ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

ആരാധകകര്‍ 'കൈസര്‍' എന്നു വിളിക്കുന്ന ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു ബെക്കന്‍ബോവറിന്റെ അന്ത്യമെന്ന് കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി. മരണസമയത്ത് കുടുംബാംഗങ്ങള്‍ അരികിലുണ്ടായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ 'ഓള്‍റൗണ്ട് ഫുട്ബോളറും' അറ്റാക്കിങ് സ്വീപ്പര്‍ പൊസിഷന്റെ ഉപജ്ഞാതാവുമാണ് ബെക്കന്‍ബോവര്‍. ക്യാപ്റ്റന്‍ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990) ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ചതിനുളള അപൂര്‍വ ബഹുമതി ബെക്കന്‍ബോവര്‍ക്ക് അവകാശപ്പെട്ടതാണ്.
ജര്‍മനിക്കുവേണ്ടി 19 വര്‍ഷത്തിനിടെ 103 മത്സരങ്ങളില്‍നിന്നായി 13 ഗോളുകള്‍ നേടി. ദീര്‍ഘകാലം ടീമിന്റെ നായകനായിരുന്നു. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ കളിക്കാരനായും പരിശീലകനായും കിരീടം നേടിയ ആദ്യ താരവും ജര്‍മന്‍കാരുടെ പ്രിയപ്പെട്ട 'കൈസര്‍' തന്നെ.
2006 ലോകകപ്പിലെ മുഖ്യ സംഘാടകനും ഈ മുന്‍ മിഡ് ഫീല്‍ഡര്‍ ആയിരുന്നു. കൈസറിനു പുറമേ എംപറര്‍ എന്ന ഓമനപ്പേരിലും അറിയപ്പെടുന്ന ഇദ്ദേഹത്തിന് 'ടോട്ടല്‍ ഫുട്ബോളര്‍' എന്ന പേരു കൂടുതല്‍ ചേരും. കളിക്കാരന്‍, പരിശീലകന്‍ എന്നീ റോളുകള്‍ക്കു ശേഷം ഫുട്‌ബോള്‍ ഭരണകര്‍ത്താവിന്റെ റോളിലുമെത്തി. രണ്ടു തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും നേടി.
ബയണ്‍ മ്യൂണിക് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയറിനു തുടക്കമിട്ടു. 1974 മുതല്‍ ബയണ്‍ മ്യൂണിക്കിനൊപ്പം തുടര്‍ച്ചയായി മൂന്നു യൂറോപ്യന്‍ കപ്പുകള്‍ നേടി. ടീമിനായി 582 മത്സരങ്ങളില്‍ കളത്തിലിറങ്ങി. എന്നാല്‍ പരിശീലകനെന്ന നിലയില്‍ വിജയം കണ്ടില്ല. ഒരു ബുന്ദസ്ലിഗയും യുവേഫ കപ്പുമാണ് ബെക്കന്‍ബോവര്‍ ബയണിനു നേടിക്കൊടുത്തത്. 1977ല്‍ ന്യൂയോര്‍ക്ക് കോസ്മോസിലെത്തി. മൂന്നു തവണ ന്യൂയോര്‍ക്ക് കോസ്മോസിനെ സൂപ്പര്‍ബൗള്‍ ചാംപ്യന്‍മാരാക്കി. എസ്വി ഹാംബര്‍ഗ് ആണ് കളിച്ച മറ്റൊരു ക്ലബ്. അവിടെയും ഒരു തവണ ബുന്ദസ്ലിഗ നേടി.
1966, 1970, 1974 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























