വെള്ളം തെറിച്ചാൽ,ചൊറിച്ചിലും, രക്ത- സ്രാവവും... 25കാരിയുടെ അപൂര്‍വരോഗം...

ചില അലർജി രോഗങ്ങൾ കാരണം ശരീരം തടിച്ച് വീർക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് ചിലപ്പോൾ ഭക്ഷണത്തിൽ നിന്നോ, ചില പ്രാണികളുടെ കടിയേറ്റോ ഒക്കെ ആകാം . എന്നാൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലാത്ത ഒരു അപൂർവ അലർജി രോഗവുമായി മല്ലിടുകയാണ് 25 കാരിയായ ടെസ്സ ഹാൻസെൻ-സ്മിത്ത്. വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ടാൽ അപ്പോൾ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥ. അക്വാജെനിക് യുർട്ടികേറിയ എന്ന അത്യപൂർവമായ രോഗാവസ്ഥയാണ് ഇതിന് കാരണം. എട്ടാം വയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ച് വയസ്സായപ്പോഴേക്കും വഷളാവുകയാണെന്ന് ടെസ്സ പറയുന്നു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്സ ഈ അപൂർവ രോഗത്തെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളേയുംപോലെ ധാരാളം വെള്ളംകുടിക്കുകയും വെള്ളത്തിൽ കളിക്കുകയുമൊക്കെ ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സയും. എന്നാൽ വൈകാതെ രോഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു. കുളിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടായിരുന്നു തുടക്കം. കുളികഴിഞ്ഞു വരുമ്പോഴേക്കും ശരീരമാകെ ചുവന്നുതടിച്ചിരിക്കും എന്നാണ് ടെസ്സ പറയുന്നത്.
തുടക്കത്തിൽ ഷാംപൂവിന്റെയോ, കണ്ടീഷണറിന്റെയോ അലർജിയായിരിക്കും എന്നാണ് ടെസ്സയുടെ മാതാപിതാക്കൾ കരുതിയിരുന്നത്. സോപ്പും ഇത്തരം വസ്തുക്കളും ഒഴിവാക്കുകയും ചെയ്തു. പക്ഷേ വൈകാതെ അതല്ല പ്രശ്നമെന്നും വെള്ളമാണെന്നും തിരിച്ചറിയുകയായിരുന്നു.
ഡോക്ടർ കൂടിയായ ടെസ്സയുടെ അമ്മ കാരെൻ ഹാൻസെൻ സ്മിത്തിനും ഈയവസ്ഥയേക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. മകൾക്ക് അവൾ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ കഴിയാത്തതു കാണുമ്പോൾ ഹൃദയംനുറുങ്ങുകയാണെന്ന് കാരെൻ പറയുന്നു.
വെള്ളം കുടിച്ചാലും ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാകും. അതിനാല്‍ അധികവും ടെസ്സ പാലാണത്രേ കുടിക്കാറ്. ഇതിനൊപ്പം വെള്ളവും ചേര്‍ക്കും. ചില സമയങ്ങളില്‍ കുളി കഴിയുമ്പോള്‍ തലയോട്ടിയില്‍ നിന്ന് രക്തം കിനിഞ്ഞ് വരുമത്രേ. ഭാവിയില്‍ ഈ രോഗം വളര്‍ന്ന് എന്താണ് സംഭവിക്കുകയെന്ന് വ്യക്തമല്ല. എങ്കിലും നിലവില്‍ മറ്റുള്ളവരുടെ സഹായത്തോടെ ചികിത്സ മുന്നോട്ട് കൊണ്ടുപോവുകയാണ് ടെസ്സയും കുടുംബവും.
