ചെറുബോട്ടുകളില്‍ രാജ്യത്ത് എത്തിയ ശേഷം പൌരത്വം അടക്കമുള്ളവ സ്വന്തമാക്കുന്ന രീതിക്ക് അവസാനം വരുത്തുന്നതാണ് ഇംഗ്ലണ്ടിലെ പുതിയ നിയമം...ചെറുബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരെ നിരോധിക്കുമെന്നും ഇത്തരക്കാര്‍ വീണ്ടും തിരികെ എത്താതിരിക്കാനും പൌരത്വം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാതിരിക്കാനും നടപടികള്‍ ഉറപ്പാക്കുന്നതാണ് പുതിയ നിയമം... നിയമത്തേക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാവുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...

തന്റെ രാജ്യത്തെ കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഋഷി സുനക്, അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി ഇംഗ്ലണ്ട. ചെറുബോട്ടുകളില്‍ രാജ്യത്ത് എത്തിയ ശേഷം പൌരത്വം അടക്കമുള്ളവ സ്വന്തമാക്കുന്ന രീതിക്ക് അവസാനം വരുത്തുന്നതാണ് ഇംഗ്ലണ്ടിലെ പുതിയ നിയമം. ചെറുബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരെ നിരോധിക്കുമെന്നും ഇത്തരക്കാര്‍ വീണ്ടും തിരികെ എത്താതിരിക്കാനും പൌരത്വം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാതിരിക്കാനും നടപടികള്‍ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. നിയമത്തേക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാവുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ തീരുമാനത്തെ അഭയാര്‍ത്ഥി കൌണ്‍സില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകള്‍ നിരാലംബരാകുന്ന സാഹചര്യം നിയമം മൂലമുണ്ടാകുമെന്നാണ് വിമര്‍ശനം. അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് രാജ്യത്ത് തുടരാന്‍ ആവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുരക്ഷിത താവളം തേടി എത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാനും രാജ്യത്ത് നിന്ന് സ്ഥിരമായി തിരികെ അയയ്ക്കാനുമുള്ള ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിക്ക് നല്‍കുന്നതാണ് പുതിയ നിയമം. നിലവില്‍ ബ്രിട്ടനില്‍ അഭയം തേടി എത്തുന്നവര്ക്ക് സംരക്ഷണം തേടാന്‍ യുഎന്നിന്റെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനുംമനുഷ്യാവകാശത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ മുഖേനയും സാധ്യമാണ്.
ദീര്‍ഘകാലമായി അഭയം തേടി വരുന്നവരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് ബ്രിട്ടീഷ് സര്‍ക്കാരുള്ളത്. എന്നാല്‍ എത്തരത്തില്‍ അഭയാര്‍ത്ഥികളെ നിയന്ത്രിക്കാമെന്നും പിടിക്കപ്പെടുന്നവരെ എന്ത് ചെയ്യണമെന്നുള്ളതും ഇനിയും വ്യക്തമായിട്ടില്ല. പുതിയ നിയമം വരുമെന്നും രാജ്യത്തേക്ക് എത്താന്‍ നിയമപരമായുള്ള സുരക്ഷിത മാര്‍ഗം മാത്രം ഒന്നു മാത്രമായിരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ പ്രതികരിച്ചിരുന്നു. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2022ല്‍ ബ്രിട്ടനില്‍ അഭയം തേടി എത്തിയവരില്‍ മുന്നിലുള്ളത് അല്‍ബേനിയയില്‍ നിന്നുള്ളവരാണ്, തൊട്ട് പിന്നാലെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, സിറിയ, ബംഗ്ലാദേശ്, എറിത്രിയ,ഇന്ത്യ, സുഡാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമാണ് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
വളരെ വിരളമായി മാത്രം ഉപയോഗിക്കുന്ന മനുഷ്യാവകാശ നിയമത്തിലെ സെക്ഷൻ 19.1 ബി സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് പുതിയ നിയമം പാർലമെന്റിൽ പാസ്സാക്കി എടുക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയുന്നു. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട യൂറോപ്യൻ കൺവെൻഷന് പുറത്താണെങ്കിലും പുതിയ നിർദ്ദേശങ്ങൾക്ക് നിയമ സാധുത ഉണ്ടെന്ന ഉപദേശമാണ് മന്ത്രിമാർക്ക് ലഭിച്ചിട്ടുള്ളത് എന്നറിയുന്നു.പുതിയ നിയമം വഴി, ചെറുയാനങ്ങളിൽ കടൽ കടന്നെത്തുന്നവർക്ക് അഭയത്തിനായി അപേക്ഷ നൽകുന്നതിനുള്ള അവകാശം എടുത്തുകളയും അതുപോലെ മനുഷ്യാവകാശ നിയമപ്രകാരമുള്ള അപ്പീലിന് പോകാനും കഴിയുകയില്ല.അനധികൃത ,മാർഗ്ഗങ്ങളിലൂടെ ബ്രിട്ടനിൽ എത്തുന്നവർ നാടുകടത്തപ്പെടും. സ്വന്തം നാട്ടിൽ തിരിച്ചെത്തിയശേഷം മാത്രമെ ഇവർക്ക് അപ്പീൽ നൽകാൻ കഴിയുകയുള്ളു. കുട്ടികൾക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും മാത്രം അപ്പീൽ പരിഗണിക്കുമ്പോൾ ബ്രിട്ടനിൽ തുടരാനുള്ള അവകാശം ഉണ്ടായിരിക്കും.
അനധികൃതമായി എത്തുന്ന ഏതൊരു കുടിയേറ്റക്കാരനെയും നാടുകടത്താനുള്ള പൂർണ്ണ അധികാരം ഹോം ഡിപ്പാർട്ട്മെന്റിന് ഉണ്ടായിരിക്കും. അഭയം നൽകുന്നതിനുള്ള വ്യവസ്ഥകളും കൂടുതൽ കർശനമായേക്കും എന്നാണറിയുന്നത്. അതിനിടയിൽ, അനധികൃത കുടിയേറ്റക്കാരുമായി റുവാൻഡയിലെക്കുള്ള ആദ്യ വിമാനം ഈ വർഷം തന്നെ അയയ്ക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യവുമായുള്ള കരാർ നിയമവിധേയമാണെന്ന ഡിസംബറിലെ കോടതി വിധി ഇക്കാര്യത്തിൽ സർക്കാരിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണ്.അതേസമയം, ഈ നിയമം അനധികൃത കുടിയേറ്റം തടയാൻ പര്യാപ്തമാകില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ പ്രതിനിധാനം ചെയ്യുന്ന ഒരു ട്രേഡ് യൂണിയൻ ഉൾപ്പടെ നിരവധി പേർ പറയുന്നു. ഈ നിയമം അതീവ ഗുരുതരമായ പല പ്രതിസന്ധികളെ നേരിടുമെന്നും വിമർശകർ കണക്കുകൂട്ടുന്നു. അതേസമയം, അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകളും പുതിയ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തികച്ചും അപമാനകരവും അനാവശ്യ ഭീതി ഉയർത്തുന്നതുമാണ് ഈ നിയമം എന്നാണ് അവർ പറയുന്നത്.
https://www.facebook.com/Malayalivartha























