ഹമാസ് രഹസ്യാന്വേഷണ തലവന്റെ ഗാസയിലെ വസതിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി:- ഹമാസിന്റെ പണമിടപാടുകൾ നടത്തുന്ന ബാങ്ക് തകർത്തു...

ഹമാസിന്റെ രഹസ്യാന്വേഷണ തലവന്റെ ഗാസയിലെ വസതിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ പണമിടപാടുകൾ നടത്തുന്ന ബാങ്കും തകർന്നു. നേരത്തെ, ഭീകര സംഘടനയായ ഹമാസിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ താക്കീത് നൽകിയിരുന്നു,
ഇത് ക്രൂരവും ദുഷിച്ചതുമായ യുദ്ധത്തിന് തുടക്കമിട്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിരോധ സേന അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഹമാസിന്റെ കഴിവുകൾ നശിപ്പിക്കും. ഞങ്ങൾ അവരെ നാശത്തിന്റെ വക്കിലെത്തിക്കും, ഇസ്രായേൽ ഭരണകൂടത്തിനും അതിന്റെ പൗരന്മാർക്കും അവർ കൊണ്ടുവന്ന ഈ കറുത്ത ദിനത്തിന് ഞങ്ങൾ ശക്തിയോടെ പ്രതികാരം ചെയ്യും, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അശാന്തി പടർത്തിയ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളിൽ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ.
എന്നാൽ പലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. ബന്ദികളാക്കിയ ഇസ്രയേലി സൈനികരിൽ ചിലരെ ഗാസയിലെ ഒളിത്താവളങ്ങളിൽ എത്തിച്ചെന്ന് ഹമാസ് പറഞ്ഞു. ചുരുങ്ങിയത് 50 ഇസ്രയേലി പൗരന്മാരെങ്കിലും ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും വീടുകൾക്ക് ഉള്ളിലേക്ക് കടന്നു കയറി കുടുംബങ്ങളെ ഒന്നടങ്കം ഹമാസ് സംഘം കൊലപ്പെടുത്തിയെന്നാണ് വിവരം.
ഇസ്രയേലിന് ഉള്ളിൽ കടന്ന ഹമാസ് സായുധ സംഘത്തെ ഇനിയും പൂർണമായി തുരത്താൻ ബെഞ്ചമിൻ നെതന്യാഹുവിന്റെ പടയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു.
പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ വ്യക്തമാക്കി.
മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.
അതിനിടെ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിന് പിന്നാലെ തെരുവുകളിൽ ആഹ്ളാദ പ്രകടനം നടത്തി ലണ്ടനിലെ ഒരു വിഭാഗം ജനത. പാലസ്തീൻ പതാകയുമായി ഇവർ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് സുരക്ഷ ശക്തമാക്കി.
https://www.facebook.com/Malayalivartha






















