പ്രതികാര ദാഹിയായി നെതന്യാഹു: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു:- ഹമാസിന് എതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും, ഇസ്രായേലിന് എതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും കൊല്ലപ്പെട്ടു:- ഗാസയിലെ രണ്ട് ആശുപത്രികൾ തകർന്നു; ഇസ്രയേലിന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കി: സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ രംഗത്ത്...

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ മരണം 500 കടന്നു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഒരു നഴ്‌സും ആംബുലൻസ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കൽ എയ്ഡ് ഓർഗനൈസേഷൻ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു.
ഇസ്രയേലിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസാ മുനമ്പിൽ നിന്ന് റോക്കറ്റുകളുടെ ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന്റെ ആക്രമണം. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന കനത്ത ആക്രമണമാണിത്. ഇസ്രയേലിന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കി.
ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഇവരിൽ പലരേയും ഗാസയിലേക്ക് കടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ ഐഡിഎഫ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റയിൻ ബർഗ് കൊല്ലപ്പെട്ടു. യുദ്ധത്തിൽ ഇസ്രയേലിന് പൂർണ പിന്തുണയെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിന് സഹായം നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
ഇരുപതിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേൽ തീരുമാനം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. അതേസമയം പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി.
ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയർ ഇന്ത്യയുടെ തീരുമാനം. ആക്രമണം തുടരുമെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. 20 മിനുട്ടിനിടെ 5000 റോക്കറ്റുകൾ ഇസ്രയേലിനെതിരെ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടിരുന്നു.
സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉണ്ടായത്.
പലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക, ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു പോവുകയെന്ന നിലപാടായിരുന്നു അറബ് രാജ്യങ്ങൾക്ക് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം ഇവർക്ക് ഉണ്ടായിരുന്നില്ല. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു.
അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷം അറബ് രാജ്യങ്ങൾക്കും തലവേദനയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം. അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യ - മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി, റെയിൽ - കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടു വരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം.
അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുത്. സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണം. പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും എംബസിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ എംബസി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ബന്ധപ്പെടുന്നതിനായി +97235226748 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാമെന്നും എംബസി അറിയിച്ചു. പതിനെട്ടായിരം ഇന്ത്യന്‍ പൗരന്‍മാര്‍ ഇസ്രയേലില്‍ ഉണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.
https://www.facebook.com/Malayalivartha






















