ബന്ദികൈമാറ്റ ചര്‍ച്ച സംബന്ധിച്ച പുതിയ നിര്‍ദേശം, യുദ്ധകാര്യ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമന്ന് ഇസ്രായേൽ...

ബന്ദികൈമാറ്റ ചര്‍ച്ച സംബന്ധിച്ച പുതിയ നിര്‍ദേശം ഇന്ന് ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമന്ന് ഇസ്രായേല്‍ അറിയിച്ചു. പുതിയ നിര്‍ദേശത്തിന്റെ ഉള്ളടക്കം എന്തെന്ന് ഇനിയും വ്യക്തമല്ല. ഗാസയില്‍ നിന്ന് ഇസ്രായേല്‍ ഉടന്‍ പിന്‍വാങ്ങും എന്ന ഹമാസ് കണക്കുകൂട്ടല്‍ നടപ്പില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി. ഖാന്‍യൂനിസില്‍ ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍ സൈന്യം. ടാങ്കുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന് പുറമേ, വ്യോമാക്രമണവും ശക്തമാക്കിയിട്ടുണ്ട്.
സൈന്യവും ഹമാസ് പോരാളികളും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ ഒരു മേജര്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായല്‍ സ്ഥിരീകരിച്ചു. മധ്യ ഗാസയിലെ നുസൈറത്തിലും രൂക്ഷമായ ബോംബാക്രമണമാണ് തുടരുന്നത്. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
തെക്കന്‍ ലബനാനിലും സിറിയയിലും ഇസ്രായേല്‍ തുടരുന്ന ആക്രമണം സംഘര്‍ഷം വ്യാപിച്ചേക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ സിറിയയില്‍ 19 പോരാളികള്‍ കൊല്ലപ്പെട്ടു. ചെങ്കടലില്‍ മറ്റൊരു കപ്പലിന് നേരെ ആക്രമണം നടന്നതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപറേഷന്‍ അതോറിറ്റി വെളിപ്പെടുത്തി.
തെക്കന്‍ ഗാസയിലെ കൂട്ട ഒഴിപ്പിക്കലിനെത്തുടര്‍ന്ന് പ്രദേശത്ത് രോഗവ്യാപന ഭീഷണി വര്‍ധിച്ചിരിക്കുകയാണെന്ന് യു.എന്‍ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഗാസയിലെ അഭയകേന്ദ്രങ്ങള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രികളിലും താങ്ങാനാവുന്നതിലധികം രോഗികളുണ്ട്. ഗാസയിലെ പകര്‍ച്ചവ്യാധി ഭീഷണിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
https://www.facebook.com/Malayalivartha























