ഗാസ മുനമ്പിൽ വീണ്ടും അതിശക്തമായ ബോംബ് ആക്രമണം നടത്തി ഇസ്രായേൽ; 193 ഫലസ്തീനികൾ കൊല്ലപ്പെട്ടു...

ഗാസ മുനമ്പിൽ വീണ്ടും അതിശക്തമായ ബോംബ് ആക്രമണം നടത്തി ഇസ്രായേൽ. ഏകദേശം രണ്ട് മാസമായി ഇസ്രായേൽ-ഹമാസ് പോരാളികൾ തമ്മിൽ നീണ്ടുനിന്ന യുദ്ധത്തിൽ വെടിനിർത്തൽ കരാർ അവസാനിച്ചതിന് ശേഷമാണ് പള്ളികൾക്കും, വീടുകൾക്കും നേരെ ആക്രമണം തുടരുന്നത്. വെടിനിർത്തൽ അവസാനിച്ചതിന് ശേഷം, 193 ഫലസ്തീനികൾ കൊല്ലപ്പെടുകയും 650 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു - യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 15,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
ലക്ഷ്യം കൈവരിക്കും വരെ ഹമാസിനെതിരായ യുദ്ധം തുടരുമെന്നാണ് ഇസ്രോയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയത്. ബന്ദികളാക്കിയ അവസാനത്തെ പൗരനെയും, വിട്ടുകിട്ടും വരെ യുദ്ധം ചെയ്യുമെന്നും ഭീകര സംഘടനയായ ഹമാസിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ഒരിടേവളയ്‌ക്ക് ശേഷം ഹമാസിനെതിരായ സമ്പൂർണ വിജയത്തിനായി സൈന്യം തയ്യാറെടുത്ത് കഴിഞ്ഞുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് ശേഷം ഇസ്രായേൽ യുദ്ധം പുനരാരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തത്. ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ പല ഭൂഖണ്ഡങ്ങളിലെയും ഹമാസ് ഭീകരരെ ഇല്ലായ്മ ചെയ്യാൻ കഴിയും.
അത്തരത്തിലൊരു പ്രതിരോധമാണ് ഇസ്രായേൽ തീർക്കുന്നത്. ഇതിനിടെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മുഴുവൻ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്ന കരാർ വ്യവസ്ഥ പാലിച്ചില്ലെന്നും ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണ നടത്തിയെന്നും നെതന്യാഹു പറഞ്ഞു. ഇനിയും 20 സ്ത്രീകളെയാണ് ഹമാസ് വിട്ടയക്കാനുള്ളത്.
യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിൽ തുടർന്ന മധ്യസ്ഥ ചർച്ചയിൽ നിന്ന് ഇസ്രായേലും ഹമാസും ഏറെക്കുറെ പിന്മാറി. മൊസാദ് പ്രതിനിധികൾ ഉൾപ്പെടെ ഇസ്രായേൽ സംഘം ദോഹയിൽ നിന്ന് മടങ്ങി. ബന്ദികളെ മോചിപ്പിക്കുന്നതുമായി സംബന്ധിച്ച ചർച്ചയിൽ ഹമാസ് മുന്നോട്ടു വെച്ച പുതിയ നിബന്ധനകൾ സ്വീകാര്യമല്ലെന്നാണ് ഇസ്രായേൽ വാദം. അതേ സമയം വെടിനിർത്തൽ ചർച്ച പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഖത്തറും ഈജിപ്തും അറിയിച്ചു.
https://www.facebook.com/Malayalivartha






















