ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു; ഹമാസ് നടത്തിയ അക്രമണത്തിന് പിന്നാലെ ഇസ്രായേൽ-പലസ്തീന്‍ പ്രശ്നം രൂക്ഷമാകുന്നു:- യുദ്ധം ആരംഭിച്ചു...

ഹമാസ് നടത്തിയ അക്രമണത്തിന് പിന്നാലെ ഇസ്രായേൽ-പലസ്തീന്‍ പ്രശ്നം രൂക്ഷമാകുന്നു. ഇസ്രായേലിന്റെ പ്രധാന നഗരങ്ങളിൽ കയറി ഹമാസ് നേരിട്ട് ആക്രമണങ്ങൾ തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഹമാസിന്റെ ആക്രമണത്തിൽ മേയറടക്കം കൊല്ലപ്പെടുകയും നിരവധി സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് വിക്ഷേപിച്ച ആയിരക്കണക്കിന് റോക്കറ്റുകൾ രാജ്യത്തേക്ക് പതിച്ചതോടെ ഇസ്രായേൽ യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. മോട്ടോർ സൈക്കിളുകളിലും എസ്‌യുവികളിലും പാരാഗ്ലൈഡറുകളിലും ഹമാസ് തീവ്രവാദികൾ ഇസ്രായേലിന്റെ തെക്കൻ പട്ടണങ്ങളിൽ നുഴഞ്ഞുകയറുകയായിരുന്നു.
ഹമാസിന്റെ ആക്രമണങ്ങളുടെ നിരവധി ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യ യുദ്ധമുനമ്പിൽ. യുദ്ധസാഹചര്യമാണ് നേരിടുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അപ്രതീക്ഷിതമായി ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെട്ടത്.
പിന്നാലെ ഇസ്രായേൽ നഗരങ്ങളിലേക്ക് ഹമാസ് തീവ്രവാദികൾ കടന്നുകയറുകയും ചെയ്തു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രയേൽ നഗരങ്ങൾക്കുനേരെ ഹമാസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി.
ആളുകൾക്ക് നേരെ വിവേചന രഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേൽ അറിയിച്ചു. ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ അടിയന്തിര ഉന്നത തല യോഗം ചേർന്നു.
ഇസ്രയേൽ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. മുൻപ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ നൂറു കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന മേഖല പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തിൽ തന്നെ ആശങ്കയായിട്ടുണ്ട്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് ഹമാസ് സായുധ സംഘം യുദ്ധസമാന ആക്രമണം തുടങ്ങിയത് എന്നതും ശ്രദ്ധേയം. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണമാണ്. ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. മലയാളി യുവതി ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
അതിനിടെ സ്ഡൈറോത്തില്‍ വീടുകള്‍ ഹമാസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്‌കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റേയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സൈനികരെ ബന്ദികളാക്കി പലസ്തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. പത്തുവര്‍ഷത്തിനിടെ ഇസ്രയേലിനുമേല്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണെന്ന് അവിടെയുള്ള മലയാളികള്‍ പറഞ്ഞു. നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അക്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. മരണത്തിന് കാരണം റോക്കറ്റ് ആക്രമണങ്ങളല്ലെന്നും നുഴഞ്ഞുകയറിയവരുടെ ആക്രമണമാണെന്നും അവര്‍ അറിയിച്ചു. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















