ഇസ്രായേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം റോക്കറ്റുകളെ നശിപ്പിച്ച് ഹമാസിന്റെ ആക്രമണം; വലിയ തോതിലുള്ള ആക്രമണമാണ് അയൺ ഡോം സിസ്റ്റത്തെ മറികടക്കാന്‍ ഹമാസിനെ സഹായിച്ചതെന്ന് നിഗമനം

ഒരിക്കലും കൺചിമ്മാത്ത ഇസ്രായേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം റോക്കറ്റുകൾ നശിപ്പിക്കുന്ന കാഴ്ച കണ്ടായിരുന്നു കഴിഞ്ഞ ദിവസം പല ഇസ്രായേലികളും ഉണർന്നത്. ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു.
വലിയ തോതിലുള്ള ആക്രമണമാണ് അയൺ ഡോം സിസ്റ്റത്തെ മറികടക്കാന്‍ ഹമാസിനെ സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. റോക്കറ്റ് ആക്രമണങ്ങൾ, മോർട്ടാറുകൾ, പീരങ്കി ഷെല്ലുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവികൾ) എന്നിവയെ ചെറിയ പരിധിയില്‍ നേരിടാൻ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുള്ള ഒരു ഗ്രൗണ്ട് ടു എയർ ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് അയൺ ഡോം സിസ്റ്റം. ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹമാസും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തൊടുക്കുന്ന മിസൈലുകൾ ഇസ്രേയലിൽ പതിക്കുന്നത് ഒഴിവാകുന്നത് ഈ പ്രതിരോധ സംവിധാനത്തിലൂടെയാണ്.
ഗാസ മുനമ്പില്‍ നിന്നും കേവലം 20 മിനിട്ടിനുള്ളില്‍ 5000 റോക്കറ്റുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം ഹമാസ് തൊടുത്തുവിട്ടത്. ഇസ്രായേലിന്റെ ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഇസ്രായേല്‍ മണ്ണില്‍ പതിച്ച റോക്കറ്റുകള്‍ കനത്ത ആള്‍നാശമാണ് ഉണ്ടാക്കിയത്. 50 വർഷം മുമ്പ് യോങ്കിപ്പൂർ യുദ്ധത്തിനു ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായും കഴിഞ്ഞ ദിവസത്തെ ആക്രമണം മാറി.
ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ശക്തമായി തിരിച്ചടി തുടങ്ങിയെങ്കിലും എങ്ങനെയാണ് ഇസ്രായേല്‍ പ്രതിരോധ സംവിധാനങ്ങളെ ഹമാസ് മറികടന്നതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇസ്രായേലിലുടനീളം ഹമാസിന്റെ മിസൈലുകള്‍ പതിച്ചിട്ടുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ഇസ്രായേലിന്റെ അയൺ ഡോം സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമായി. ഗാസ ഭാഗത്തുനിന്ന് തുരുതുരെ വരുന്ന റോക്കറ്റുകളെ അയണ്‍ ഡോം ആകാശത്തുവെച്ച് നശിപ്പിക്കുകയും ഇസ്രയേലിന്റെ ആകാശം പൊട്ടിത്തെറികള്‍ കൊണ്ട് മൂടുകയും ചെയ്തു
ഇതുവരെ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. വീണ്ടും വ്യോമാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ, ഗാസയിലെ ഏഴു മേഖലകളിൽ നിന്ന് ഒഴിഞ്ഞുപാേകാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ തിരിച്ചടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രയേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് ജാേ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു.
ഇസ്രയേലിന്റെ അയൺ ഡോം എന്താണ് എന്നതിനെകുറിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയ അന്വേഷിക്കുന്നത് .. വ്യോമ പ്രതിരോധ സംവിധാനത്തിന് ഏകദേശം 70 കിലോമീറ്റർ പരിധിയാണുള്ളത്. മൂന്ന് കേന്ദ്ര ഘടകങ്ങള്‍ ചേർന്നാണ് ഒരു അയൺ ഡോം സിസ്റ്റം യൂണിറ്റ് രൂപീകരിക്കുന്നത്. ഡിറ്റക്ഷൻ ആൻഡ് ട്രാക്കിംഗ് റഡാർ, ബാറ്റിൽ മാനേജ്മെന്റ് ആൻഡ് വെപ്പൺസ് കൺട്രോൾ, 20 താമിർ മിസൈലുകളുള്ള മിസൈൽ ലോഞ്ചർ എന്നിവയാണ് ഈ ഘടകങ്ങള്‍.