പഠനകാലത്ത് ഒരുപാട് ദുരിതം ഇതുമൂലം താൻ അനുഭവിച്ചുവെന്നാണ് ടെസ്സ പറയുന്നത്. വെള്ളത്തോട് അലര്‍ജിയെന്ന് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ അത് തമാശയായി എടുത്ത് ദേഹത്തേക്ക് വെള്ളം തെറിപ്പിക്കുകയോ ഐസ് ക്യൂബ്സ് എറിയുകയോ എല്ലാം ചെയ്യുമായിരുന്നുവത്രേ. ഇപ്പോഴാണെങ്കില്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ ടെസ്സ വീടിന് പുറത്ത് പോകാറില്ല. ആര്‍ട്ട് വര്‍ക്കും തന്‍റെ പ്രിയപ്പെട്ട വളർത്ത് പൂച്ചകളുമൊക്കെയായി വീട്ടിനകത്ത് തന്നെ കൂടും. നിലവിൽ ടെസ്സയുടെ ചികിത്സയ്ക്കായി ധനശേഖരണം നടത്തുകയാണ് ടെസ്സയുടെ കുടുംബം. ആഗോളതലത്തിൽ തന്നെ ഇരുന്നൂറ്റിയമ്പതോളം പേർക്കുമാത്രമാണ് അക്വാജെനിക് ഉർട്ടേറിയ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്താണ് അക്വാജെനിക് യുർട്ടികേറിയ ?
അത്യപൂർവമായ വാട്ടർ അലർജിയാണ് അക്വാജെനിക് യുർട്ടികേറിയ. വെള്ളവുമായി ബന്ധപ്പെടുമ്പോൾ ശരീരത്തിൽ പാടുകളും തടിപ്പുകളും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. നീര്, ചൊറിച്ചിൽ, പുകച്ചിൽ തുടങ്ങിയവയും അനുഭവപ്പെടാം. നെഞ്ച്, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പാടുകൾ കൂടുതൽ പ്രത്യക്ഷപ്പെടുക. ചിലരിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടാം.
എന്താണ് ഇതിനുപിന്നിലെ യഥാർഥകാരണം എന്നതുസംബന്ധിച്ച് ഗവേഷകർ ഇപ്പോഴും പഠനം നടത്തിവരികയാണ്. അലർജിക് റിയാക്ഷൻ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ചർമം ഹിസ്റ്റമിൻ എന്ന കെമിക്കൽ പുറപ്പെടുവിക്കുകയും ഇതാണ് ലക്ഷണങ്ങൾ ഉണ്ടാക്കുന്നത് എന്നുമാണ് കരുതുന്നത്. എന്തുകൊണ്ടാണ് വെള്ളവുമായി ബന്ധപ്പെടുന്നതു വഴി ഹിസ്റ്റമിൻ പുറപ്പെടുവിക്കുന്നത് എന്നതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടില്ല. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം തടിപ്പും വീക്കവും ചൊറിച്ചിലും അനുഭവപ്പെടാം.
ശേഷം ശരീരത്തിലെ വെള്ളം നീങ്ങിത്തുടങ്ങുന്നതോടെ മുപ്പതു മിനിറ്റുമുതൽ രണ്ടുമണിക്കൂറോളം സമയമെടുത്തിനുള്ളിൽ ലക്ഷണങ്ങൾ അപ്രത്യക്ഷമാകാം. ചിലരിൽ വെള്ളംകുടിക്കുന്നതുപോലും പ്രശ്നമുണ്ടാക്കാം. അത്തരക്കാരിൽ ചുണ്ടും വായയും തടിക്കുകയും ചെയ്യാം. സ്ഥിതി കൂടുതൽ വഷളാകുന്ന സാഹചര്യങ്ങളിൽ ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടും ശ്വാസതടസ്സവും വലിവും നേരിടാം. തലചുറ്റിവീഴുക, ഉയർന്ന ഹൃദയമിടിപ്പ്, ഉത്കണ്ഠ, ബോധം നഷ്ടപ്പെടുക, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ എടുക്കേണ്ടവയാണ്.
https://www.facebook.com/Malayalivartha






















