ഹൂതികൾക്കെതിരെ യുദ്ധക്കപ്പൽ...അവസാന നിമിഷത്തിൽ ട്വിസ്റ്റ്... സഖ്യകക്ഷിയായ അമേരിക്കയുടെ ക്ഷണം നിരസിച്ചു...അമേരിക്കയോട് ആസ്‌ട്രേലിയ...ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ഇക്കാര്യം അമേരിക്കയ്ക്ക്, മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി...

ഗസ്സയിൽ ഹമാസിനെ തീർക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങൾ തുടരുക തന്നെ ചെയ്യും.ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു കൊണ്ടുവന്ന പ്രമേയത്തിൽ മാറ്റങ്ങൾ വരുത്തി പാസായി. അമേരിക്കൻ സമ്മർദ്ദത്തെ തുടർന്നാണ് പ്രമേയം കൂടുതൽ മാനുഷിക സഹായമെത്തിക്കാൻ മാത്രമാക്കി മാറ്റിയയത്. ഇതോടെ പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരവും ലഭിച്ചു. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യങ്ങൾ വെള്ളം ചേർത്ത പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.ആരും എതിർത്തില്ല. അമേരിക്കയും റഷ്യയും വിട്ടുനിന്നു. റഷ്യ മുന്നോട്ടുവെച്ച ഭേദഗതി തള്ളി. സമവായത്തിലെത്താനാകാത്തതിനാൽ നാലുതവണ മാറ്റിവെച്ച പ്രമേയമാണ് വെള്ളിയാഴ്ച രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങൾ മയപ്പെടുത്തിയാൽ പിന്തുണക്കാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നു. ഒടുവിൽ യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തിലെ 'ഇസ്രയേൽ- ഫലസ്തീൻ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമം' എന്ന വാചകം യു.എസ് സമ്മർദത്തെത്തുടർന്ന് ഒഴിവാക്കി.
പകരം 'സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികൾക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക' എന്നാക്കി മാറ്റിയിരുന്നു.വാചകങ്ങൾ മാറ്റുന്നതിൽ കൂടുതൽ ചർച്ച വേണമെന്നാണ് റഷ്യ അടക്കം ആവശ്യപ്പെട്ടിരുന്നത്.ഒരു തടസ്സവുമില്ലാതെ മാനുഷിക സഹായം ഗസ്സയിൽ എത്തിക്കാൻ യുദ്ധത്തിന്റെ ഭാഗമായ എല്ലാ കക്ഷികളും അനുവദിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ ആവശ്യങ്ങളൊന്നും പ്രമേയത്തിൽ ഇല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു.അതെ സമയം ചെങ്കടലിൽ ഇസ്രായേലി കപ്പലുകൾക്ക് ഭീഷണി ഉയർത്തുന്ന ഹൂതികളെ നേരിടാനുള്ള 'ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയനി'ൽ പങ്കെടുക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച് ആസ്‌ട്രേലിയ. മിസൈൽവേധ ശേഷിയുള്ള മൂന്ന് കപ്പലുകൾ അയക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന ആസ്‌ട്രേലിയയിലെ ഫെഡറൽ ഭരണകൂടം തള്ളിയിരുന്നു.
ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ഇക്കാര്യം അമേരിക്കയ്ക്ക് മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബാനീസ് പറഞ്ഞു.ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനെന്ന പേരിൽ അമേരിക്ക രൂപീകരിച്ച 'ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയൻ' സഖ്യത്തിലെ അംഗമാണ് ആസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ചെങ്കടലിലും പരിസരത്തുമുണ്ട്. ഇസ്രായേലിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്കു നേരെ യമനിലെ ഹൂത്തികൾ അയച്ച നിരവധി മിസൈലുകളെ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിർവീര്യമാക്കിയിരുന്നു.ഓരോ മിസൈൽ നിർവീര്യമാക്കുന്നതിനും 2,000 ഡോളർ മുതൽ 20,000 വരെ ചെലവുണ്ടെന്നാണ് കണക്ക്.ചെങ്കടലിലെ ഓപറേഷനിൽ പങ്കെടുക്കുന്നതിനായി മിസൈൽവേധ ശേഷിയുള്ള കപ്പലുകൾ അയക്കാൻ അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആസ്‌ട്രേലിയ ആറ് നാവിക സൈനികരെ അയക്കാമെന്നു മാത്രമാണ് അറിയിച്ചത്.
ആവശ്യം വരികയാണെങ്കിൽ അഞ്ചോ പത്തോ സൈനികരെ കൂടി അയക്കാമെന്നും ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ് പറഞ്ഞു. ഹൂതികളെ നേരിടാൻ കപ്പലുകളോ വിമാനങ്ങളോ അയക്കുന്നില്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും കിഴക്കൻ ചൈനാ സമുദ്രത്തിലും പസഫിക് സമുദ്രത്തിലുമാണ് തങ്ങളുടെ കപ്പലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.സഖ്യകക്ഷിയായ അമേരിക്കയുടെ ക്ഷണം നിരസിച്ച ഭരണകൂടത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. പ്രധാനമന്ത്രി ആന്തണി അൽബാനീസിന്റെ ദൗർബല്യവും അലസതയുമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നും ഹമാസ് മാത്രമേ ഇതിനെ സ്വാഗതം ചെയ്യൂ എന്നും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ആരോപിച്ചു. അൽബാനീസ് നേതൃത്വം നൽകുന്ന ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ പരിഹാസപാത്രമാവുകയാണെന്നും ഡട്ടൺ പറഞ്ഞു.
ഇതിനു മറുപടിയായാണ്, എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന പ്രസ്താവനയുമായി അൽബാനീസ് രംഗത്തുവന്നിരിക്കുന്നത്.സൈന്യവുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അതിനെ പരിഹസിക്കുന്നവർക്ക് അങ്ങനെയാവാമെന്നും അദ്ദേഹം പറഞ്ഞു.'നമ്മൾ നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളോട് അടുപ്പത്തോടെയാണ് പ്രവർത്തിക്കുന്നത്. ആസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ പിന്തുണയോടെ ഭരണകൂടം കൈക്കൊണ്ട തീരുമാനത്തെ പുറത്തിരുന്ന് കളിയാക്കാനാണ് ഡട്ടന്റെ തീരുമാനമെങ്കിൽ അദ്ദേഹത്തിന് അത് ചെയ്യാം. കപ്പലുകൾ അയക്കണമെന്ന് ഭരണകൂട തലത്തിൽ അഭ്യർത്ഥന ഉണ്ടായിട്ടില്ല. നമ്മുടെ മുൻഗണനകൾ എന്തൊക്കെയെന്ന് അമേരിക്കയ്ക്ക് അറിയാം.' - അദ്ദേഹം പറഞ്ഞു.അതേസമയം, സിവിലിയന്മാർക്കുനേരെയുള്ള അതിക്രമത്തെ അപലപിക്കുന്ന വാചകങ്ങൾ ഒഴിവാക്കി പ്രമേയം പാസാക്കിയതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് അന്താരാഷ്ട്രതലത്തിൽ വിമർശനം ഉയരുന്നിരുന്നു. വെടിനിർത്തലില്ലാതെ ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും നിരപരാധികൾക്കുമേൽ അതിക്രമം തുടരാനുള്ള അനുവാദമാണ് ഇതിലൂടെയുണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, വെടിനിർത്തൽ ഗുണം ചെയ്യുക ഹമാസിനാണ് എന്നാണ് ഇ്സ്രായേൽ പറയുന്നത്. ഈ ആവശ്യത്തെ യുഎസും പിന്തുണക്കുകയാിരുന്നു,അതേസമയം, ജബലിയയിലും ഖാൻ യൂനുസിലും ഇസ്രയേൽ സേന ശക്തമായി തുടരുന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജബലിയയിലെ ആംബുലൻസ് കേന്ദ്രം തകർത്തു. ജീവനക്കാരെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇസ്രയേൽ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയതായി അൽഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു.യുദ്ധം ആരംഭിച്ചതുമുതൽ 720 സൈനിക വാഹനങ്ങൾ തകർത്തതായി അൽഖസ്സാം ബ്രിഗേഡും അറിയിച്ചു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. 53,320 പേർക്ക് പരിക്കേറ്റു. അൽ അഖ്‌സ പള്ളിയിൽ വെള്ളിയാഴ്ച ജുമുഅക്കെത്തിയവരെ ഇസ്രയേൽ സേന തടഞ്ഞത് സംഘർഷത്തിനിടയാക്കി. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ സൈനികരും ഫലസ്തീനികളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.അതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരിട്ട് ആശീർവദിച്ച് അയച്ച പ്രത്യേക സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെ ഗസ്സയിൽനിന്ന് പിൻവലിക്കുന്നു. പുനഃസംഘടിപ്പിക്കാനും വിശ്രമത്തിനുമായി താൽക്കാലികമായി പിൻവലിക്കുന്നെന്നാണ് അധികൃതർ അറിയിച്ചതെങ്കിലും ശുജാഇയ്യയിൽ ഉൾപ്പെടെ ഹമാസിന്റെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടി നേരിട്ടതും സൈനിക ലക്ഷ്യത്തിലേക്ക് അടുക്കാൻ പോലുമാകാത്തതുമാണ് പിന്മാറ്റത്തിന് കാരണമെന്ന് വിലയിരുത്തലുണ്ട്.
https://www.facebook.com/Malayalivartha