2011 മുതലാണ് ഇസ്രായേല്‍ അയണ്‍ ഡോം സിസ്റ്റം സുരക്ഷയ്ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2006 ലെ ലെബനൻ സംഘർഷത്തിൽ, ഹിസ്ബുള്ള ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടുകയും ഹൈഫ ഉൾപ്പെടെ നിരവധി വടക്കൻ പ്രദേശങ്ങൾ ആക്രമിക്കപ്പെടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ആക്രമണമാണ് ഇസ്രായേലിനെ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇസ്രയേലിലേക്ക് ഒരു റോക്കറ്റ് തൊടുത്തുവിടുമ്പോൾ, ഡിറ്റക്ഷൻ ആൻഡ് ട്രാക്കിംഗ് റഡാർ ഇത് കണ്ടെത്തി ആയുധ നിയന്ത്രണ സംവിധാനത്തിലേക്ക് വിവരങ്ങൾ കൈമാറുന്നു. ഇവിടെ നിന്നുംറോക്കറ്റിന്റെ പാത, വേഗത, പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്നിവ മനസ്സിലാക്കും. റോക്കറ്റ് ഒരു ജനവാസ മേഖലയിലയേയോ തന്ത്രപ്രധാനമായ സ്ഥാപനത്തിലേക്കോ നയിക്കുകയാണെങ്കിൽ, ലോഞ്ചർ യാന്ത്രികമായി താമിർ മിസൈലിനെ തൊടുത്തുവിടുകയും റോക്കറ്റ് വായുവിൽ വെച്ച് നശിപ്പിക്കുകയും ചെയ്യും. ഇത്തരത്തില്‍ പത്തോളം അയേണ്‍ ഡോം സംവിധാനമാണ് ഇസ്രായേലിനുള്ളത്.
അയൺ ഡോം സംവിധാനത്തിന് 90 ശതമാനം വിജയനിരക്ക് ഉണ്ടെന്നും ഇതുവരെ 2,000-ലധികം ഇന്റർസെപ്ഷനുകളുമുണ്ടെന്നാണ് അയൺ ഡോം സിസ്റ്റത്തിന്റെ നിർമ്മാതാക്കളായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം അവകാശപ്പെടുന്നത്. ഈ സംവിധാനത്തിൽ ഒരു പിഴവ് കണ്ടെത്താൻ കുറേ വർഷങ്ങളായി ഹമാസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അങ്ങനെയാണ് സാൽവോ റോക്കറ്റ് ആക്രമണം എന്ന രീതി , അതായത് കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം റോക്കറ്റുകൾ വിക്ഷേപണം ചെയ്ത് സിസ്റ്റത്തെ കീഴടക്കിയത്ഇത്തവണ വെറും 20 മിനിറ്റിനുള്ളിലാണ് 5000 റോക്കറ്റുകള്‍ ഹമാസ് വിക്ഷേപിച്ചത്. ഹമാസ് തങ്ങളുടെ ക്രൂഡ് റോക്കറ്റ് സാങ്കേതികവിദ്യ തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
വർഷങ്ങളായി ടെൽ അവീവ് ഉൾപ്പെടെയുള്ള ഇസ്രായേലിലെ പ്രധാന നഗരങ്ങളും ജറുസലേമും വരെ അതിന്റെ പരിധി വർദ്ധിപ്പിച്ചിട്ടുണ്ട്. ഹമാസ് വിക്ഷേപിച്ച ഒരു റോക്കറ്റിന് അതിനെ തടയാൻ തൊടുത്ത താമിർ മിസൈലിനേക്കാൾ വില കുറവാണ്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം, അയൺ ഡോമിന്റെ മൂല്യവും വളരെ വലുതാണ്.
ലക്ഷ്യങ്ങളെ നിർവീര്യമാക്കാനും ജീവൻ രക്ഷിക്കാനും ഇതിന് കഴിയുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടെങ്കിലും വീണ്ടും സംവിധാനം മെച്ചപ്പെടുത്തുകയാണ് ഇസ്രായേല്‍. 2012ൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ, ഗാസ മുനമ്പിൽ നിന്ന് സിവിലിയൻ, തന്ത്രപ്രധാന മേഖലകളിലേക്ക് തൊടുത്ത 400 റോക്കറ്റുകളിൽ 85 ശതമാനവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. 2014-ലെ സംഘർഷത്തിനിടെ ഹമാസ് 4,500-ലധികം റോക്കറ്റുകൾ പല ദിവസങ്ങളിലായി തൊടുത്തുവിട്ടിരുന്നു. ഇതില്‍ 800-ലധികം എണ്ണത്തെ പ്രതിരോധിക്കുകയും 735 എണ്ണത്തെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















