പരുന്ത് പറക്കുമ്പോലെ യുദ്ധ വിമാനങ്ങൾ; വല്ലാത്ത ഒരു 2023; രണ്ടു യുദ്ധങ്ങൾക്ക് അവസാനം കാണാതെ 2024 പുലരുമ്പോൾ!!!

2023 വിടപറയുന്നത് രണ്ടു യുദ്ധങ്ങൾക്ക് അവസാനം കാണാതെയാണ്. യുദ്ധം മുറിവുണ്ടാക്കിയ രണ്ടു രാജ്യങ്ങളുടെ യാതനകൾ ബാക്കിയാക്കിയാണ്. ഒരു ഭാഗത്ത് റഷ്യ യുക്രെയ്ന് നേരെ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധവും മറുഭാഗത്ത് ഇസ്രയേലിന്റെ ഗാസയ്ക്ക് നേരെയുളള യുദ്ധവും. 2022ൽ തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ് റഷ്യ- യുക്രെയ്ൻ യുദ്ധം. നാറ്റോ വിപുലീകരണം തന്റെ രാജ്യത്തിന് ഭീഷണിയാകുമോയെന്ന വ്ളാദിമിർ പുടിന്റെ ആശങ്കയിൽ നിന്ന് തുടങ്ങിയ യുദ്ധം പതിനായിരത്തോളം സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ് കവർന്നെടുത്തത്. ഇരുപതിനായിരത്തോളം ആളുകൾ പരിക്കേറ്റ് കഴിയുന്നു.
ഇതിനിടെ ഐക്യരാഷ്ട്രസഭ വരെ നോക്കുകുത്തി ആയി മാറി .. കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചു വീഴുന്നു ..ലോകരാജ്യങ്ങൾക്ക് മിണ്ടാട്ടം മുട്ടി .താൽപര്യമില്ലെങ്കിൽ പോലും യുദ്ധമുഖത്തേയ്ക്ക് രാജ്യങ്ങൾ വലിച്ചിഴയ്ക്കപ്പെടുന്നു . ഒപ്പം മൂന്നാം ലോക മഹായുദ്ധം ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്ന സാധാരണ മനുഷ്യർ .2023 ലോകസമാധാനത്തിനേറ്റ കനത്ത അടിത്തന്നെയാണ് എന്നതിൽ സംശയമില്ല .2023ൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട വാർത്തകളും യുദ്ധമുഖത്തു നിന്നും എത്തിയവയാണ്....
റഷ്യൻ സേന യുക്രെയ്‌നിൽ അഴിച്ചുവിട്ട ക്രൂരതകൾക്ക് കണക്കില്ല. സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരകളാക്കിയും നിരായുധരായവരെ വെടിവെച്ചുകൊന്നും പുടിന്റെ സൈന്യം അഴിഞ്ഞാടി. റഷ്യക്കായി യുദ്ധം ചെയ്ത കൂലിപ്പട്ടാളമായ വാഗ്നർ സേന പുടിനെ തിരിഞ്ഞുകൊത്തിയതും അത് ഉണ്ടാക്കിയ ആഭ്യന്തര സംഘർഷവും ആഗോള തലത്തിൽ ശ്രദ്ധ നേടിയ വാർത്തയായി.
ഇപ്പോൾ 2023 ന്റെ അവസാന ദിവസത്തിലും റഷ്യ യുക്രൈൻ യുദ്ധം കനക്കുകയാണ് ...ഉക്രെയ്‌നുമായുള്ള അതിർത്തിക്കടുത്തുള്ള ബെൽഗൊറോഡിലെ ജനവാസമേഖലയിൽ കൈവിനെതിരെ മോസ്‌കോ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യ അറിയിച്ചു.
ബെൽഗൊറോഡ് ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം വടക്കുകിഴക്കൻ പട്ടണമായ ഖാർകിവിൽ റഷ്യ രണ്ട് എസ് -300 ഉപരിതല മിസൈലുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് 21 പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ അറിയിച്ചു. ഉക്രേനിയൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ (19 മൈൽ) അകലെയുള്ള ബെൽഗൊറോഡിന്റെ ദിശയിൽ നിന്നാണ് മിസൈലുകൾ വന്നതെന്ന് ഖാർകിവ് റീജിയണൽ ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.
റഷ്യയ്ക്ക് കനത്ത തിരിച്ചടി തന്നെയാണ് ഉക്രൈൻ കൊടുക്കുന്നത് . റഷ്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ ക്രീമിയൻ തുറമുഖത്തുവെച്ചു യുക്രൈൻ തകർത്തു.അമേരിക്കൻ നിർമ്മിത f 16 യുദ്ധവിമാനങ്ങൾ ഉക്രൈനിൽ എത്തിയിട്ടുണ്ട്. ഇതോടെ റഷ്യയുടെ പല ഭാഗങ്ങളിലേക്കും ഡ്രോൺ ആക്രമണം യുക്രൈൻ വ്യാപിപ്പിക്കുന്നുണ്ട്. നൂറിലേറെ ഡ്രോണുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ യുക്രൈൻ ഉപയോഗിച്ചത്. ഇതിനൊപ്പം തന്നെ റഷ്യയും പോരാടുക തന്നെയാണ്. ഇന്നലെ മാത്രം 123 ഡ്രോണുകളാണ് റഷ്യ യുക്രൈനിലേയ്ക്ക് വിട്ടത്.
