ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്ക...ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്ക... ആറ് മാസം മുൻപ് നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്...

ചൈനയുടെ കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക. സമുദ്രമേഖലയിൽ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മാനിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുൻപ് നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാട് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചത്.ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആഴത്തിലുള്ള ജല പര്യവേഷണം നടത്താൻ അനുവദിക്കണമെന്ന് ചൈന ശ്രീലങ്കയോട് അഭ്യർത്ഥിച്ചിരുന്നു. ചൈനയുടെ ശാസ്ത്ര-ഗവേഷണ കപ്പലായ സിയാങ് യാംഗ് ഹോംഗ് 3യുടെ പേരിലായിരുന്നു നീക്കം. ഒക്ടോബർ-നവംബർ മാസത്തിൽ ശ്രീലങ്കൻ മാരിടൈം ഏജൻസിയുമായി ചേർന്ന് ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ 6 സംയുക്ത സമുദ്ര സർവേ നടത്തുന്നതിലും ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു.
മുൻ വർഷങ്ങളിൽ ചൈനീസ് ഗവേഷണ കപ്പലുകൾ, ബാലിസ്റ്റിക് മിസൈൽ ട്രാക്കറുകൾ, ഹൈഡ്രോഗ്രാഫിക് കപ്പലുകൾ തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെത്തി സർവേകൾ നടത്തിയിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഇതിൽ എതിർപ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഒരു ചൈനീസ് കപ്പലിനും അനുമതി നൽകേണ്ടതില്ലെന്നാണ് ശ്രീലങ്കൻ അധികാരികളുടെ തീരുമാനം.
കഴിഞ്ഞ ദിവസം മറ്റൊരു കുത്തിത്തിരിപ്പുമായി ചൈന വന്നിരുന്നു. ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയുടെയും ഫിലിപ്പീൻസിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന നാവികാഭ്യാസത്തിനെതിരെ ചൈന രംഗത്ത്. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്ന് മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്.
ഇത് സംബന്ധിച്ച് ചൈനീസ് അധികൃതർ വ്യാഴാഴ്ച പ്രസ്താവന ഇറക്കുകയും ചെയ്തു. ഇന്ത്യൻ യുദ്ധ കപ്പലുകളും ഫിലിപ്പീൻസ് നാവിക കപ്പലുകളും തമ്മിലുള്ള നാവിക അഭ്യാസങ്ങളെ സംബന്ധിച്ചും തുടർന്ന് ഫ്രഞ്ച് നാവികസേനയുമായി ഫിലിപ്പീൻസ് നടത്താൻ ഉദ്ദേശിക്കുന്ന വ്യോമാഭ്യാസത്തെക്കുറിച്ചും ചൈന പ്രതികരിച്ചു. ഈ വസ്തുതകൾ ചൈനീസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയർ കേണൽ വു ക്വിയാൻ വ്യക്തമാക്കി. സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമോ എന്ന ആശങ്കയുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു. ഈ സൈനിക അഭ്യാസങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാകരുതെന്നാണ് ചൈനയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു രാജ്യങ്ങളുമായി ഫിലിപ്പീൻസ് നടത്തുന്ന സൈനിക സഹകരണങ്ങൾക്കെതിരെ ചൈന പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൻ്റെയും ചൈനയുടെയും നാവികസേനകൾ തമ്മിൽ വർക്ക് നടക്കുന്ന ക്ഷിണ ചൈനാ കടലിൻ്റെ ഭാഗങ്ങളിൽ ഇരു രാജ്യങ്ങളും തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലിൽ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നിട്ടുമുണ്ട്. അടുത്തിടെ ഈ ഭാഗങ്ങളുടെ നിയന്ത്രണം ബീജിംഗ് അവകാശപ്പെട്ടതിനെത്തുടർന്ന് ഫിലിപ്പീൻസിൻ്റെയും ചൈനയുടെയും നാവിക കപ്പലുകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയെ പ്രകോപിപ്പിക്കാൻ ഫിലിപ്പീൻസിനെ പിന്തുണയ്ക്കുകയാണെന്നും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha























