50 വർഷത്തിന് ശേഷം ഇന്ത്യയെ വെല്ലുവിളിച്ച് റഷ്യ.... നിർണായക ദിനങ്ങൾ!

ഇന്ത്യക്ക് പിന്നാലെ റഷ്യയും ചാന്ദ്രദൗത്യമായ ലൂണ-25 വിക്ഷേപിച്ചു. അഞ്ച് പതിറ്റാണ്ടിന് ശേഷം റഷ്യ നടത്തുന്ന ആദ്യത്തെ ചാന്ദ്ര ദൗത്യമാണ് ലൂണ-25. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷം 16നാണ് ലൂണ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഓഗസ്റ്റ് 21 ന് ഉപരിതലത്തിൽ ഇറങ്ങുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
47 വർഷങ്ങൾക്ക് ശേഷം ആദ്യമായി ചന്ദ്രനിൽ പേടകമിറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് റഷ്യ. ഒരേ ദൗത്യവുമായി ചന്ദ്രനിലേയ്ക്ക് കുതിക്കുന്ന ഇരു രാജ്യങ്ങളുടെയും പേടകങ്ങളിൽ ഏതാണ് ആദ്യം ലക്ഷ്യത്തിലെത്തുക എന്ന ചോദ്യവും ഇതോടെ ഉയർന്നു. ചന്ദ്രയാൻ 3-യേക്കാൾ നാലാഴ്ച വൈകി വിക്ഷേപിക്കുന്ന ലൂണ-25 ചന്ദ്രയാനൊപ്പമോ, ചന്ദ്രയാന് മുമ്പോ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമെന്നാണ് വിവരം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ഓട്ടമത്സരത്തിലാണ് ലൂണ-25 ഉം ചന്ദ്രയാൻ 3യും. ഇതുവരെ 58 ചാന്ദ്ര പര്യവേക്ഷണദൗത്യങ്ങൾ വിക്ഷേപിച്ചിട്ടുണ്ട് സോവിയറ്റ് യൂണിയൻ.
സോവിയറ്റ് വിക്ഷേിപിച്ച 58 ചാന്ദ്ര ദൗത്യങ്ങളിൽ 18 എണ്ണമാണ് വിജയം കണ്ടിട്ടുള്ളത്. 18-ഓളം ലാന്റർ ദൗത്യങ്ങൾ പരാജയപ്പെടുകയും ചെയ്തു. എങ്കിലും ആദ്യമായി ചന്ദ്രനിൽ പേടകമിറക്കിയ (ലൂണ-9- 1966) നേട്ടവും സോവിയറ്റ് യൂണിയനാണ്. ഇങ്ങനെ ചാന്ദ്ര ദൗത്യങ്ങളിൽ വളരെ വർഷക്കാലത്തെ അനുഭവ പരിജയം സോവിയറ്റ് യൂണിയനുണ്ട്. സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം ആദ്യമായാണ് റഷ്യ ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നത്.
ഭീമമായ ചെലവ് ഒഴിവാക്കാനായി ഘട്ടം ഘട്ടമായാണ് നാം ചന്ദ്രയാൻ ദൗത്യം പൂർത്തിയാക്കുക. ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണപഥത്തിലെ ആകർഷണ വലയത്തെ ആശ്രയിച്ചാണ് ചന്ദ്രയാൻ 3ന്റെ സഞ്ചാരപാത നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 14ലെ വിക്ഷേപണ ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയർത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു.
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ 14നാണ് വിക്ഷേപിച്ചത്. അതിന് ഏകദേശം ഒരുമാസത്തിന് ശേഷമാണ് റഷ്യ ലൂണ വിക്ഷേപിച്ചത്. ചാന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പേ ലൂണ 25 ഇറങ്ങും. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയെന്നാണ് ചാന്ദ്രയാൻ മൂന്നിന്റെ ലക്ഷ്യം.
എന്നാൽ ചന്ദ്രയാൻ പിന്തുടരുന്ന പ്രത്യേക സഞ്ചാര പാതയല്ല സോവിയറ്റ് സ്പേസ് പ്രോഗ്രാമിന്റെ പിന്തലമുറക്കാരായ റോസ്കോസ്മോസ് പിന്തുടരുന്നത്. ലൂണ-25 എന്ന് പേരിട്ടിരിക്കുന്ന പേടകം വഹിച്ചുള്ള റോക്കറ്റ് ഓഗസ്റ്റ് 11-ന് ഴ്ച പുലർച്ചെ നാല് മണിക്ക് വിക്ഷേിച്ചു. മോസ്‌കോയിൽ നിന്ന് 5550 കിലോ മീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന വൊസ്‌റ്റോഷ്‌നി കോസ്‌മോഡ്രോമിൽ നിന്നായിരുന്നു വിക്ഷേപണം.
ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുക. ചാന്ദ്രയാനേക്കാൾ വൈകി പുറപ്പെട്ടതാണെങ്കിലും ചാന്ദ്രയാന്റെ ലാൻഡിങ്ങിന് രണ്ട് ദിവസം മുമ്പ് ലൂണ ചന്ദ്രനിൽ ഇറങ്ങിയേക്കും എന്നും സൂചനകളുണ്ട്. ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രനിൽ ലാന്റർ ഇറക്കിയിട്ടുള്ളത്. യു.എസും, സോവിയറ്റ് യൂണിയനും ചൈനയുമാണത്.
