ശത്രുരാജ്യങ്ങൾക്കായി ഒരുക്കിയ കെണിയിൽ സ്വയം പെട്ട് ചൈന; ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചു...

ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. മഞ്ഞക്കടലിൽ യുഎസ്, ബ്രിട്ടിഷ് മുങ്ങിക്കപ്പലുകളെ ഉന്നം വച്ചൊരുക്കിയ കെണിയിൽപെട്ടതോടെ ചൈനയുടെ മുങ്ങിക്കപ്പലിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലാവുകയായിരുന്നു. ചങ്ങലയും നങ്കൂരവും ഉപയോഗിച്ച് ചൈനീസ് നാവികസേനയുണ്ടാക്കിയ കെണിയിൽ കുരുങ്ങി ഓഗസ്റ്റ് 21നായിരുന്നു അപകടം.
എന്നാൽ, ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) കീഴിലുള്ള നാവിക മുങ്ങിക്കപ്പലായ '093-417' എന്ന മുങ്ങിക്കപ്പലിന്‍റെ ക്യാപ്റ്റനായിരുന്ന കേണൽ സു യോങ്-പെങ് അടക്കം 22 മുതിർന്ന ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്‍റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് സർക്കാർ തയാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
യുഎസിന്‍റെയും സഖ്യകക്ഷികളുടെയും മുങ്ങിക്കലുകൾ തങ്ങളുടെ സമുദ്ര മേഖലയിൽ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന തടസങ്ങളിൽ ചൈനയുടെ സ്വന്തം മുങ്ങിക്കപ്പൽ തട്ടിയതോടെയാണ് തകരാർ ആരംഭിച്ചത്. ചൈനയുടെ 093 ടൈപ്പ് മുങ്ങിക്കപ്പലുകൾ 15 വർഷമായി ഉപയോഗത്തിലുള്ളതാണ്. ചൈനീസ് സൈന്യത്തിലെ ഏറ്റവും ആധുനികമായവയിൽ ഉൾപ്പെടുന്നതാണിവ. 351 അടി നീളമുള്ള ഇത്തരം മുങ്ങിക്കപ്പലുകൾക്ക് കടലിനടിയിൽനിന്ന് ടോർപ്പിഡോകൾ ഉപയോഗിച്ച് ആക്രമണം നടത്താനും ശേഷിയുണ്ട്.
മുങ്ങിക്കപ്പലുകളെ പിടികൂടാനായി ചൈന സ്ഥാപിച്ച കെണിയിലാണ് ചൈനീസ് അന്തർവാഹിനി വീണത്. ചങ്ങളകളും നങ്കൂരങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന കെണിയിൽ കുടുങ്ങിയതോടെ മുങ്ങിക്കപ്പൽ തകരാറിലായി. ജലപ്പരപ്പിലേക്ക് ഉയർന്നുവരാനും സാധിച്ചില്ല. അന്തർവാഹിനിയിലെ സാങ്കേതികത്തകരാർ മൂലം ഓക്സിജൻ ലഭിക്കാതെയാണ് നാവികർ കൂട്ടത്തോടെ മരിച്ചതെന്ന് ബ്രിട്ടീഷ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു.
ആറുമണിക്കൂറിനു ശേഷം പേടകം ഉയർത്തിയെടുത്തപ്പോഴേക്കും നാവികർ മരിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈന ഇതുവരെ പുറത്ത് വിടാത്ത വിവരം ചോർന്നതായാണ് ബ്രീട്ടീഷ് ഇൻ്റലിജൻസിൻ്റെ വാദം.
അതിനിടെ ചൈനയുടെ ഭീഷണി നേരിടാൻ അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ആണവ മുങ്ങിക്കപ്പൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. യുഎസ്‍ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് എന്നിവർ സാൻ ഡീഗോയിൽ നടത്തിയ ഉച്ചകോടിക്കു ശേഷമായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത്.
കോൺഗ്രസിന്റെ അനുമതി ലഭിച്ചശേഷം 2030 കളുടെ തുടക്കത്തിൽ ഓസ്ട്രേലിയയ്ക്ക് യുഎസ് 3 ആണവ മുങ്ങിക്കപ്പലുകൾ നൽകും. ആവശ്യമെങ്കിൽ രണ്ടെണ്ണം കൂടി വിൽക്കാനും വ്യവസ്ഥയുണ്ട്. വരും വർഷങ്ങളിൽ ആണവ മുങ്ങിക്കപ്പലുകൾ നിർമിക്കുന്നതിന് യുഎസ് 460 കോടി ഡോളർ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസ്, ബ്രിട്ടിഷ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാവും ഇവ നിർമിക്കുക. ഇന്ത്യൻ സമുദ്രവും ദക്ഷിണ ചൈന കടൽ ഉൾപ്പെടെ പശ്ചിമ, മധ്യ പസിഫിക് സമുദ്രവും ചേർന്നതാണ് ഇന്തോ–പസിഫിക് മേഖല.
തയ്‍വാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ബ്രൂണയ്, മലേഷ്യ എന്നീ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ദക്ഷിണ ചൈന കടൽ മുഴുവൻ സ്വന്തമാണെന്നാണ് ചൈനയുടെ അവകാശവാദം. പദ്ധതിക്കെതിരെ നിശിതമായ വിമർശനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















