ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽ ശിഫയ്ക്കടിയിൽ, ഹമാസുകാരുടെ ഒളിത്താവളം വിദേശമാധ്യമപ്രവർത്തകർക്കു മുന്നിൽ തുറന്നുകാട്ടി ഇസ്രയേൽ സൈന്യം...ഇടുങ്ങിയ കൽത്തുരങ്കത്തിലൂടെ പത്രപ്രവർത്തകരെ സേനാംഗങ്ങൾ കൂട്ടിക്കൊണ്ടുപോയി...

ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽ ശിഫയ്ക്കടിയിൽ ഹമാസുകാരുടെ ഒളിത്താവളം വിദേശമാധ്യമപ്രവർത്തകർക്കുമുന്നിൽ തുറന്നുകാട്ടി ഇസ്രയേൽ സൈന്യം.ബുധനാഴ്ച ഇടുങ്ങിയ കൽത്തുരങ്കത്തിലൂടെ പത്രപ്രവർത്തകരെ സേനാംഗങ്ങൾ കൂട്ടിക്കൊണ്ടുപോയി. അൽ ശിഫയടക്കമുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന ആരോപണം തെളിയിക്കുകയായിരുന്നു ലക്ഷ്യം. 150 മീറ്ററിലധികം ദൈർഘ്യമുണ്ട് ഭൂഗർഭ അറയ്ക്ക്. തുരങ്കത്തിന്റെ അറ്റത്തുകണ്ടെത്തിയ കിടപ്പുമുറിയിൽ ശീതീകരണസംവിധാനം, അടുക്കള, ശൗചാലയം, ഊരിയിട്ട ഒരു ജോഡി ലോഹപടച്ചട്ട എന്നിവ കണ്ടെത്തി.“ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയാണ് അൽ ശിഫ. ഒപ്പം ഹമാസിന്റെ ഏറ്റവുംവലിയ ഭീകരത്താവളവും.
റോക്കറ്റുകൾ അയക്കുന്നതുൾപ്പെടെ ഹമാസിന്റെ യുദ്ധകാര്യ ഏകോപനങ്ങളെല്ലാം നടക്കുന്നത് ഇവിടെനിന്നാണ്” - ഇസ്രയേൽ സൈനികവക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. എ.കെ.-47, ഡ്രോണുകൾ, ഇരുപതോളം ഗ്രനേഡുകൾ തുടങ്ങി അൽ ശിഫയിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സൈന്യം മാധ്യമങ്ങളെ കാണിച്ചു.ഇതിനിടെ ജബലിയ അഭയാർഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ മുന്നൂറിലേറെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽസേന അവകാശപ്പെട്ടു. ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു.അതെ സമയം ഖത്തറിൻറെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുന്നതിന് കരാർ സഹായകമാകുമെന്ന് ഇസ്രായേൽ സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രായേൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുന്നത്. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേൽ ഗാസയിൽ നടത്തില്ലെന്നാണ് കരാർ. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നാണ് ഇസ്രയേലിൻറെ തീരുമാനം.വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജയിലുകളിൽ കഴിയുന്ന പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാനും ഇസ്രായേൽ അനുമതി നൽകി. എന്നാൽ എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വെളിപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോയ 240 ഓളം ബന്ദികളിൽ 40 കുട്ടികളുൾപ്പെടെ 210 പേർ തങ്ങളുടേതാണെന്ന് ഹമാസ് അവകാശപ്പെടുന്നത്. ബന്ദികളെ മോചിപ്പിച്ച് ഇസ്രായേലിന് കൈമാറുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആരംഭിച്ചതായി ചാനൽ 12 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.“ഞങ്ങൾ യുദ്ധത്തിലാണ്, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ യുദ്ധം തുടരും,” നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ബന്ദികളുടെ തിരിച്ചുവരവ് സുരക്ഷിതമാക്കുന്നതിനാണ് മുൻഗണനയെന്നും താൻ അതിന് പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ഗാസയില്‍ ബന്ദിയാക്കപ്പെട്ടവരുടെ കൈമാറ്റം വൈകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കും. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി വിമര്‍ശിച്ചു. ഹമാസിന്റെയും ഇസ്രായേലിന്റെയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നത്. അല്‍ശിഫ ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി .അതേസമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തില്‍ വരണം. അത് വറും വാക്കുകളില്‍ ഒതുങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