നാലാമത്തെ പേടകം ഇറക്കുന്ന രാജ്യമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയാണ് ലൂണ 25. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലാന്റർ ചന്ദ്രനിൽ ഇറക്കാൻ ശ്രമിക്കുന്നത്. 2019 ൽ ചന്ദ്രയാൻ 2 പേടകം ചന്ദ്രനിൽ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഏപ്രിലിൽ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ആദ്യ ലാന്റർ ചന്ദ്രനിൽ ഇറക്കാനുള്ള ജപ്പാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
രണ്ടാഴ്ചയാണ് ചന്ദ്രയാൻ 3യുടെ കാലാവധി. എന്നാൽ, ഒരു വർഷക്കാലം ലൂണ-25 ചന്ദ്രനിലുണ്ടാവും. 31 കിലോഗ്രാം ഭാരമുള്ള ശാസ്ത്രഗവേഷണ ഉപകരണങ്ങൾ വഹിക്കുന്ന ലൂണ-25 ആകെ ഭാരം 1.8 ടൺ ആണ്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിക്കും. തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം അറിയുകയാണ് ലക്ഷ്യം.
സോയൂസ്-2 ഫ്രെഗാറ്റ് ബൂസ്റ്ററിന്റെ കരുത്തിൽ ബഹിരാകാശത്തെത്തിയ ലൂണ25 ഓഗസ്റ്റ് 16നായിരിക്കും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഏതാനും ദിവസങ്ങൾ ഭ്രമണപഥത്തിൽ തുടർന്ന ശേഷം ഓഗസ്റ്റ് 21ന് പേടകം ഉപരിതലത്തിൽ ഇറങ്ങും . അതായത് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന് രണ്ട് ദിവസം മുൻപ്.
1990-കളിൽ തന്നെ മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ആലോചനകൾ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം ഉൾപ്പടെ പലവിധ കാരണങ്ങളാൽ അത് വൈകുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറിൽ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് വീണ്ടും വൈകി. യൂറോപ്യൻ സ്‌പേസ് ഏജൻസി തങ്ങളുടെ പൈലറ്റ് ഡി ക്യാമറ ലൂണ-25 ൽ ഘടിപ്പിച്ച് പരീക്ഷിക്കാൻ പദ്ധതിയിട്ടിരുന്നു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പുമായുള്ള ബന്ധം മുറിഞ്ഞതോടെ ഈ പദ്ധതി ഒഴിവാക്കേണ്ടി വന്നു. ഇത് കൂടാതെ സ്വീഡൻ ഒരുക്കിയ ഒരു ഉപകരണവും പേടകത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നു. ഇതിൽനിന്ന് പിൻമാറിയ സ്വീഡൻ തങ്ങളുടെ ഉപകരണം 2019 ൽ വിക്ഷേപിച്ച ചൈനയുടെ ചാങ്ഇ-4 ലാണ് ഘടിപ്പിച്ചത്. സോയുസ് 2-1ബി റോക്കറ്റിലാണ് വിക്ഷേപണം. ഒമ്പത് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തിലുണ്ടാവുക.
അതിനിടെ, റഷ്യയുടെ ദൗത്യത്തിന് അഭിനന്ദനങ്ങളുമായി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ രംഗത്തെത്തി. ലൂണയുടെ വിക്ഷേപണ വിജയത്തിൽ അഭിനന്ദനങ്ങൾ നേരുന്നുവെന്നും ബഹിരാകാശ യാത്രകളിൽ മറ്റൊരു സമാഗമസ്ഥാനത്ത് കണ്ടുമുട്ടുന്ന അത്ഭുതകരമാണെന്നും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.
ചന്ദ്രയാൻ 3ന്റെയും ലൂണ25ന്റെയും ദൗത്യത്തിലുള്ള സമാനത തന്നെയായിരുന്നു ഐഎസ്ആർഒയുടെ ട്വീറ്റിന്റെ പ്രസക്തി. ചന്ദ്രോപതരിതലത്തിൽ പേടകങ്ങൾ ലാൻഡ് ചെയ്ത് ഗവേഷണം നടത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. 1.8 ടൺ ഭാരമുള്ള ലൂണ 25 ഒരു വർഷത്തെ ദൗത്യത്തിനാണ് 31 കിലോഗ്രാം ഉപകരണങ്ങളുമായി യാത്ര തിരിച്ചത്.
രണ്ടാഴ്ചത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കാണ് ചാന്ദ്രയാൻ വിക്ഷേപിച്ചത്. ഇ-ലോഞ്ച് വെഹിക്കിൾ മാർക്ക്-III M4 റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ -3 വിക്ഷേപിച്ചത്. എന്നാൽ സോയൂസ് -2 ഫ്രെഗാറ്റ് ബൂസ്റ്റർ ഉപയോഗിച്ചായിരുന്നു ലൂണ 25ന്റെ വിക്ഷേപണം. ഓഗസ്റ്റ് 23നാണ് ലാൻഡിംഗ് തീയതിയായി റഷ്യയുടെ ബഹിരാകാശ ഏജൻസി നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാൽ പിന്നീട് തീയതി 21ലേക്ക് മാറ്റുകയായിരുന്നെന്നും റഷ്യയുടെ സ്പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. നേരത്തെ തീരുമാനിച്ച മൂന്ന് ലാൻഡിംഗ് സൈറ്റുകളിൽ ഒന്നിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ലൂണ ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഏകദേശം അഞ്ച് മുതൽ ഏഴ് ദിവസം വരെ ചെലവഴിക്കും. ചന്ദ്രയാനുമായി ലൂണ 25 പരസ്പരം കണ്ടുമുട്ടില്ലെന്നും റോസ്കോസ്മോസ് വ്യക്തമാക്കി. വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യം വിജയകരമാക്കുമോ എന്ന് കാത്തിരുന്ന് കാണണം.
https://www.facebook.com/Malayalivartha





















