ഇസ്രയേലിനെ ആക്രമിച്ച ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും.... ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ പോരാളികളെ ഇറാൻ അഭിനന്ദിക്കുന്നതായി പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വക്താവ് പ്രഖ്യാപിച്ചു... സംഘർഷത്തിന്റെ ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആരോപിച്ചു....

ഇസ്രയേലിന് നേരെ ഹമാസ് അഴിച്ചുവിട്ട റോക്കറ്റാക്രമണങ്ങളെ അപലപിച്ച് ലോകനേതാക്കൾ രംഗത്ത്. ഇസ്രയേൽ പൗരന്മാർക്കെതിരെ ഹമാസ് ഭീകരർ പ്രകോപനമില്ലാതെ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യു.എസ് പ്രസ്താവനയിറക്കി. ഹമാസ് തീവ്രവാദികൾ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണങ്ങൾ തന്നെ ഞെട്ടിച്ചെന്നും തിരിച്ചടിക്ക് ഇസ്രയേലിന് അധികാരമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.
ഇസ്രയേലികളും പലസ്തീനികളും പരസ്പരം സംയമനം പാലിക്കണമെന്നും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും തുർക്കിയെ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഈജിപ്റ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടു.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ട്, ബെൽജിയം വിദേശകാര്യ മന്ത്രി ഹാജ ലബിബ് തുടങ്ങിയവർ ഹമാസ് നടപടിയെ അപലപിച്ചും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി.
ഇസ്രയേലുമായും പലസ്തീനികളുമായും മറ്റ് അറബ് രാജ്യങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് റഷ്യൻ ഉപവിദേശകാര്യ മന്ത്രി മിഖായിൽ ബൊഗ്‌ഡനോവ് അറിയിച്ചു.
ഹമാസിന് പിന്തുണയുമായി ഇറാൻ
ഇസ്രയേലിനെ ആക്രമിച്ച ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ പോരാളികളെ ഇറാൻ അഭിനന്ദിക്കുന്നതായി പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വക്താവ് പ്രഖ്യാപിച്ചു. സംഘർഷത്തിന്റെ ഉത്തരവാദി ഇസ്രയേൽ മാത്രമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആരോപിച്ചു. എന്നാൽ ഇരു വിഭാഗങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആക്രമണങ്ങളുടെ മറവിൽ ഗാസയിലെ പലസ്തീനികൾക്കെതിരെ യുദ്ധം ചെയ്യുന്നതിൽനിന്ന് ഇസ്രയേലിനെ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എന്താണ് ഹമാസ്
ഹമാസിന്റെ പൂർണരൂപം: ഹരാകഹ് അൽ - മുഖാവമ അൽ - ഇസ്ലാമിയ ( ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം )
ഏറ്റവും വലിയ പലസ്തീനിയൻ തീവ്രവാദ ഇസ്ലാമിസ്റ്റ് സംഘടന
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളിലൊന്ന്
2007 മുതൽ ഗാസയിലെ 20 ലക്ഷത്തോളം പലസ്തീനികളുടെ നിയന്ത്രണം ഇവർക്ക്
ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്
സ്ഥാപിതമായത് - 1987ൽ
ഒന്നാം പലസ്തീനിയൻ ഇൻതിഫാദയുടെ തുടക്കത്തിന് ശേഷം സ്ഥാപിതമായി. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേൽ ഇടപെടലിനെതിരെയുള്ള പലസ്തീൻ പ്രക്ഷോഭമാണ് ഇൻതിഫാദ. 1967ലെ ഇസ്രയേൽ - അറബ് യുദ്ധത്തിലെ വിജയത്തിന് ശേഷം ഇരു പ്രദേശങ്ങളും പലസ്തീനിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുക്കുകയായിരുന്നു
പ്രധാന ലക്ഷ്യം - ഇസ്രയേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുത്ത് 1948ലെഅതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക. ഇസ്രയേലിന്റെ നാശം ലക്ഷ്യം
അൽ അഖ്‌സ സ്റ്റോം
പാലസ്‌തീനിന്റെ ഭാഗമായ ഗാസ ഹമാസ് ഭരണത്തിലാണ്. പാലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്ക് ഇസ്രയേൽ അധിനിവേശത്തിലാണ്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സ്വന്തമെന്ന് അവകാശപ്പെടുന്ന ഈസ്റ്റ് ജറുസലേമിലെ അൽ അഖ്സ മുസ്ലീം പള്ളിയുടെ പേരിൽ വർഷങ്ങളായുള്ള തർക്കമാണ് സമീപകാലത്ത് ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷത്തിലേക്ക് നീങ്ങുന്നത്. അൽ അഖ്സ പള്ളിയുടെ നാമത്തിൽ 'അൽ അഖ്‌സ സ്റ്റോം' എന്ന പേരിലാണ് ഹമാസിന്റെ ഓപ്പറേഷൻ. 'സ്വോർഡ്സ് ഓഫ് അയൺ' എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം.
ഇസ്രയേൽ - ഹമാസ്
പ്രധാന ആക്രമണങ്ങൾ
2009 ഡിസംബർ 27 - ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. 22 ദിവസം നീണ്ട ഇസ്രയേൽ തിരിച്ചടി. ഇതിനിടെ 1,400 പലസ്തീനികളും 13 ഇസ്രയേലികളും മരിച്ചു
2012 നവംബർ 14 - ഹമാസ് സേനയുടെ തലവൻ അഹ്‌മ്മദ് ജബരിയെ ഇസ്രയേൽ വധിച്ചു. ഇരുഭാഗങ്ങളിൽ നിന്നും 8 ദിവസം നീണ്ട സംഘർഷം
2014 ജൂലായ് - ഓഗസ്റ്റ് - മൂന്ന് ഇസ്രയേലി കൗമാരക്കാരെ ഹമാസ് തട്ടിക്കൊണ്ടുപോയി വധിച്ചു. ഏഴ് ആഴ്ച നീണ്ട യുദ്ധം. ഗാസയിൽ മരണം 2,100. ഇസ്രയേലിൽ 73 മരണം
2018 മാർച്ച് - ഇസ്രയേലുമായുള്ള ഗാസ അതിർത്തിയിൽ പലസ്തീൻ പ്രതിഷേധം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ഇസ്രയേൽ സേന വെടിവയ്പ് നടത്തി. മാസങ്ങളോളം നീണ്ട പ്രതിഷേധത്തിനിടെ 170ലേറെ പലസ്തീനികൾ കൊല്ലപ്പെട്ടു.
2021 മേയ് - ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് പലസ്തീനികൾക്ക് പരിക്ക്. ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റാക്രമണം. ഇസ്രയേലിന്റെ തിരച്ചടി. 11 ദിവസം നീണ്ട ഏറ്റുമുട്ടലിൽ ഗാസയിൽ 250 മരണം. ഇസ്രയേലിൽ 13 മരണം
2022 ഓഗസ്റ്റ് - പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ കമാൻഡറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ വധിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 15 കുട്ടികളടക്കം 44 മരണം. അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം ഇസ്രയേലിൽ മരണങ്ങൾ തടഞ്ഞു
2023 ജനുവരി - ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ റെയ്ഡ് നടത്തി ഏഴ് പലസ്തീനിയൻ ആയുധധാരികളെ വധിച്ചു. ഇതിനിടെ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. പിന്നാലെ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തി
https://www.facebook.com/Malayalivartha






















