ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് നേരെ നടന്ന ആക്രമണം;ഇറാന് നേരെ വിരല്‍ചൂണ്ടി അമേരിക്ക,ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേല്‍ കപ്പല്‍ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ അടുത്ത ആക്രമണം,കടുത്ത നടപടികളിലേക്ക് മോദി സര്‍ക്കാര്‍,ഗാസയ്ക്കപ്പുറം ലോകത്തിന്റെ പലയിടങ്ങളിലും തീപ്പൊരി വീഴ്ത്തുകയാണ് ഭീകര സംഘങ്ങള്‍

ഇറാന് സൈനിക തലവന്‍ റാസി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ ആക്രമണം നടത്തിയിരിക്കുന്നു. ഇസ്രയേലിന്റെ അടുത്ത സുഹൃത്തുക്കളാണ് അമേരിക്കയും ഇന്ത്യയും. ഇവിടങ്ങളിലാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. പിന്നില്‍ ഇറാന്റെ കരങ്ങള്‍ തന്നെയെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സമുദ്രങ്ങളില്‍ ഇസ്രയേലി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഡല്‍ഹിയിലെ എംബസിക്ക് നേരെയും ആക്രമണം നടന്നിരിക്കുന്നത്.
ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ജൂത പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍. ഭീകരാക്രമണമാണ് ഉണ്ടായതെന്നും കൗണ്‍സില്‍ ആരോപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.48ഓടെ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായതായി സ്ഥിരീകരിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ ഒരുകാരണവശാലും പോകരുതെന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംബസി വക്താവ് ഗയ് നീര്‍ വ്യക്തമാക്കി. റെസ്റ്ററന്റുകളും ഹോട്ടലുകളും പബുകളുമുള്‍പ്പടെയുള്ള പൊതുസ്ഥലങ്ങളിലും അതീവജാഗ്രത പുലര്‍ത്തണമെന്നറിയിച്ചിട്ടുണ്ട്. ഇസ്രയേലി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനും സുരക്ഷിതമല്ലാത്ത പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവെയ്ക്കുന്നത് ഒഴിവാക്കാനും വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേല്‍ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. ഡല്‍ഹി പോലീസും ഫയര്‍ ബ്രിഗേഡും എന്‍.ഐ.എ.യും സ്ഥലത്ത് പരിശോധന നടത്തുകയാണ്. എംബസിക്കു സമീപത്ത് സ്‌ഫോടനമുണ്ടായതായി ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡറും വ്യക്തമാക്കി. ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുള്‍പ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഗാസയ്ക്കപ്പുറം ലോകത്തിന്റെ പലയിടങ്ങളിലും തീപ്പൊരി വീഴ്ത്തുകയാണ് ഇറാനും സംഘങ്ങളും. ഇപ്പോള്‍ ഇന്ത്യയില്‍ നടന്ന ആക്രമണത്തിലും ഇറാന്റെ കരങ്ങള്‍ ഉണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അമേരിക്ക. ഇതിനോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹൂതികള്‍ നടത്തിയതിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്. ഇസ്രയേലി കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നെതന്യാഹു ഭരണകൂടത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. ഇതോടെയാണ് ഇറാന്‍ സൈനിക തലവന്റെ തലയെടുത്ത് ഇസ്രയേല്‍ മറുപടി കൊടുത്തത്. ഇതോടെ യുദ്ധം ആളിക്കത്തുകയാണ്. തൊട്ടുപിന്നാലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം വര്‍ദ്ധിപ്പിച്ചു. യുഎസ് ഇന്ത്യന്‍ കപ്പലുകള്‍ കടലില്‍ സുരക്ഷയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് യുദ്ധം പടരുകയാണ്. യുദ്ധം മാസങ്ങള്‍ നീണ്ടാല്‍ തന്നെയും ആത്യന്തിക വിജയം ഇസ്രയേലിനായിരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാക്കളെ ഉടന്‍ കണ്ടെത്തി വധിക്കുമെന്നുമാണ് നെതന്യാഹുവിന്റെ താക്കീത്. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാനാകാതെ പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കാണ് നെതന്യാഹുവും ഇസ്രയേലും നീങ്ങുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞു.
