ചരക്കുകപ്പലുകള്‍ക്ക് നേര്‍ക്ക് ഉണ്ടായ ആക്രമണങ്ങള്‍... സമുദ്രാതിര്‍ത്തിയിലെ സുരക്ഷാസംവിധാനം കൂടുതല്‍ശക്തമാക്കി ഇന്ത്യന്‍ നാവികസേന...അഞ്ച് യുദ്ധകപ്പലുകളും ഒരു യുദ്ധവിമാനവും കൂടുതലായി വിന്യസിച്ചുകഴിഞ്ഞു...

ചരക്കുകപ്പലുകള്‍ക്ക് നേര്‍ക്ക് അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ മുന്‍നിര്‍ത്തി സമുദ്രാതിര്‍ത്തിയിലെ സുരക്ഷാസംവിധാനം കൂടുതല്‍ശക്തമാക്കി ഇന്ത്യന്‍ നാവികസേന. അറബിക്കടലിലും ഏഡന്‍ ഉള്‍ക്കടലിലുമായി അഞ്ച് യുദ്ധകപ്പലുകളും ഒരു യുദ്ധവിമാനവും നാവികസേന കൂടുതലായി വിന്യസിച്ചുകഴിഞ്ഞു. നാല് ഡിസ്‌ട്രോയര്‍ ഒരു ഫ്രിഗേറ്റ് കപ്പലുകളും ഒരു പി-81 ലോങ് റേഞ്ച് പട്രോള്‍ വിമാനവുമാണ് നാവികസേന വിന്യസിച്ചിട്ടുള്ളത്.അറബിക്കടലില്‍ നിരീക്ഷണത്തിനായി പ്രിഡേറ്റര്‍ ഡ്രോണ്‍ വിന്യസിച്ചതായി നാവികസേന വക്താക്കളില്‍നിന്ന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിരീക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഡ്രോണിയറും( Dronier) ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. മേഖലയില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ അടിക്കടിയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിച്ചേര്‍ന്നത്.
അടുത്തിടെ മാര്‍ട്ടീസ്, ലെബനീസ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു.വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനാ വിന്യാസം കൂടുതല്‍ വ്യാപകമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, മധ്യ-വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകള്‍ സുരക്ഷാഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമനിൽ നിന്നുള്ള ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ.ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 700 നോട്ടിക്കല്‍ മൈല്‍ അകലെ എംവി റൂവന് നേരെ നടന്ന കടല്‍ക്കൊള്ള സംഭവവും ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് ഏകദേശം 220 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി എംവി ചെം പ്ലൂട്ടോയില്‍ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണവും കണക്കിലെടുത്താണ് പുതിയ നീക്കം. ഇന്ത്യന്‍ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് സമീപത്താണ് ഈ രണ്ട് സംഭവങ്ങളും.
ഇതോടെ സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകളെ സഹായിക്കുന്നതിനും ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ ഇന്ത്യന്‍ നാവികസേന വിന്യസിച്ചിട്ടുണ്ട്.ദീര്‍ഘദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (ആര്‍പിഎഎസ്) എന്നിവയുടെ ആകാശ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. ഇഇസെഡിന്റെ ഫലപ്രദമായ നിരീക്ഷണത്തിനായി, ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഈ മാസം 26ന് മുംബൈ തുറമുഖത്ത് എത്തിയ വാണിജ്യക്കപ്പലായ എംവി ചെം പ്ലൂട്ടോയിൽ ഇന്ത്യൻ നാവികസേന വിശദമായ പരിശോധന നടത്തിയിരുന്നു. ന്യൂ മംഗലാപുരം തുറമുഖത്തിലേക്കുള്ള യാത്രാ മധ്യേ അറബിക്കടലിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുവച്ച് കപ്പലിനു നേരേ ഡ്രോൺ ആക്രമണം നടന്നിരുന്നു.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇറാൻ പിന്തുണയുള്ളഹൂതി തീവ്രവാദികൾ വിവിധ വാണിജ്യ കപ്പലുകൾ ലക്ഷ്യമിടുന്നുവെന്ന ആശങ്കകൾ പരന്നിരുന്നു. അതിനിടയിലാണ് ലൈബീരിയയുടെ പതാകയുള്ള എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം നടന്നത്. കപ്പലിലെ ജീവനക്കാരിൽ 21 പേർ ഇന്ത്യക്കാരാണ്.അറബിക്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കണക്കിലെടുത്ത്, നിരീക്ഷണത്തിനായി നാവികസേന പി -8 ഐ ലോംഗ് റേഞ്ച് പട്രോളിംഗ് വിമാനവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി മേഖലയിൽ യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയേയും വിന്യസിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡുമായും അതുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും ഏകോപിപ്പിച്ച് പടിഞ്ഞാറൻ നേവൽ കമാൻഡിൻ്റെ മാരിടൈം ഓപ്പറേഷൻസ് സെൻ്റർസ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ മുംബൈ പുറംകടലിലാണ് നങ്കൂരമിട്ടത്. ഈ സാഹചര്യത്തിലാണ് പ്രാഥമിക വിലയിരുത്തൽ നടത്താൻ ഇന്ത്യൻ നാവികസേനയുടെ സ്ഫോടകവസ്തു നിർമാർജന സംഘം കപ്പൽ പരിശോധിച്ചത്. ആക്രമണത്തിൻ്റെ രൂപവും സ്വഭാവവും കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളും ഡ്രോൺ ആക്രമണത്തിലേക്ക് വിരൽ ചൂണ്ടുന്നതായി നാവികസേന വക്താവ് പറഞ്ഞു. അതേസമയം കപ്പലിനു നേരെ ഉപയോഗിച്ച സ്കൂടക വസ്തുക്കളുടെ ഇനവും അളവും കണക്കാക്കാൻ ഫോറൻസിക് പരിശോധന അത് സംബന്ധിച്ചുള്ള വിശകലനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























