ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു... വ്യാപാരബന്ധത്തിലും വിള്ളല്‍..കുടിയേറ്റത്തെയും ബാധിക്കാം

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കിയത്.
കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യന്‍ നയതന്ത്രജ്ഞനും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ (റോ) തലവനുമായ പവന്‍ കുമാര്‍ റായിയെ പുറത്താക്കി. കനേഡിയന്‍ ഹൈക്കമ്മീഷണറായ കാമറൂണ്‍ മക്കെയെ പുറത്താക്കിയാണ് ഇന്ത്യ മറുപടി നല്‍കിയത് . ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്‌ല കനേഡിയന്‍ നയതന്ത്രജ്ഞരുടെ ഇടപെടലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തവും സംബന്ധിച്ച ആഴത്തിലുള്ള ആശങ്കകള്‍ അറിയിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ആശങ്കയിലും ഭീതിയിലും ആയിരിക്കുന്നത് കാനഡയില്‍ ഉന്നതവിദ്യാഭ്യാസവും തൊഴില്‍ സാധ്യതയും തേടി കുടിയേറാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. കാനഡയില്‍ പിആറിന് അപേക്ഷിച്ചു കാത്തിരിക്കുന്നവരും കടുത്ത ആശങ്കയിലാണെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
കാനഡയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലും വിള്ളല്‍ വീണു.. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പുവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ കനേഡിയന്‍ വ്യാപാരമന്ത്രി എത്തിയില്ല. പുതിയ തീയതി അറിയിച്ചിട്ടുമില്ല. അത് ഉപേക്ഷിച്ചതായാണ് കരുതുന്നത്. ഇപ്പോള്‍ പല രാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ അസാധാരണമാണങ്കിലും ഇന്ത്യയും കാനഡയും തമ്മിലുള്ള താത്പര്യകൊണ്ടും വിശ്വാസം കൊണ്ടും ട്രേഡ് എഗ്രിമെന്റ് തുടര്‍ന്നുപോകുകയായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തില്‍ മങ്ങലേല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്‍വെസ്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ 18-ാമത് വിദേശ നിക്ഷേപകരാണ് കാനഡ. 2000 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ 330.6 കോടി ഡോളറാണ് കാനഡ ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (Foreign Direct Investment) 0.5% വരുമിത്.
2022ല്‍ കാനഡയുടെ ഏറ്റവും വലിയ ഒമ്പതാമത് വ്യാപാര പങ്കാളിയാണ് ഇന്ത്യ. 600ഓളം കനേഡിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. 1000ത്തോളം കമ്പനികളില്‍ ഇന്ത്യന്‍ വിപണിയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.
വാണിജ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കാനഡയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4,10.97 കോടി ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 0.6% വരുമിത്. മരുന്നുകള്‍, ജെം ആന്‍ഡ് ജുവലറി, ടെക്‌സ്റ്റൈല്‍സ്, മെഷിനറി എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
ധാന്യങ്ങള്‍, ടിംബര്‍, പള്‍പ്പ്, പേപ്പര്‍, മൈനിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് കാനഡ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ ഇന്ത്യയിലേക്ക് കാനഡയില്‍ നിന്നുള്ള പണം കൈമാറ്റം 85.98 കോടി ഡോളറാണ്.
കനേഡിയന്‍ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന് (CPPIB) ഇന്ത്യയിലെ ലിസ്റ്റഡും അല്ലാത്തതുമായ നിരവധി കമ്പനികളില്‍ നിക്ഷേപമുണ്ട്. അടുത്തിടെ എക്‌സ്‌ചേഞ്ചുകളില്‍ ഫയല്‍ ചെയ്തതനുസരിച്ച് ഒരു ലക്ഷം കോടിയോളം രൂപ വരുമിത്. കോട്ടക് മഹീന്ദ്ര ബാങ്ക്, ഡെല്‍ഹിവെറി, സൊമാറ്റോ, പേയ്ടിഎം, നൈക, വിപ്രോ, ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് സി.പി.പി.ഐ.ബി നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍.
ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന കാനഡ പുറത്താക്കി. ഈ നടപടിക്ക് തിരിച്ചടിയായി ഇന്ത്യ ഉന്നത കനേഡിയന്‍ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തുകയും അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ആവശ്യപ്പെട്ടു. കനേഡിയന്‍ ഹൈകമ്മീഷണര്‍ കാമറൂണ്‍ മക്കെയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്.
