2024 നെ വരവേറ്റ് ലോകം... ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങൾ...തെരുവിലുറങ്ങുന്നു, തെരുവിലുണരുന്നു... മരവിക്കുന്ന തണുപ്പിലും മറ്റ് അഭയമില്ല... 2024 ഉം ഗാസ സംഘർഷം ഗുരുതരമായി തുടരുമെന്നാണ് ഐക്രാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്...

2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോൾ ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങൾ. പുതുവർഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024 തുടങ്ങിയതും ആഘോഷമില്ലാതെയാണ്. ഭക്ഷണത്തിനും വെള്ളത്തിനും തലചായ്ക്കാനിടവുമാണ് പലസ്തീനിലെ ജനങ്ങളുടെ ആകെയുള്ള ചിന്ത.
ഇസ്രയേലിന്റെ ആക്രമണത്തിൽ പലായനം ചെയ്യേണ്ടി വന്നവർ റഫാ അതിർത്തിയിൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇവർ തെരുവിലുറങ്ങുന്നു, തെരുവിലുണരുന്നു. മരവിക്കുന്ന തണുപ്പിലും മറ്റ് അഭയമില്ല. കമ്പിളി പുതപ്പുകളും കുറച്ച് പാത്രങ്ങളും മാത്രമാണ് ഇന്ന് പലരുടേയും ആകെയുള്ള സമ്പാദ്യം. ഉപേക്ഷിച്ചു പോരണ്ടേിവന്ന ജീവിതത്തെക്കുറിച്ച് നിറകണ്ണുകളോടെ ഓർക്കുന്നുണ്ട് അവർ. തകർന്ന വീടുകളിലേക്ക് തിരിച്ചു പോകാനെങ്കിലും കഴിഞ്ഞാൽ മതിയെന്ന് ആഗ്രഹിക്കുന്നു പലരും.
പഴയതുപോലെയൊരു ജീവിതം സ്വപ്നം കാണുന്നുണ്ട് മറ്റ് ചിലർ.കുട്ടികൾ പേടിയില്ലാതെ ഓടിക്കളിക്കുന്ന, സ്വന്തം വീടുകളിൽ താമസിക്കാനാകുന്ന ഒരു നല്ല വർഷം ഉണ്ടാകണേയെന്ന് ആഗ്രഹിക്കുന്നുണ്ട് പലസ്തീനിലെ ഏറിയ പങ്കും ആളുകളും. 2024 ഉം ഗാസ സംഘർഷം ഗുരുതരമായി തുടരുമെന്നാണ് ഐക്രാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഗാസയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പാകിസ്ഥാനും ഷാർജയും പുതുവർഷാഘോഷങ്ങൾ നിരോധിച്ചിരുന്നു.സംഘർഷത്തിന്റെ സാഹചര്യത്തിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് ഫ്രാൻസ്. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ആക്രമണത്തിൽ 100ഓളം പേരാണ് ഗാസയിൽ കൊല്ലപ്പട്ടതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നൂറ്റാണ്ടുകളായുള്ള ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ ഏറ്റവും ഭീകരമായ ഘട്ടമായിരുന്നു ഒക്ടോബര്‍ ഏഴിന് ആരംഭിച്ചത്. ഇസ്രയേലിന്റെ എല്ലാ പ്രതിരോധങ്ങളെയും മറികടന്ന ഹമാസ് നടത്തിയ ആക്രമണമായിരുന്നു ഇത്തവണ തുടക്കം.
ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ് എന്ന് ഹമാസ് പേരിട്ട് നൂറുകണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്.എന്നാല്‍ ഇതിന് പ്രത്യാക്രമണമായി ഇസ്രയേല്‍ നടത്തിയ, യുദ്ധം മനുഷ്യത്വ വിരുദ്ധമായി ഇപ്പോഴും നടന്നുക്കൊണ്ടിരിക്കുന്നു. വ്യോമാക്രമണത്തില്‍ തുടങ്ങിയ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ പിന്നീട് കരയാക്രമണത്തിലേക്ക് കടന്നു. നവജാത ശിശുക്കളെയോ ഗര്‍ഭിണികളെയോ വെറുതെ വിടാതെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും ഇസ്രയേല്‍ നടത്തുന്നത്.ഇസ്രയേല്‍ ഗാസയിലെ ആശുപത്രികളെയും അഭയാര്‍ത്ഥി ക്യാമ്പുകളെയും വെറുതെവിട്ടില്ല. ഗാസയിലെ അല്‍ നുസൈറത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസവും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പിലെ മധ്യ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പ്,
വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കവേയായിരുന്നു ഇസ്രയേലിന്റെ ഈ കൊടുംക്രൂരത അരങ്ങേറിയത്. നേരത്തെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുനൂറിലധികം ജീവനുകളും നഷ്ടമായി. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപവും രൂക്ഷമായ ആക്രമണം അരങ്ങേറി.ഗാസയിലെ പ്രധാന ആശുപത്രികളിലൊന്നായ അല്‍അഹ്‌ലി അറബ് ആശുപത്രി, അല്‍ശിഫ, ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി എന്നിവിടങ്ങളിലും സമാനതകളില്ലാത്ത ക്രൂരതയായിരുന്നു അരങ്ങേറിയത്. ഗാസയില്‍ ഏകദേശം 203ഓളം ആശുപത്രികളും 352ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും 3,13000ത്തോളം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ആക്രമിക്കപ്പെട്ടു.
https://www.facebook.com/Malayalivartha























