കുഞ്ഞു മക്കളെയെങ്കിലും കൊല്ലാതെ വിടാമോ ?? ഞങ്ങള്‍ക്ക് മരിക്കാന്‍ ഭയമില്ല... പക്ഷേ ജയിക്കും.

. ജയിച്ചവനും തോറ്റവനും ഒരുപോലെ തോല്‍ക്കുന്ന, തോരാക്കണ്ണീര്‍ മാത്രം ബാക്കിയാകുന്ന ബുദ്ധിശൂന്യ നീക്കമാണ് ഓരോ യുദ്ധവുമെന്നു യുക്രെയ്ന്‍ യുദ്ധവും ലോകത്തോട് പറയുന്നു. മരണത്തിന്റെ, അനാഥത്വത്തിന്റെ, പലായനത്തിന്റെ, കൂട്ടനിലവിളികളുടെ കണ്ണീര്‍ ചിത്രമല്ലാതെ മറ്റൊന്നുമല്ല യുദ്ധമെന്നു വീണ്ടും നമ്മെ പഠിപ്പിച്ച ഒരു വര്‍ഷം.
യുദ്ധത്തില്‍ ഇതുവരെ 7200 യുക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും ഇതില്‍ നാനൂറിലധികം പേര്‍ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ യുക്രെയ്ന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം 3 ലക്ഷം വരുമെന്നാണ് കണക്ക്. 2 ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്കു പരുക്കേറ്റപ്പോള്‍ 60,000 സൈനികര്‍ കൊല്ലപെട്ടുവെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന കണക്ക്. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ചു 1 ലക്ഷത്തോളം യുക്രെയ്ന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടമായിട്ടുണ്ട്. കണക്കുകളില്‍ ആര്‍ക്കും ഒരു കൃത്യതയോ വ്യക്തതയോ ഇല്ല, അതാണ് യുദ്ധത്തിന്റെ സ്വഭാവം.
ഇതിനകം 1.40 കോടി ആളുകള്‍ പലായനം ചെയ്തു. ഇതില്‍ പകുതിപ്പേരും അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി. ബാക്കിയുള്ളവര്‍ നാട്ടിലേക്കു മടങ്ങിയെങ്കിലും കിടപ്പാടം പോലും നഷ്ടപ്പെട്ടു. ആഭ്യന്തര അഭയാര്‍ഥികളായി ദുരിത ജീവിതത്തിലാണവര്‍. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യന്‍ ഡോളര്‍ വരും. റഷ്യയ്ക്ക് വാണിജ്യ വ്യവസായ രംഗത്തുള്‍പ്പെടെ നഷ്ടം 82 ബില്യന്‍ ഡോളര്‍ ആണ്.
ഇതെല്ലാം നഷ്ടങ്ങളുടെ ഏകദേശ കണക്കുകള്‍ മാത്രം. പരോക്ഷമായുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ വേറെ. യുദ്ധം തുടങ്ങുമ്പോള്‍ പരിമിതമായ ആയുധങ്ങള്‍ മാത്രം ഉണ്ടായിരുന്ന യുക്രെയ്‌നിപ്പോള്‍ അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരമുണ്ട്. അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യത്തിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അകമഴിഞ്ഞുള്ള ആയുധ സഹായമാണ് ഒരു വര്‍ഷമായി യുദ്ധം ചെയ്യാന്‍ യുക്രെയ്‌നെ പ്രാപ്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പങ്കെടുത്തവര്‍ക്കു മാത്രമല്ല, ലോകത്തിനാകെ തിരിച്ചടികള്‍ മാത്രം നല്‍കിയ ഈ യുദ്ധത്തിന്റെ ഗതി എങ്ങോട്ടാണെന്നാണ് ഇനി അറിയേണ്ടത്.
ഇന്നത്തെ കാലത്ത് രണ്ടു സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ യുദ്ധം അധികം നീണ്ടുനില്‍ക്കില്ലെന്ന വിശ്വാസത്തിനു വ്യക്തമായ കാരണങ്ങളുണ്ട്. കൃത്യമായി തയാറാക്കിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ യുദ്ധലക്ഷ്യം നേടി മടങ്ങുകയാവും ആക്രമിക്കുന്ന ശക്തി ചെയ്യുക. ഫോക്ലാന്‍ഡ് തിരിച്ചുപിടിക്കാന്‍ അര്‍ജന്റീനയുമായി ബ്രിട്ടന്‍ നടത്തിയ യുദ്ധം, ഇറാഖിന്റെ പിടിയില്‍നിന്ന് കുവൈത്തിനെ മോചിപ്പിക്കാന്‍ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ നടത്തിയ യുദ്ധം, പിന്നീട് സദ്ദാം ഹുസൈനെ പുറത്താക്കാന്‍ അവര്‍ നടത്തിയ യുദ്ധം, 1999ല്‍ ഇന്ത്യ നടത്തിയ കാര്‍ഗില്‍ യുദ്ധം തുടങ്ങിയവയെല്ലാം ഫീല്‍ഡ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടി ആഴ്ചകള്‍ക്കോ രണ്ടോ മൂന്നോ മാസങ്ങള്‍ക്കോ ഉള്ളില്‍ അവസാനിച്ചവയാണ്.
അമേരിക്കയും യൂറോപ്യന്‍ സഖ്യശക്തികളും യുക്രൈന് പിന്‍തുണ പ്രഖ്യാപിക്കുമ്പോള്‍ ചൈന റഷ്യയോടൊപ്പം ചേര്‍ന്ന് യുദ്ധത്തെ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ചൈന വിചാരിച്ചാല്‍ റഷ്യയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പോരാട്ട മണ്ണില്‍ നിന്നും റഷ്യയെ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് വാദം. എന്നാല്‍ ലോകത്തിലെ രണ്ടാമത്ത സൈനീക ശക്തിയെന്ന ജനങ്ങളെ വിശ്വസിപ്പിച്ച പുടിന്റെ സൈന്യം ഒരു കുഞ്ഞു രാഷ്ട്രത്തോട് പരാജയപ്പെട്ട് പിന്‍മാറുന്നത് റഷ്യയില്‍ പട്ടാള അട്ടിമറിക്കോ, ജനകീയ കലാപത്തിനോ വഴിവെയ്ക്കുമെന്ന ചിന്തയും അലട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha























