പശ്ചിമേഷ്യയില്‍ ഇനി വരുന്ന മണിക്കൂറുകളില്‍ എന്തും സംഭവിക്കാം...സൈന്യത്തിനോട് യുദ്ധസജ്ജരാകാന്‍ ഇസ്രായേല്‍ ഭരണകൂടം... താമസക്കാരായ മുഴുവന്‍ ഇസ്രയേലികളോടും ബോംബ് ഷെല്‍റ്ററുകളിലും വീടുകള്‍ക്കുള്ളിലും സുരക്ഷിതരാകാന്‍ ഭരണകൂടം...പലസ്തീനികളോടു നേരിട്ട് ഏറ്റുമുട്ടാന്‍ ഇസ്രയേലിന്റെ തീരുമാനം....

പശ്ചിമേഷ്യയില്‍ ഇനി വരുന്ന മണിക്കൂറുകളില്‍ എന്തും സംഭവിക്കാം. ഹമാസ് മിസൈല്‍ വര്‍ഷം നടത്തിയതിനു പിന്നാലെ സൈന്യത്തിനോട് യുദ്ധസജ്ജരാകാന്‍ ഇസ്രായേല്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നു.ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ ഓപ്പറേഷന്‍ അയണ്‍ സ്വോര്‍ഡ് എന്ന പേരിലാണ് ഇസ്രായേല്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.ഇസ്രായേലിന്റെ ദക്ഷിണ, മധ്യഭാഗത്ത് താമസക്കാരായ മുഴുവന്‍ ഇസ്രയേലികളോടും ബോംബ് ഷെല്‍റ്ററുകളിലും വീടുകള്‍ക്കുള്ളിലും സുരക്ഷിതരാകാന്‍ ഭരണകൂടം അടിയന്തിര പ്രഖ്യാപനം നല്‍കുകയും ചെയ്തിരിക്കുന്നു. ഗാസയില്‍ നിന്നും ഇസ്രേയാലിനു നേരെ കഴിഞ്ഞ മണിക്കൂറുകളില്‍ അഭിഭയാനകവും അപ്രതീക്ഷിതവുമായ ബോംബിംഗും മിസൈല്‍ ആക്രമണവും തുടരുകയും ഇസ്രയേലിന് കടുത്ത ആള്‍നാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പലസ്തീനികളോടു നേരിട്ട് ഏറ്റുമുട്ടാന്‍ ഇസ്രയേലിന്റെ തീരുമാനം.
ഒരു വര്‍ഷമായി പുകഞ്ഞുകൊണ്ടിരുന്ന ശത്രുത ഇതോടെ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടക്കുകയാണ്. ഇസ്രേയിലിനുള്ളിലേക്ക് മിസൈല്‍ വര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇനി അടുത്ത നടപടി യുദ്ധംതന്നെയെന്നും സൈന്യം പോരാട്ടത്തിന് ഇറങ്ങുകകയാണെന്നും ഇസ്രായേല്‍ ഭരണകൂടം അറിയിച്ചിരിക്കുന്നത്.ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്‌സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. മിന്നല്‍ ആക്രമണത്തില്‍ ഒരു ഇസ്രായേലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സായുധരായ ഫലസ്തീനികള്‍ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. തെല്‍ അവീവ് നഗരത്തിലും മധ്യ, തെക്കന്‍ ഇസ്രായേലിലും തുടര്‍ച്ചയായി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുന്നുണ്ട്.
20 മിനിറ്റിനുള്ളില്‍ ഏതാണ്ട് 5000ത്തോളം റോക്കറ്റുകള്‍ ഇസ്രായേലിലേയ്ക്ക് തൊടുത്തതായാണ് ഹമാസിന്റെ അവകാശവാദം. ആക്രമണത്തില്‍ പ്രായമായ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേല്‍ പറയുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ഗാസാ മുനമ്പില്‍ വ്യോമാക്രമണം നടത്തിയിരുന്നു.മിസൈല്‍ വര്‍ഷത്തിനു പിന്നില്‍ ഹമാസിന്റെ കൈകളാണെന്നും അവരെ വകവരുത്തുമെന്നും ഇസ്രയേല്‍ പൊതുപ്രഖ്യാപനം നടത്തിയതോടെ ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍ എന്നു വ്യക്തമാണ്. യുദ്ധത്തിനുള്ള ഒരുക്കത്തിനായി ഇസ്രയേല്‍ ദക്ഷിണഭാഗത്തും മധ്യഭാഗത്തുമുള്ള എല്ലാം വിമാനത്താവളങ്ങളും അടച്ചുകഴിഞ്ഞു. വിദേശികളോട് യാത്ര ഒഴിവാക്കി ഹോട്ടലുകളില്‍ തങ്ങാനാണ് നിര്‍ദേശം.
വിദേശങ്ങളില്‍ നിന്ന് ഇസ്രായേലിലേക്കു പുറപ്പെട്ട വിമാനങ്ങളോട് അതാത് രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും നിര്‍ദേശം നല്‍കിയിരിക്കുന്നു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളം മാത്രമാണ് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.വരാനിരിക്കുന്ന ഏതു നിമിഷവും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി ഹമാസിനും പാലസ്തീനിയന്‍ പോരാളികള്‍ക്കും എതിരേ യുദ്ധപ്രഖ്യാപനം നടത്തുമെന്നാണ് വിദേശമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.അപ്രതീക്ഷിതമായി പ്രകോപനമില്ലാതെ ഹമാസ് തുടരുന്ന മിസൈല്‍വര്‍ഷത്തെ ഈ നിമിഷം തന്നെ ചെറുത്തുതോല്‍പ്പിക്കുമെന്നും അതിനായി സൈന്യം സജ്ജമാണെന്നും ഇസ്രയേലി പ്രതിരോധമന്ത്രി ഗാലന്റ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഹമാസിന്റെ മിസൈല്‍വര്‍ഷത്തില്‍ ഇതോടകം ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്ക് പറ്റി ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ പലരുടെയും സ്ഥിതി അതീവ ഗുരുതരവുമാണ്. ബീര്‍ഷേബയിലെയും ടെല്‍ അവൈവിലേയും ആശുപത്രികളിലാണ് കൂടുതല്‍ പേരം പ്രവേശിപ്പിച്ചിരിക്കുന്നത്. റെഹോവോട്ട് കപ്ലാന്‍ മെഡിക്കല്‍ സെന്ററില്‍ 50 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഗാസാ മുനമ്പില്‍ നിന്ന് ഹമാസ് തൊടുത്തുവിട്ട മിസൈലുകള്‍ പൗരാണിക നഗരമായ ജറുസലേമിലെ മെവാസരേത് സിയോനില്‍ വരെ പതിക്കുകയുണ്ടായി. ഗാസായില്‍ ഇസ്രയേലികളുടെ ഒരു സൈനികക്യാമ്പിനു സമീപം വരെ പലസ്തീന്‍ പോരാളികള്‍ കടന്നെത്തുകയും ചെയ്തു.ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസ് അവകാശപ്പെട്ടതിനു പിന്നാലെയാണ് മിനിറ്റുകള്‍ക്കുള്ളില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുണ്ടായത്.
സമീപകാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീന്‍ സായുധ സംഘമായ ഹമാസ് തുടക്കമിട്ടത്. രാജ്യത്തിനുള്ളിലേക്ക് കടന്നുകയറി ജനങ്ങള്‍ക്കുനേരെ വിവേചനരഹിതമായി ഗ്രനേഡ് ആക്രമണവും വെടിവെപ്പും ഉണ്ടായതായി ഇസ്രയേല്‍ പറയുന്നു.ഹേമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ അടിയന്തിര ഉന്നത തല യോഗം ചേര്‍ന്നു. ഇസ്രയേല്‍ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപനം നടത്തിയതോടെ വരാനിരിക്കുന്ന മണിക്കൂറുകള്‍ കടുത്ത പോരാട്ടത്തിന്റെതായിരിക്കുമെന്നു വ്യക്തമാണ്. പശ്ചിമേഷ്യയില്‍ നിന്ന് ഇനി കുരുതികളുടെയും പോരാട്ടത്തിന്റെയും വാര്‍ത്തകള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു.
അടുത്തയിടെ അല്‍ അഖ്സ മോസ്‌കിനുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങള്‍ക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസ് വിശദീകരിക്കുന്നത്.
വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് പലസ്തീന്‍ സായുധ സംഘംയുദ്ധസമാന ആക്രമണത്തെ തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇനി ഒരു യുദ്ധമുണ്ടായില്‍ പശ്ചിമേഷ്യയില്‍ ഗൊലാന്‍കുന്ന് മാത്രമല്ല തങ്ങളുടെ വാഗ്ദത്തഭൂമി അപ്പാടെ കൈവശത്തിലാക്കാതെ പിന്നോട്ടു മടങ്ങില്ലെന്നാണ് ഇസ്രായേലികളുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.ഇതിനിടെ ആയുധധാരികളായ ആളുകള്‍ വാഹനങ്ങളില്‍ ഇസ്രായേലിനുള്ളില്‍ പ്രവേശിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്.ഹമാസ് പോരാളികള്‍ ഇസ്രായേലികളെ ബന്ധികളാക്കി പിടികൂടിയതിന്റെ ദൃശ്യങ്ങളും പുറത്ത് വരുന്നുണ്ട്.ഇസ്രായേല്‍, ഹമാസുമായും ഗാസ ആസ്ഥാനമായുള്ള മറ്റ് ചെറിയ തീവ്രവാദ ഗ്രൂപ്പുകളുമായും നിരവധി തവണ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ഭാഗമായി ഗാസയില്‍ ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഗാസയ്ക്കകത്തും പുറത്തും ജനങ്ങളുടെ സഞ്ചാരവും അവശ്യസാധനങ്ങളുടെ വിതരണവും നിയന്ത്രിക്കുന്ന ഈ ഉപരോധം പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതേസമയം തീവ്രവാദ ഗ്രൂപ്പുകള്‍ ആയുധ ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാണ് പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം.
ഈ വര്‍ഷം ഇസ്രായേല്‍ നടത്തിയ സൈനിക നീക്കങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ ഇരുന്നൂറിലേറെ പാലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ കനത്ത പോരാട്ടം നടക്കുന്നതിനിടെയാണ് പാലസ്തീനിന്റെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha






















