷണം നേരിടുന്നു.
മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് സെനറ്റില്‍ സംസാരിച്ച ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുടെ മുഷ്താഖ് അഹമ്മദ് പറഞ്ഞു. കുറ്റവാളികളെ പിടികൂടിയിരുന്നെങ്കില്‍ അര്‍ഷാദ് ഷെരീഫ് രക്തസാക്ഷിയാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.ഇത് ഗുരുതരമായ സാഹചര്യമാണെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും അഹമ്മദിനോട് പ്രതികരിക്കവെ അബ്ബാസി പറഞ്ഞു.
വിഷയത്തില്‍ ഏകീകൃത റിപ്പോര്‍ട്ട് തയ്യാറാക്കി രണ്ട് മാസത്തിനുള്ളില്‍ സഭയില്‍ അവതരിപ്പിക്കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. അതേസമയം, ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി സെനറ്റര്‍ ദനേഷ് കുമാര്‍ പറയുന്നത് , രേഖകളില്‍ കാണിച്ചിരിക്കുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പകരം പ്രവിശ്യയില്‍ പത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. സെനറ്റില്‍ അവതരിപ്പിച്ച കണക്കില്‍ വലിയ വ്യത്യാസമുണ്ടെന്നും മരിച്ചവരുടെ കണക്ക് മാത്രം പോര കാണാതായ മാധ്യമ പ്രവര്‍ത്തകരുടെ വിവിരങ്ങള്‍ കൂടെ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
ബന്ധപ്പെട്ട എല്ലാ മേഖലകളുമായും കൂടിയാലോചിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ആരെങ്കിലും തെറ്റായ കണക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് സെന്‍സിറ്റീവായ വിഷയമായതിനാല്‍ അദ്ദേഹം ഉത്തരവാദിയായിരിക്കണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി വ്യക്തമാക്കി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളൊന്നും സര്‍ക്കാരിന്റെ കണക്ക് അംഗീകരിച്ചിട്ടില്ല. രേഖകളുടെ അടിസ്ഥാനത്തിലല്ല തട്ടികൂട്ടിയുണ്ടാക്കിയ കണക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. തീവ്രവാദ ആക്രമണത്തിലൂടെയാണ് അധികം പേരും മരിച്ചത് . അത്തരം വിവരങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. തീവ്രവാദികള്‍ തട്ടികൊണ്ടു പോയവരെ കുറിച്ചോ അവരുടെ കുടുംബങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ദാരിദ്ര്യവും പട്ടിണിയും ഭക്ഷണക്ഷാമവും കാരണം ലോകത്തിന്റെ മുന്നില്‍ യാജനയുമായി നില്ക്കുന്ന പാകിസ്ഥാന് പുതിയ തലവേദനായണ് മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്നത്. 2016 മുതല്‍ പാകിസ്ഥാനില്‍ മാധ്യം പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകരില്‍ എത്ര പേര്‍ മരിച്ചു വെന്ന് സര്‍ക്കാരിനോട് ചോദിച്ചു കൊണ്ടിരുന്നു. മരണത്തിന് സര്‍ക്കാരാണോ തീവ്രവാദികളാണോ ഉത്തരവാദികളെന്ന ചോദ്യമുന്നയിച്ച് അവര്‍ നിരവധി സമരങ്ങളും നടത്തിയിരുന്നു.
നിലവിലെ സഹചര്യത്തില്‍ മാധ്യമങ്ങളെ പിണക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല എന്ന കാരണത്താലാണ് മാധ്യമ പ്രവര്‍ത്തകരുടെ മരണത്തിന്റെ തട്ടികൂട്ടിയ വിവരങ്ങളെങ്കിലും പുറത്തു വിട്ടത്. താഴ് വരകളിലും ചേരികളിലുമുള്ള ജനങ്ങള്‍ ഗോതമ്പുള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ കിട്ടാതെ അലയുകയാണ്. തീവ്രവാദം അയല്‍രാജ്യങ്ങളുമായുള്ള യുദ്ധവും കാരണം പാകിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ്. തീവ്രവാദത്തിന് അധിക തുക ചിലവഴിച്ചതിലൂടെ പാകിസ്ഥാന്‍ പാപ്പരായെന്നും ഇനി ഇന്ത്യയോട് യുദ്ധം വേണ്ടെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. ഇന്ത്യയോട് സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ പാക് യുദ്ധത്തിലൂടെ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