എന്നാല്‍ നയന്ത്രജ്ഞരുടെ പുറത്താക്കല്‍ സാധാരണമായ നടപടിയാണെന്നും ഇതോടെ പ്രശ്‌നം അവസാനിക്കേണ്ടതാണെന്നുമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും വിദേശകാര്യ നയതന്ത്ര വിദഗ്ദനുമായ ടി.പി. ശ്രീനിവാസന്‍ പറയുന്നത്. ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വ്യാപാരമന്ത്രിയുടെ വരവ് റദ്ദാക്കിയത്. ഖലിസ്ഥാനെ സഹായിക്കുന്ന രീതി കൈക്കൊണ്ടാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന് മോദി തീര്‍ത്തു പറഞ്ഞിരുന്നു. ഇന്ത്യയ്‌ക്കെതിരെ ആദ്യമായാണ് ഒരു രാജ്യം കൊലപാതക ആരോപണം ഉന്നയിക്കുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. നിലവില്‍ പ്രശ്‌നങ്ങളില്ലെങ്കിലും കാനഡയിലെ ജനങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ തിരിയാനുള്ള സാഹചര്യം വന്നാല്‍ സ്ഥിതി വീണ്ടും മോശമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപോരാട്ടം കടുക്കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കാനഡയില്‍ കുടിയേറിപാര്‍ത്തിട്ടുള്ള പഞ്ചാബ് മേഖലയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരും പ്രതിസന്ധിയിലായിരിക്കുകയാണ്. കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ലൊരു പങ്കും വിദേശ വിദ്യാര്‍ത്ഥികളാണ്. ഇതില്‍ തന്നെ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
കാനഡയില്‍ പഠിക്കാനും സ്ഥിരതാമസമാക്കാനും ഒരുങ്ങുന്നവരുടെ സ്വപ്നത്തിന് മേല്‍ കാര്‍മേഘം സൃഷ്ടിക്കുകയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നം.
എന്നാല്‍ വിദേശ പഠനത്തെ ഇത് ബാധിക്കില്ലെന്നും ഇരു രാജ്യങ്ങളും ഇതില്‍ തടസം വരുത്താന്‍ ആഗ്രഹിക്കില്ലെന്നുമാണ് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്. പഞ്ചാബില്‍നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ പഠിക്കുന്നത്. രാജ്യാന്തര വിദ്യാര്‍ഥികളെ ഏറെ ആശ്രയിക്കുന്ന കാനഡയിലെ സര്‍വകലാശാലകളില്‍ 40 ശതമാനത്തോളം കുട്ടികള്‍ എത്തുന്നത് ഇന്ത്യയില്‍നിന്നാണ്. അതുകൊണ്ടു തന്നെ പ്രശ്‌നം നീണ്ടുപോകാതെ നിര്‍ത്താന്‍ കാനഡ ശ്രമിച്ചേക്കും. കാനഡയില്‍ പഠിക്കാനും സ്ഥിരതാമസമാക്കാനും സ്വപ്‌നം കാണുന്ന നിരവധി വിദ്യാര്‍ഥികള്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം നിജപ്പെടുത്താന്‍ കാനഡ നീക്കം നടത്തുമെന്നാണ് ഇവരുടെ പേടി. പിആറിന് അപേക്ഷിച്ച് കാത്തിരിക്കുന്ന പല ഇന്ത്യന്‍ കുടുംബങ്ങളും ആശങ്കയിലാണ്. . ഹ്രസ്വകാലത്തേക്കെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വിദ്യാര്‍ത്ഥികളെ ബാധിച്ചേക്കാമെന്നും വിലയിരുത്തലുകളുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ താമസസൗക്യരം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചു വരേണ്ട അവസ്ഥയിലാണെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ സംഭവ വികാസത്തോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ കൂടുതല്‍ മോശമാകാനിടയുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട് കൊടുക്കണ്ട എന്ന തീരുമാനത്തിലേക്ക് എത്താനുള്ള സാധ്യതകളുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. താമസസൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വരുത്തേണ്ട എന്നൊരു തീരുമാനവും കനേഡിയന്‍ സര്‍ക്കാര്‍ എടുത്തിരുന്നതായാണ് അറിയുന്നത്.
നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചാണ് റോ ഉന്നത ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയത്. എന്നാല്‍ കാനഡയുടെ വാദങ്ങള്‍ തള്ളിയ ഇന്ത്യ, കാനഡ ഹൈക്കമ്മിഷണര്‍ കാമറോണ്‍ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാനാണു നിര്‍ദേശം.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18-നാണ് യുഎസ് കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. നിജ്ജാറിന് ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറില്‍ തലയ്ക്കു വെടിയേറ്റ നിലയിലാണു നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയില്‍ ആക്രമണത്തിനായി നിജ്ജാര്‍ കാനഡയില്‍ പദ്ധതിയിടുന്നുണ്ടെന്ന് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ കാനഡയ്ക്കു ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. 2021ല്‍ ജലന്തറില്‍ സന്യാസിയെ വധിച്ച കേസിലാണ് എന്‍ഐഎ നിജ്ജാറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടത്.
ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്മേല്‍ യുഎസും ഓസ്‌ട്രേലിയയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും യുഎസ് പ്രതികരിച്ചു. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ട്രൂഡോയുടേത് ഗുരുതര ആരോപണമാണെന്നു ബ്രിട്ടന്‍ വ്യക്തമാക്കി.
ഖാലിസ്ഥാന്‍ പ്രശ്‌നങ്ങള്‍ കാലങ്ങളായുള്ളതാണെങ്കിലും കനേഡിയന്‍ സര്‍ക്കാര്‍ അവരെ നിയന്ത്രിച്ചു പോന്നിരുന്നു. എന്നാലിപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിന് നേരിയ പ്രാതിനിധ്യം മാത്രമാണുള്ളത്. ഭരണത്തില്‍ തുടരണമെങ്കില്‍ ഖാലിസ്ഥാന്റെ പിന്തുണ കൂടിയേ പറ്റൂ. അതാണ് അവര്‍ക്കനുകൂലമായ നിലപാടുകളെടുക്കുന്നത്.
https://www.facebook.com/Malayalivartha






















