വിമാനത്തിന്റെ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ബന്ധിപ്പിച്ച് 14-കാരിയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച് ജീവനക്കാരൻ:- പരാതിയുമായി കുടുംബം

അമേരിക്കൻ എയർലൈൻസിനെതിരെ പരാതിയുമായി 14 -കാരിയുടെ മാതാപിതാക്കൾ രംഗത്ത്. പെൺകുട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി കരുതിക്കൂട്ടി വിമാനത്തിന്റെ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ബന്ധിപ്പിച്ച് വച്ചിരുന്നുവെന്ന പരാതിയുമായാണ് കുടുംബം രംഗത്ത് എത്തിയത്. ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് സീറ്റിന്റെ പിൻഭാഗത്താണ് ഐഫോൺ ടേപ്പ് ചെയ്ത് വച്ചിരുന്നത്. മകളെ ലക്ഷ്യം വച്ച് ജീവനക്കാരിൽ ഒരാളാണ് ഇത് ചെയ്തത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
സെപ്തംബർ 2 - അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1441-ൽ യാത്ര ചെയ്യുകയായിരുന്നു തങ്ങൾ. ആ സമയം പെൺകുട്ടിയോട്, ഫസ്റ്റ് ക്ലാസ് ബാത്ത്റൂം ഉപയോഗിക്കാൻ പറഞ്ഞത് വിമാനത്തിലെ ഒരു പുരുഷ ജീവനക്കാരൻ തന്നെയാണ്. പെൺകുട്ടി ബാത്ത്‍റൂമിൽ കയറുന്നതിന് തൊട്ടുമുമ്പ് ഇയാൾ ബാത്ത്‍റൂമിലേക്ക് കയറിയിരുന്നു. ശേഷം സീറ്റ് തകരാറിലാണ്, എന്നാലും പ്രശ്നമില്ല പോയിട്ട് വന്നോളൂ എന്നും പറഞ്ഞു. പെൺകുട്ടി ബാത്ത്‍റൂമിൽ നിന്നും ഇറങ്ങിയതിന് തൊട്ട് പിന്നാലെ ഇയാൾ വീണ്ടും ബാത്ത്‍റൂമിലേക്ക് കയറുകയായിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബത്തിന്റെ രേഖാമൂലമുള്ള പ്രസ്താവനയിൽ പറയുന്നു.
ടോയ്‍ലെറ്റ് ഉപയോഗിച്ചതിന് ശേഷമാണ് പെൺകുട്ടിക്ക് സീറ്റിന് പിൻഭാഗത്ത് ഐഫോൺ വച്ചിരിക്കുന്നതായി മനസിലായത്. ഇത് തന്നെ പകർത്തുകയായിരുന്നു എന്നും അവൾക്ക് ബോധ്യപ്പെട്ടു. പിന്നാലെ, ബാത്ത്‍റൂമിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് 14കാരി തന്റെ ഫോണിൽ അതിന്റെ ചിത്രവും പകർത്തി. ഇത് തങ്ങളുടെ കുടുംബത്തെ ആകെത്തന്നെ ഞെട്ടിച്ചു, പ്രത്യേകിച്ച് മകളെ എന്നും കുടുംബത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ, ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പോൾ ലെവെലിൻ പറഞ്ഞു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഗേറ്റിൽ വെച്ച് സ്റ്റേറ്റ് പൊലീസ് സ്ഥലത്തെത്തി. മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസ് ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ ഫ്ലൈറ്റിൽ നിന്നും കൊണ്ടുപോവുകയും ചെയ്തു. ആകാശത്ത് നടന്ന കുറ്റമായതിനാൽ തന്നെ എഫ്ബിഐ ആയിരിക്കും പ്രാഥമികമായി കേസ് അന്വേഷിക്കുക എന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.
എയർലൈനുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പരാതിയും ഉയർന്ന് വരുന്നത്. യാത്രക്കാരുടെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ അമേരിക്കൻ എയർലൈൻസ് പോലുള്ള കമ്പനികൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നു.
പല കാര്യങ്ങളിലും ജാഗ്രത അനിവാര്യമാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. ഈ അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുമ്പോൾ, 14കാരിയ്ക്കും അവളുടെ കുടുംബത്തിനും വേഗത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലൈറ്റ് സുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല, യാത്രക്കാരുടെ സ്വകാര്യതയിലും എയർലൈനുകൾ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഈ സംഭവം അടിവരയിടുന്നു.
തങ്ങൾ ഈ വിഷയം വളരെ ഗൗരവമായി എടുക്കുന്നു, അന്വേഷണത്തിൽ നിയമപാലകരുമായി പൂർണ്ണമായി സഹകരിക്കുന്നു, കാരണം സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നാണ് അമേരിക്കൻ എയർലൈൻസ് ഇതിന് മറുപടിയായി നൽകിയത്.
https://www.facebook.com/Malayalivartha






















