അമേരിക്കയുമായി കൊമ്പുകോർത്ത് ചിപ്പുകൾ വാരിക്കൂട്ടി സൗദിയും യു എ ഇ യും..ഇനി വരാൻ പോകുന്നത് ചിപ്പ് യുദ്ധം

കളിപ്പാട്ടം മുതല്‍ ബഹിരാകാശ പേടകം വരെ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ചിപ്പ് നിര്‍മാണത്തിലും സാങ്കേതിക വിദ്യയിലും ആധിപത്യം സ്ഥാപിച്ചാല്‍ ലോകം തന്നെ ഭരിക്കാം എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെയാണ് അമേരിക്കയും ചൈനയും ചിപ്പിന്റെ പേരില്‍ ഏറ്റുമുട്ടുന്നത്.ഇപ്പോഴിതാ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള എന്‍വിഡിയ ചിപ്പുകള്‍ (Nvidia chips) സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഗണ്യമായ അളവിലാണ് വാങ്ങിച്ചുകൂട്ടുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സോഫ്റ്റ്‍വെയറുകള്‍ വികസിപ്പിക്കുന്നതിന് ഈ ചിപ്പുകള്‍ ഏറെ നിര്‍ണായകമാണ്. എഐ രംഗത്ത് നിര്‍ണായക ശക്തികളാകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.
തങ്ങളുടെ സമ്ബദ് വ്യവസ്ഥ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എഐ രംഗത്ത് മുന്നേറുന്നതിനുള്ള ആഗ്രഹം സൗദി അറേബ്യയും യുഎഇയും നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്‍വിഡിയയുടെ 3000-ല്‍ പരം എച്ച്100 ചിപ്പുകള്‍ സൗദി അറേബ്യ ഇതിനോടകം തന്നെ വാങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ചിപ്പുകളില്‍ ഒരെണ്ണത്തിന് 40,000 ഡോളറിന് (ഏകദേശം 33.23 ലക്ഷം രൂപ) മുകളില്‍ വിലയുണ്ട്. ജനറേറ്റീവ് എഐയ്ക്ക് വേണ്ടി രൂപകല്‍പന ചെയ്ത ലോകത്തിലെ ആദ്യത്തെ ചിപ്പ് ആണിതെന്ന് നിവിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ ചിപ്പ് വികസിപ്പിച്ചത്.
യുഎഇയും ഗണ്യമായ അളവില്‍ എന്‍വിഡിയ ചിപ്പുകള്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ഫാല്‍ക്കണ്‍ എന്ന പേരില്‍ ഈ ഒരു സ്വതന്ത്ര സോഫ്റ്റ് വെയറും ഇവര്‍ സ്വന്തമായി വികസിപ്പിച്ചുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും എഐ രംഗത്ത് വലിയതോതിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ഗണ്യമായ വിഭവങ്ങളും ഈ രംഗത്തുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവും ഈ ശ്രമങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.
യുഎഇയും സൗദി അറേബ്യയും എന്‍വിഡിയ ചിപ്പുകള്‍ വാങ്ങിക്കൂട്ടുമ്ബോള്‍ ലോകമെമ്ബാടുമുള്ള പ്രമുഖ ടെക് കമ്ബനികളും വളരെ കുറഞ്ഞ അളവില്‍ ലഭ്യമായ എഐ ഡെവലപ്‌മെന്റ് ചിപ്പുകള്‍ വാങ്ങി സുരക്ഷിതമാകാനുള്ള തയ്യാറെടുപ്പിലാണ്. ചൈനയുടെ ടെക് ഭീമന്‍ന്മാരായ ടെന്‍സെന്റും ആലിബാബയും എന്‍വിഡിയയുടെ ഉയര്‍ന്ന ശേഷിയുള്ള ചിപ്പുകള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നു. യുഎസ് നിര്‍മിത സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവരുടെ ശ്രമങ്ങളെ തകര്‍ത്തു കളഞ്ഞു.
അതിസങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കപ്പെടുന്ന ചിപ്പുകളും അത്തരം സാങ്കേതിക വിദ്യയും ചൈനയ്ക്ക് കൈമാറാന്‍ പാടില്ലെന്ന് അമേരിക്ക തീരുമാനിച്ചതോടെയാണ് ‘ചിപ്പ് യുദ്ധ’ത്തിന് കളമൊരുങ്ങിയത്. കാരണം സാധാരണ ചിപ്പുകളുടെ നിര്‍മ്മാണത്തില്‍ പ്രാവീണ്യമുണ്ടെങ്കിലും മേല്‍പ്പറഞ്ഞതരം ചിപ്പുകളുടെ നിര്‍മാണ വൈദഗ്ധ്യം ചൈന ഇനിയും ആര്‍ജിച്ചിട്ടില്ല. അത്തരം സാങ്കേതികവിദ്യ കൂടി കൈവശപ്പെടുത്തുകയാണെങ്കില്‍ ചൈനയ്ക്ക് എല്ലാ മേഖലകളിലും അമേരിക്കയെ പിന്നിലാക്കി ഒരുപടി കൂടി മുന്നേറാന്‍ സാധിക്കും. അതു വ്യക്തമായി അറിയാവുന്നതുകൊണ്ടുകൂടിയാണ് അമേരിക്ക ചിപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. മൈക്രോണ്‍ എന്ന അമേരിക്കന്‍ കമ്പനി 100 ബില്യന്‍ ഡോളറാണ് ചിപ്പ് ഗവേഷണത്തിനായി മാത്രം നീക്കിവയ്ക്കാന്‍ ഒരുങ്ങുന്നത്.
2023-ല്‍ ലോകമെമ്ബാടുമായി 5.5 ലക്ഷം പുതിയ എച്ച്100 ചിപ്പുകള്‍ കയറ്റി അയക്കുമെന്ന് എന്‍വിഡിയ ചിപ്പുകളുടെ നിര്‍മാതാക്കളായ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്ബനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്തു. തായ്‌വാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്ബനികള്‍ക്കായിരിക്കും ഈ ചിപ്പുകളില്‍ ഭൂരിഭാഗവും കയറ്റി അയക്കുക.
അമേരിക്കന്‍ കമ്പനികള്‍ 90 ശതമാനം ചിപ്പുകളും തായ്‌വാനില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഏഷ്യയിലെ ചിപ്പ് നിര്‍മാണ കേന്ദ്രമാണ് തായ്‌വാന്‍. റഷ്യ-ഉക്രൈനെ ആക്രമിച്ചതുപോലെ ചൈനയും തായ്‌വാനെ കീഴടക്കുവാനുള്ള ശ്രമങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ, ചൈന ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കുന്നത് ചിപ്പ് നിര്‍മാണത്തിലെ കുത്തകയാണ്.
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സിനുവേണ്ടി ആദ്യമായി ഒരു മന്ത്രാലയം സ്ഥാപിച്ചത് യുഎഇ ആണ്. 2017-ല്‍ ആയിരുന്നു ഇത്. സാങ്കേതികവിദ്യയിലും എഐ മേഖലകളിലും ആഗോളതലത്തില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നതിന് യുഎഇ ഇപ്പോള്‍ ജനറേറ്റീവ് എഐ ഗൈഡ് കൂടി പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
ഇതുവരെയുള്ള ചിപ്പ് യുദ്ധത്തില്‍ യുഎസ് തന്നെയാണ് ഒന്നാമതായി മുന്നേറുന്നത്. ആദ്യ വര്‍ഷത്തില്‍ തന്നെ സെമികണ്ടക്ടറുകള്‍, ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ 166 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് യുഎസ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെമികണ്ടക്ടര്‍ നിര്‍മാത്തിലും ഗവേഷണത്തിലും വികസനത്തിലും വലിയ തുക ഇന്‍സെന്റീവ്‌സായും നീക്കി വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















