ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറെ വധിച്ച് ഇസ്രായേൽ; ഖാൻ യൂനിസിലും, പരിസര പ്രദേശങ്ങളിലും ശക്തമായ കരയാക്രമണം...

ഖാൻ യൂനിസിലും, പരിസര പ്രദേശങ്ങളിലും ഉള്ളവരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ, ഇസ്രായേൽ സൈന്യം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശക്തമായ കരയാക്രമണം വിപുലീകരിച്ചു. ഏഴ് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷം ഇസ്രായേൽ, നടത്തിയ ബോംബ് ആക്രമണത്തിൽ 700 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ വ്യക്തമാക്കി. ശനിയാഴ്ചയും, കഴിഞ്ഞ ദിവസവും ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലും ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങൾ ഉണ്ടായി.
എവിടെ തിരിഞ്ഞാലും, പൊള്ളലേറ്റ കുട്ടികളും, മുറിവുകളേറ്റവരും, എല്ലുകൾ ഒടിഞ്ഞവരുമാണെന്ന് യുനിസെഫിന്റെ ആഗോള വക്താവ് ജെയിംസ് എൽഡർ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. മരണത്തിന് മണിക്കൂറുകൾ അകലെയാണെന്ന് തോന്നിക്കുന്ന കുട്ടികളെ ഓർത്ത് കരയുന്ന അമ്മമാർ. ഇത് ഇപ്പോൾ ഒരു മരണ മേഖലയായി തോന്നുന്നു എന്നും, അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഞായറാഴ്ച രാവിലെ ഖാൻ യൂനിസിലെ പ്രധാന ആശുപത്രിയിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രിയിലെ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് പറഞ്ഞു. വെവ്വേറെ, സ്ട്രിപ്പിന്റെ മധ്യഭാഗങ്ങളിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 31 പേരുടെ
മൃതദേഹങ്ങൾ ഗാസയുടെ സെൻട്രൽ സിറ്റിയായ ഡീർ എൽ-ബാലയിലെ അൽ-അഖ്സ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരൻ ഒമർ അൽ-ദരാവി പറഞ്ഞു. വടക്കൻ ഗാസയിലെ, ജബാലിയ അഭയാർത്ഥി ക്യാമ്പിലെയും ഗാസ സിറ്റിയിലെ മറ്റ് സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ സൈന്യം ഞായറാഴ്ച ഖാൻ യൂനിസിലും സമീപ പ്രദേശങ്ങളിലും പലായനം ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഇറക്കിരുന്നു. സൈന്യം വിതരണം ചെയ്ത ലഘുലേഖകൾ, ഖാൻ യൂനിസ് ഒരു "അപകടകരമായ" യുദ്ധമേഖലയാണെന്ന് ഊന്നിപ്പറയിക്കൊണ്ട് തെക്ക് റഫയിലേക്കോ തെക്ക് പടിഞ്ഞാറുള്ള ഒരു തീരപ്രദേശത്തേക്കോ മാറാൻ താമസക്കാരോട് നിർദ്ദേശിക്കുകയായിരുന്നു. നേരത്തെ "സുരക്ഷിത മേഖല" ആയി പ്രഖ്യാപിക്കപ്പെട്ട ഉപരോധിക്കപ്പെട്ട എൻക്ലേവിന്റെ തെക്കൻ ഭാഗത്ത് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം, ഒക്ടോബർ ഏഴിലെ ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡർ ഹൈതം ഖുവാജാരിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയ്ക്ക് പുറത്തുള്ള അല്‍-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.
തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കന്‍ ഗാസയില്‍ നടത്തിയ ശക്തമായ പോരാട്ടം തെക്കന്‍ മേഖലയിലും ആവർത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവന്‍ ലെഫ്റ്റനന്റ് ജെനറല്‍ ഹെർസി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയില്‍ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















