കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; കാനഡയിലെ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്......

കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍ കൂടിവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഖാലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഇന്ത്യയിലുള്ള വിദ്യാർത്ഥികൾക്കായി കനേഡിയൻ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരും നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിനിടെ കാനഡയിൽ ഖാലിസ്ഥാൻവാദി സംഘത്തിന്റെ ഒരു നേതാവ് കൂടി കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് വിവരം.
ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ട വ്യക്തിയായിരുന്നു ഇയാൾ. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്. സുഖ ദുങ്കെയുടെ വീട്ടിൽ പഞ്ചാബ് പൊലീസ് എത്തി, ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഖലിസ്താന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉടലെടുത്തത്. ഖലിസ്താനി നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്നാണ് കാനഡയുടെ ആരോപണം. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് പൗരന്മാരുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
സിഖ് വംശജനായ കനേഡിയന്‍ പൗരന്‍ ഹര്‍ദീപ് സിങ് നജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പങ്കുണ്ട് എന്നാണ് കാനഡയുടെ ആരോപണം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം പാര്‍ലമെന്റില്‍ പറയുകയും ചെയ്തു. തൊട്ടുപിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ കാനഡയില്‍ നിന്ന് പുറത്താക്കി. ഇതിന് മറുപടിയായി കാനഡയുടെ പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി.
ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുകയാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ ഒഴിവാക്കണം. കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ നമ്മുടെ ഹൈക്കമ്മിഷന്‍ അഥവാ കോണ്‍സുലേറ്റ് ജനറല്‍ കനേഡിയന്‍ അധികാരികളുമായുള്ള സമ്പര്‍ക്കം തുടരുമെന്നും ജാഗ്രതാനിർദേശത്തിൽ പറയുന്നു.
ഇന്ത്യ – കാനഡ തർക്കങ്ങൾ ആളിക്കത്തുന്നതിനിടയിൽ ഇന്ത്യക്കെതിരെ ഖാലിസ്ഥാൻ ഭീകരർ ഗൂഢാലോചന നടത്തിയതിനു തെളിവുകൾ പുറത്ത് വരുന്നുണ്ട് . ഇന്ത്യക്കെതിരെ കൂടുതൽ ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഖാലിസ്ഥാൻ ഭീകരർ കൈകോർത്തതായി ഇന്റലിജന്റ്‌സ് വൃത്തങ്ങൾ അറിയിച്ചു. കാനഡയിലുള്ള ഐഎസ്‌ഐ ഏജന്റുമാർ ഖാലിസ്ഥാനി ഗ്രൂപ്പിലെ ഭീകരരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ പറയുന്നു. കാനഡയിലെ വാൻകൂവറിലാണ്കൂടിക്കാഴ്ച നടന്നത്. അഞ്ച് ദിവസം മുമ്പ് നടന്ന രഹസ്യ യോഗത്തിൽ എസ്‌എഫ്‌ജെ മേധാവി ഗുർപത്വന്ത് സിംഗ് പന്നുവും ഖാലിസ്ഥാൻ സംഘടനാ മേധാവികളും പങ്കെടുത്തു.
പാക് ഐഎസ്‌ഐയുമായുള്ള ഈ കൂടിക്കാഴ്ചയിൽ ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ പരമാവധി പ്രചരിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായാണ് വിവരം. കാനഡയിലെ ഖാലിസ്ഥാൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഐഎസ്ഐ ധനസഹായം നൽകുന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് ജനങ്ങളെ സമര സ്ഥലത്തേക്ക് കൊണ്ടുപോകാനും പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിക്കാനും യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ ഇളക്കിവിടാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ 20 ൽ അധികം ഖാലിസ്ഥാനികളും ഗുണ്ടാസംഘങ്ങളും കാനഡയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം.
ഇത് സംബന്ധിച്ച് എൻഐഎയും രാജ്യത്തെ മറ്റ് ഏജൻസികളും നിരവധി തവണ കാനഡയിലെ എംഎൽഎടികളെ (MUTUAL LEGAL ASSISTANCE TREATIES) അയച്ചെങ്കിലും കനേഡിയൻ അന്വേഷണ ഏജൻസി പ്രതികരിക്കുകയോ അന്വേഷണത്തിൽ സഹകരിക്കുകയോ ചെയ്തില്ല.
അതേസമയം കഴിഞ്ഞദിവസം കനേഡിയൻ ഹിന്ദുക്കളെ രാജ്യം വിടാൻ ഭീഷണിപെടുത്തുന്ന ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കനേഡിയൻ ഹിന്ദുക്കൾ ഇക്കാര്യം ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ക്കെതിരെ വിദ്വേഷ ആക്രമണങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് കാനഡ. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. രാഷ്ട്രീയപ്രേരിതമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് സംശയിക്കുന്നത്. കാനഡയിലെ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ട്. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും കാനഡയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണം. നേരത്തെ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം നടന്ന സ്ഥലങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇന്ത്യക്കാരുടെ സുരക്ഷ ഉറക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സല്‍ ജനറല്‍മാരും കനേഡിയല്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇന്ത്യക്കാരും ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇന്ത്യന്‍ കാര്യാലയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ്, ടൊറണ്ടോ, വാന്‍കുവര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. മഡാഡ് പോര്‍ട്ടല്‍ വഴിയോ കാര്യാലയങ്ങളുടെ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അടിയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ ബന്ധപ്പെടുന്നതിനാണ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത്
G 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ സുഗമമായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുപോയ പിന്നാലെയാണ് അദ്ദേഹം പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയതും ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കിയതും. സിഖ് വിഭാഗത്തിന് സ്വാധീനമുള്ള പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ജസ്റ്റിന്‍ ട്രൂഡോ ഭരണം നടത്തുന്നത്.
അതേസമയം ഇന്ത്യന്‍ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) രംഗത്തെത്തി. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ആഘോഷിക്കുന്നതിലൂടെ, ഇന്ത്യക്കാര്‍ രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ വംശജര്‍ കാനഡ വിടണമെന്ന് സംഘടന പറയുന്നത്.
https://www.facebook.com/Malayalivartha






