റഷ്യയുടെ ആവനാഴിയിലെ എല്ലാ ബ്രഹ്മാസ്ത്രങ്ങളും എടുത്തു പയറ്റുക തന്നെയാണ് റഷ്യ . ഇന്നലെ മാത്രം യുക്രൈനിൽ 40 പേരിലധികം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണു കണക്കുകൾ . ഈ സാഹചര്യത്തിൽ റഷ്യ യുക്രൈൻ യുദ്ധം 2024 ലും കടുത്ത രീതിയിൽ തന്നെ തുടരും എന്ന് ഉറപ്പായിരിക്കുകയാണ് . കാർപെറ്റ് ബോംബിങ്ങിലൂടെ യുക്രൈനെ തകർത്തുകളയും എന്നാണു റഷ്യയുടെ ഭീഷണി .
ഹമാസിന്റെ റോക്കറ്റാക്രമണത്തോടെ തുടങ്ങിയ ഇസ്രയേൽ-ഗാസ യുദ്ധവും തുടർന്നുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിയ യുദ്ധത്തിൽ ഇതുവരെ 18,000 പേർ കൊല്ലപ്പെട്ടന്നാണ് കണക്ക്. 49,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
'ഓപ്പറേഷൻ അയൺ സ്വോർഡ്' എന്ന പേരിൽ ഹമാസിനെതിരെ ഇസ്രായേൽ പ്രഖ്യാപിച്ച യുദ്ധം ഗാസയ്ക്ക് അതിക്രൂരമാണ്. പരിക്കേറ്റവരുമായി പോകുന്ന ആംബുലൻസുകളെയും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ആശുപത്രികളെയും പലായനം ചെയ്യുന്നവരെയുമെല്ലാം ബെഞ്ചമിൻ നെതന്യാഹുവിന്റെ റോക്കറ്റുകൾ ലക്ഷ്യം വെച്ചു. ഭക്ഷണവും മരുന്നും വെളളവും എത്തിക്കാതിരിക്കാൻ അതിർത്തികൾ അടച്ചു. വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ച് ഗാസയെ ഇരുട്ടിലാക്കി. ഈ ക്രൂരതകൾക്ക് അമേരിക്ക കൂട്ടുനിന്നപ്പോൾ, പലസ്തീനൊപ്പം നിന്ന പാരമ്പര്യമുളള ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്ന കാഴ്ചയും ഈ വർഷത്തിന്റേതാണ്.
പശ്ചിമേഷ്യ അക്ഷരാർത്ഥത്തിൽ പുകയുകയാണ് . യുദ്ധം നിരവധി മാസങ്ങൾ തുടരുമെന്ന്' ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിൽ യുദ്ധം തുടരുക തന്നെയാണ് .ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഗാസ മുനമ്പിൽ ഇന്നലെ രാത്രിമുഴുവൻ വ്യോമാക്രമണം നടത്തി, കര യുദ്ധവും നടക്കുന്നുണ്ട് . ഡസൻ കണക്കിന് ഹമാസ് സൈനിക കെട്ടിടങ്ങൾ, ഒരു തുരങ്കങ്ങൾ , മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവഎല്ലാം തകർത്തു ഇസ്രായേൽ ഗാസയിൽ യുദ്ധം കനപ്പിച്ചിരിക്കുകയാണ് . റഫയിൽ ഒന്നര ലക്ഷം അഭയാർത്ഥികൾ തിങ്ങി നിറഞ്ഞിരിക്കുകയാണ് .
ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ സൂത്രധാരനായ യഹ്യ സിംഹറിന്റെ ഒളിത്താവളം കണ്ടെത്തി തകർത്തു എന്നാണു ഇപ്പോൾ അറിയുന്നത് . വടക്കൻ ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഒളിത്താവളവും അതിനടിയിലെ വലിയ തുരങ്ക സംവിധാനവും തകർത്തതായി ഇസ്രായേൽ പ്രതിരോധ സേനയാണ് (ഐഡിഎഫ്) അറിയിക്കുന്നത് . 14-ാം റിസർവ് ആർമർഡ് ബ്രിഗേഡ് ഗസ്സ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉള്ള ഒളിത്താവളം തകർത്തതായി ആണ് ഐഡിഎഫ് അറിയിച്ചത് .
https://www.facebook.com/Malayalivartha
