സിറിയയില്‍ ഇറാന്‍ സൈനിക ഉപദേശകന്‍ റാസി മൂസവിയെ കൊലപ്പെടുത്തിയ ഇസ്രയേല്‍ നടപടിക്കെതിരെ ഇറാനില്‍ പ്രതിഷേധം ശക്തമാണ്. തക്ക സമയത്തും സ്ഥലത്തും തിരിച്ചടി ഉറപ്പാണെന്ന് ഇറാന്‍ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്. ഇറാന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ ഏതു കടന്നാക്രമണവും തടയാന്‍ പോരാളികള്‍ സജ്ജമാണെന്ന് ഖുദ്‌സ് ഫോഴ്‌സ് കമാണ്ടറുടെ ഉപദേശകന്‍ അറിയിച്ചു. ഇറാഖിലെ മൂന്നുകേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പ് വ്യക്തമാക്കി.
യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകള്‍ക്ക് മറുപടിയെന്ന നിലക്കാണ് പ്രത്യാക്രമണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. ചെങ്കടലില്‍ ഒരു കപ്പലിനു നേര്‍ക്ക് കൂടി ഇന്നലെ ഹൂത്തികള്‍ ആക്രമണം നടത്തി. മുന്നറിയിപ്പ് അവഗണിച്ച് ഇസ്രയേലിലേക്ക് പോകാന്‍ ശ്രമിച്ച എം.എസ്.സി കപ്പലാണ് അക്രമിക്കപ്പെട്ടത്.
ഇതിനിടെ തെക്കന്‍ ഗസ്സയിലേക്ക് കടന്നുകയറാന്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ ഇസ്രയേല്‍. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിയ ഇസ്രയേല്‍ നീണ്ട യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. യുദ്ധം മാസങ്ങള്‍ നീളുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന മേധാവി ഹെര്‍സി ഹലേവി വ്യക്തമാക്കി. താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ നേരത്തെ തള്ളിയിരുന്നു. അതേസമയം വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം. തുല്‍ക്കറം നഗരത്തിലെ നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പിലും, ബെയ്ത് ഉമര്‍ നഗരത്തിലും കഴിഞ്ഞ രാത്രിയില്‍ വ്യാപകമായി ഇസ്രയേല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കിലെ ഖാഫിന്‍, സൈദ തുടങ്ങിയ പട്ടണങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നു. ഇസ്രയേല്‍ സൈനികര്‍ നിരവധി വീടുകള്‍ റെയ്ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഫലസ്തീനികള്‍ രംഗത്തെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. റഫ,ഖാന്‍, യൂനുസ് എന്നിവിടങ്ങളിലും ജബാലിയ, ബുറൈജ്, നുസൈറത് അഭയാര്‍ഥി ക്യാമ്പുകളില്‍ നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 241 പേര്‍ മരിച്ചു. സിറിയയില്‍ സൈനിക ഉപദേശകനെ വധിച്ച ഇസ്രയേലിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേലിലേക്ക് പുറപ്പെട്ട ഒരു കപ്പലിനെ കൂടി ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടു. തെക്കന്‍, മധ്യ ഗസ്സയില്‍ ആക്രമണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. സിവിലിയന്‍ കേന്ദ്രങ്ങളിലെ നിരന്തര ബോംബ് വര്‍ഷം തുടരുകയാണ്. ഇന്നലെ മാത്രം 241 പേര്‍ കൊല്ലപ്പെടുകയും 382 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 9 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹിസ്ബുല്ല ആക്രമണത്തില്‍ 9 ഇസ്രയേല്‍ സൈനികര്‍ക്കും പരിക്കുണ്ട്.
https://www.facebook.com/Malayalivartha























