ഇന്ത്യയെ തൊട്ട ഹൂതികളെ മുച്ചൂടും മുടിപ്പിച്ച് അമേരിക്ക; ചെങ്കടലിൽ ചിതയൊരുക്കി ഇന്ത്യ; കളി ഇങ്ങോട്ടിറക്കേണ്ട !!!

ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീന് പിന്തുണപ്രഖ്യാപിച്ചാണ് ലോകത്തെ പ്രധാന വാണിജ്യപാതകളിലൊന്നായ ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾ ഹൂതികൾ ആക്രമിക്കുന്നത്. ആക്രമണം നേരിടാൻ ‘ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ’ എന്നപേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ നാവികസഖ്യം ചെങ്കടലിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഹൂതികളുടെ ആക്രമണം ഇന്ത്യയുടെ നേർക്ക് നീണ്ടതോടെ ഇന്ത്യൻ ആർമി സർവ സന്നാഹവും ഒരുക്കി ഇറങ്ങിയിരിക്കുകയാണ്.
ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ചു ആഴ്ചകളായി നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സമുദ്രാതിർത്തിയിലെ സുരക്ഷാസംവിധാനം കൂടുതൽ ശക്തമാക്കി ഇന്ത്യൻ നാവികസേന. ദക്ഷിണ ചെങ്കടലിൽ 25 ഇന്ത്യൻ നാവികരടങ്ങിയ സായിബാബ എന്ന ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായത് . അറബിക്കടലിൽ ഗുജറാത്തിനു സമീപം എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായി .
ഇതോടെയാണ് അറബിക്കടലിലും ഏഡൻ ഉൾക്കടലിലുമായി അഞ്ച് യുദ്ധകപ്പലുകളും ഒരു യുദ്ധവിമാനവും നാവികസേന കൂടുതലായി വിന്യസിച്ചിട്ടുള്ളത്. നാല് ഡിസ്ട്രോയർ, ഒരു ഫ്രിഗേറ്റ് കപ്പലുകളും ഒരു പി-81 ലോങ് റേഞ്ച് പട്രോൾ വിമാനവുമാണ് നാവികസേന വിന്യസിച്ചിട്ടുള്ളത്.
ആളില്ലാ വിമാനം (യുഎവി), മാരിടൈം പട്രോളിങ് എയർക്രാഫ്റ്റ്, ദീർഘദൂര മാരിടൈം എയർക്രാഫ്റ്റ് എന്നിവയും വിന്യസിച്ചതായി നാവികസേന അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ കോസ്റ്റ് ഗാർഡുമായി അടുത്തു പ്രവർത്തിക്കുന്നതായും സേന വ്യക്തമാക്കി.
രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകളുടെ സുരക്ഷിതത്വം പരിഗണിച്ച് മധ്യവടക്കൻ അറബിക്കടലിലും ഏദൻ ഉൾക്കടലിലുമാണ് ഇന്ത്യൻ നാവികസേന സുരക്ഷ ശക്തമാക്കിയത്. സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനും കപ്പലുകളെ സഹായിക്കുന്നതിനുമായി നേവൽ ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചു. അടുത്തിടെ മാർട്ടീസ്, ലെബനീസ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നീക്കം.
അറബിക്കടലിൽ നിരീക്ഷണത്തിനായി പ്രിഡേറ്റർ ഡ്രോൺ വിന്യസിച്ചതായി നാവികസേന വക്താക്കളിൽനിന്ന് വിവരം ലഭിച്ചതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കൂടാതെ നിരീക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഡ്രോണിയറും ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെ അടിക്കടിയുണ്ടായ ആക്രമണങ്ങളെ തുടർന്നാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നത്.
ലോകവ്യാപാരത്തിന്റെ 12 ശതമാനവും സൂയസ് കനാൽ പാതയുൾപ്പെട്ട ചെങ്കടൽവഴിയാണ്. പ്രതിവർഷം പതിനേഴായിരത്തിൽപ്പരം കപ്പലുകളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ വേർതിരിക്കുന്ന ബാബർ അൽ മാൻഡബിന്റെ പരിസരമാണ് ഹൂതികൾ കപ്പലാക്രമണങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്.
ആഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പ് ചുറ്റിവരുകയാണ് കപ്പലുകൾക്കുള്ള ബദൽമാർഗം. എന്നാൽ, ദൂരക്കൂടുതലുള്ളതിനാൽ ഇതുവഴി ചരക്കുനീക്കത്തിനുള്ള ചെലവ് 30 ശതമാനം വർധിക്കും. ഇസ്രയേലിനെ പ്രതിരോധത്തിൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. എന്നാൽ ആക്രമണം ഇന്ത്യയിലേയ്ക്ക് കൂടി നീണ്ട സാഹചര്യത്തിൽ കടുത്ത പ്രതിരോധം തന്നെയാണ് ഇന്ത്യൻ നാവിക സേന ഒരുക്കുന്നത്
ഡിയ്ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റും സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ.
ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളുടെ നിരയിലേക്ക് ഡിസംബർ 26ന് പുതിയൊരു കപ്പൽ കൂടി-ഐഎൻഎസ് മൊർമുഗാവ്- നാവികസേനയുടെ കരുത്തിനായി എത്തിയിട്ടുണ്ട്. അറബിക്കടലിലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് എംവി ചെം പ്ലൂട്ടോഎന്ന ഓയിൽ ടാങ്കറിന് നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ഈ മേഖലയിൽ ഐഎൻഎസ് മൊർമുഗാവിനെ കൂടി വിന്യസിച്ചത്. ചരക്കുകപ്പലുകളുടെ സുരക്ഷിതയാത്രയ്ക്കായി മറ്റ് ദേശീയ ഏജൻസികളുമായി നിരീക്ഷണമുൾപ്പെടെയുള്ള വിഷയങ്ങളിൽ നാവികസേന സഹകരിച്ച് പ്രവർത്തിച്ചുവരികയാണ്.
ഇതിനൊപ്പം തന്നെ അമേരിക്കയും ഇന്ത്യയുടെ ഭാഗത്ത് ഉണ്ട് . യെമെനിലെ ഇറാൻ പിന്തുണയുള്ള ഹൂതിവിമതരുടെ മൂന്ന് ബോട്ടുകൾ യു.എസ്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കടലിൽ മുക്കി. ഇതിലുണ്ടായിരുന്ന പത്തുപേർ മരിച്ചെന്നും രണ്ടുപേർക്ക് പരിക്കേറ്റെന്നും യെമെൻ അധികൃതർ പറഞ്ഞു. ചെങ്കടലിലൂടെ പോയ ചരക്കുകപ്പൽ ആക്രമിച്ചതിനെത്തുടർന്നാണ് ഹൂതികളുടെ ബോട്ടുകളെ ലക്ഷ്യമിട്ടതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു.
ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള, സിങ്കപ്പൂർ പതാകനാട്ടിയ ‘മാർസ്ക് ഹാങ്ഷു’ എന്ന ചരക്കുകപ്പലിൽനിന്ന് സഹായാഭ്യർഥന എത്തിയതിനെത്തുടർന്നാണ് യു.എസ്. നാവികസേന ഇടപെട്ടത്. യു.എസ്. ഹെലികോപ്റ്ററുകൾക്കുനേരേയും ഹൂതികൾ മിസൈലയച്ചു. ഇതേത്തുടർന്നുള്ള പ്രത്യാക്രമണത്തിലാണ് ഹൂതികളുടെ മൂന്ന് ബോട്ടുകൾ മുക്കിയതെന്ന് സെന്റ്കോം പറഞ്ഞു. കപ്പലിന്റെ 20 മീറ്റർ പരിധിയിൽവന്ന നാലുബോട്ടുകളെയാണ് ആക്രമിച്ചതെങ്കിലും അവയിലൊരെണ്ണം കടന്നുകളഞ്ഞു.
മാർസ്ക് ഹാങ്ഷൂ കപ്പലിനുനേരേ 24 മണിക്കൂറിനിടെ രണ്ടുതവണ ഹൂതികളുടെ ആക്രമണമുണ്ടായെന്ന് സെന്റ്കോം പറഞ്ഞു. ഹൂതികള്‍ മുമ്പും ഈ കപ്പലിനെ ലക്ഷ്യംവെച്ചിരുന്നു. അന്നയച്ച രണ്ടു കപ്പൽവേധ മിസൈലുകൾ യു.എസ്. നാവികസേന വെടിവെച്ചിട്ടു. രണ്ടുമിസൈലുകളും യെമെനിലെ ഹൂതി നിയന്ത്രണമേഖലയിൽനിന്നായിരുന്നു വന്നതെന്ന് യു.എസ്. പറഞ്ഞു.
https://www.facebook.com/Malayalivartha























