മനുഷ്യക്കടത്തെന്ന് സംശയം, ദുബൈയിൽ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട ചാർട്ടേർഡ് വിമാനം തടഞ്ഞുവെച്ച് ഫ്രാൻസ്, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സൂചന, യാത്രക്കാരായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു...

ദുബൈയിൽ നിന്ന് 303 ഇന്ത്യക്കാരുമായി പുറപ്പെട്ട ചാർട്ടേർഡ് വിമാനം മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനം തടഞ്ഞുവെച്ച നടപടിയെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു .യാത്രക്കാർക്കിടയിൽ നിന്നുള്ള രണ്ട് പേരെയാണ് ഫ്രഞ്ച് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദുബായിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പുറപ്പെട്ട ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചത്.
സ്മോൾ വാട്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിമാനം ലാന്റ് ചെയ്തത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു അധികൃതർ വിമാനം തടഞ്ഞത്. അമേരിക്കയിലോ കാനഡയിലോ എത്തിക്കാമെന്ന വാക്ക് വിശ്വസിച്ചു പുറപ്പെട്ടവർ ആകാം വിമാനത്തിലുള്ളതെന്ന സംശയത്തിലാണ് ഫ്രാൻസ് അധികൃതര്‍. 303 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പറന്ന വിമാനം ഫ്രാൻസിലെ എയർപോർട്ടിൽവെച്ച് കസ്റ്റഡിയിൽ എടുത്ത വിവരം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നും എംബസി വ്യക്തമാക്കി.
യാത്രാക്കാരെ വിമാനത്തില്‍ തന്നെ തുടരാനാണ് ആദ്യം അനുവദിച്ചതെങ്കിലും പിന്നീട് എയര്‍പോര്‍ട്ടിലെ അറൈവല്‍ ലോഞ്ചിലെക്ക് മാറ്റി ബെഡും മറ്റും നല്‍കി. വിമാനത്തിൽ ഇന്ത്യാക്കാരുണ്ടെന്ന് വ്യക്തമായതോടെ ഫ്രാൻസിലെ സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘം ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു. എംബസിയിൽ നിന്നുള്ളവര്‍ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
നിലവിൽ വാട്രി എയർപോർട്ട് റിസപ്ഷനിലാണ് തടഞ്ഞുവയ്‌ക്കപ്പെട്ട യാത്രക്കാരുള്ളത്. ദുബൈയിൽ നിന്നും നിക്കരാഗ്വയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനം തടഞ്ഞ വിവരം ഫ്രാൻസ് ഔദ്യോഗികമായി അറിയിച്ചുവെന്നും യാത്രക്കാർക്ക് മികച്ച സൗകര്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഫ്രാൻസിലെ എംബസി അധികൃതർ അറിയിച്ചു.
ലെജൻഡ് എയർലൈൻസിന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് എയർലെെൻസ് അഭിഭാഷക വ്യക്തമാക്കിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വിഷയം ഫ്രഞ്ച് അധികാരികളുമായി ചർച്ച ചെയ്യുന്നുണ്ട്. തങ്ങൾക്കെതിരായി എന്തെങ്കിലും കുറ്റം ചുമത്തുന്ന സ്ഥിതിയുണ്ടായാൽ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ ഒരു യാത്രക്കാരനാണ് വിമാനം ചാർട്ടർ ചെയ്തത്.
യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇതേ യാത്രക്കാരനാണ്. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് യാത്രക്കാരുടെ വിവരങ്ങൾ ഇയാൾ എയർലെെൻസിന് കെെമാറിയെന്നും അഭിഭാഷക വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എയർലെെൻസ് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha























