ഹമാസിനെ മാത്രമല്ല ഹിസ്ബുള്ളയേയും തുടച്ചുനീക്കാന്‍ നെതന്യാഹു;ലബനനിലേക്ക് യുദ്ധം വ്യാപിക്കുമെന്ന സൂചനകള്‍ പുറത്ത്, ജൂതരെ തൊടാന്‍ ഭീകരര്‍ ഭയക്കണം അതിനുള്ള പണി കൊടുക്കും,അപകടംമണത്ത് ബൈഡന്‍ യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്,നെതന്യാഹു രണ്ടുംകല്‍പ്പിച്ച് ഇറങ്ങി

ഹമാസ് തുടങ്ങിവച്ച ഈ യുദ്ധം ഗാസയില്‍ മാത്രം ഒതുങ്ങില്ലെന്ന സൂചനകള്‍ പുറത്ത് വന്നിരിക്കുന്നു. ഹമാസിനെ മാത്രമല്ല ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും ബെഞ്ചമിന്‍ നെതന്യാഹു കുറിവച്ചതോടെ യുദ്ധത്തിന് തയ്യാറായ് ഇരിക്കുകയാണ് ലബനന്‍. എന്നാല്‍ അപകടംമണത്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മറ്റൊരു യുദ്ധം ഒഴിവാക്കാന്‍ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബെഞ്ചമിന്‍ നെതന്യാഹു മറ്റൊരു യുദ്ധം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് യു.എസിന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ അമോസ് ഹോക്സ്റ്റീന്റെ നേതൃത്വത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് സൈനികരെ യു.എസ് പശ്ചിമേഷ്യയില്‍ വിന്ന്യസിച്ചിരുന്നു. ഇസ്രയേലിനെതിരെ രണ്ടാമതൊരു യുദ്ധം ആരംഭിക്കുന്നതില്‍ നിന്ന് ലെബനനിലെ ഹിസ്ബുള്ളയെയും ഇറാനെയും വിലക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു. ലെബനനുമായും ഇസ്രയേലുമായും അടുത്ത ബന്ധമാണ് വൈറ്റ് ഹൗസ്, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, പ്രതിരോധ വകുപ്പ് എന്നിവ പുലര്‍ത്തുന്നതെന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.
ലെബനനെതിരെയുള്ള യുദ്ധത്തിന് അമേരിക്ക പിന്തുണ നല്‍കില്ലെന്നും ഇസ്രയേല്‍ ഒറ്റയ്ക്ക് ആയിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കിയതാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹമാസിന്റെ ആക്രമണത്തിനെ തുടര്‍ന്ന് ഹിസ്ബുള്ളക്കെതിരെ മുന്‍കരുതല്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് ഇസ്രയേലിനെ യു.എസ് വിലക്കിയിരുന്നു. അത് വലിയ രീതിയിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് യു.എസ് ഭയപ്പെടുന്നു. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു. വൈറ്റ് ഫോസ്ഫറസ് ബോംബുകളും മിസൈല്‍ അക്രമണങ്ങളും നടത്തി ഇസ്രയേല്‍ തിരിച്ചടിച്ചു.
നിരവധി ലെബനീസ് മാധ്യമപ്രവര്‍ത്തകരും സിവിലിയന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഡിസംബര്‍ തുടക്കത്തില്‍ ലെബനീസ് സൈനിക താവളം ആക്രമിച്ച ഇസ്രയേല്‍ ഒരു സൈനികനെ കൊലപ്പെടുത്തുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപൂര്‍വമായി ഇസ്രയേല്‍ ഇതിന് പരസ്യ ഖേദപ്രകടനം നടത്തിയെങ്കിലും സിവിലിയന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലെ ഇസ്രയേല്‍ സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ഹിസ്ബുള്ളക്കെതിരെ യുദ്ധം ചെയ്യാന്‍ നെതന്യാഹു താത്പര്യപ്പെടുമെന്ന് യു.എസ് കരുതുന്നു.
ലബനനിലേക്ക് മാത്രമല്ല ഇതാണ് സ്ഥിതിയെങ്കില്‍ യെമനിലേക്കും ഇസ്രയേല്‍ യുദ്ധം അഴിച്ചുവിടും. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തി വിമതര്‍ നടത്തുന്ന ആക്രമണത്തിന് യെമന്‍ ഇന്റലിജന്‍സ് സഹായവും ആയുധങ്ങളും നല്‍കുന്നതായി അമേരിക്ക. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ യെമന്‍ ഭരണകൂടം ഹൂത്തികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.
ചെങ്കടലിലെ ആക്രമണങ്ങളില്‍ യെമനുള്ള പങ്ക് നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ രഹസ്യാന്വേഷണ ഗ്രൂപ്പ് നല്‍കിയ വിവരങ്ങള്‍ നിരത്തിക്കൊണ്ടാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ യെമനെതിരെ ആരോപണം ഉന്നയിച്ചത്.
പ്രധാനപ്പെട്ട സമുദ്ര പാതകളിലെ ആക്രമണത്തിന് യെമന്‍ ഹൂത്തി വിമതര്‍ക്ക് ദീര്‍ഘ കാലമായി പ്രോത്സാഹനവും പിന്തുണയും നല്‍കുന്നുണ്ടെന്ന് അഡ്രിയന്‍ വാട്‌സണ്‍ പറഞ്ഞു. ഈ പ്രവണത ആഗോള തലത്തില്‍ ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്റെ കെ.എ.എസ് 04 ഡ്രോണുകളും ഹൂത്തികള്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന ആളില്ലാ വാഹനങ്ങളും തമ്മില്‍ സാദൃശ്യങ്ങളും സാമ്യതകളും ഉണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു. ഇറാനിയന്‍ഹൂത്തി മിസൈലുകള്‍ക്കും ഇത്തരത്തില്‍ സാമ്യതകള്‍ ഉണ്ടെന്നാണ് അമേരിക്ക വാദിക്കുന്നത്.
നിലവില്‍ ഹൂത്തി വിമതരെ നിയന്ത്രിക്കാനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക സേനയെ വാഷിങ്ടണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ഓപ്പറേഷന്‍ പ്രോസ്‌പെരിറ്റി ഗാര്‍ഡിയന്‍ എന്ന് വിശേഷിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സഖ്യത്തില്‍ ബ്രിട്ടന്‍, ബഹ്‌റൈന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സീഷെല്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. യുദ്ധക്കപ്പലുകള്‍ വിട്ടുകൊടുക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും ദൗത്യത്തെ പിന്തുണച്ചുകൊണ്ട് 11 സൈനികരെ അയക്കാന്‍ തയ്യാറാണെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. അതേസമയം ഹൂത്തികളെ രാഷ്ട്രീയമായി പിന്തുണക്കുന്നുവെന്നും എന്നാല്‍ സംഘടനക്ക് ആയുധങ്ങള്‍ നിഷേധിക്കുന്നുവെന്നും യെമന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























