ലെബനനിലെ സമീപകാല ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രായേലിലെ കമാൻഡ് ബേസ് ലക്ഷ്യമിട്ട് ആക്രമണം നടത്തി ഹിസ്ബുള്ള...

ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലെബനനിലെ സമീപകാല ആക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്രായേലിലെ കമാൻഡ് ബേസ് ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹിസ്ബുള്ള. മുതിർന്ന ഹിസ്ബുള്ള കമാൻഡർ വിസാം ഹസൻ തവിൽ, ഹമാസ് നേതാവ് സാലിഹ് അൽ അറൂരി എന്നിവർ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് വിസാം തവിൽ കൊല്ലപ്പെടുന്നത്. പിന്നാലെ ഇസ്രായേൽ നഗരമായ സഫേദിലുള്ള കമാൻഡ് സെന്റർ ലക്ഷ്യമാക്കിയുള്ള ഡ്രോൺ ആക്രമണങ്ങളും, റോക്കറ്റ് ആക്രമണങ്ങളും കടുപ്പിച്ചുവെന്നാണ് ഹിസ്ബുള്ള അവകാശപ്പെട്ടത്.
സഫേദിലെ കമാൻഡ് സെന്ററിന് സമീപത്ത് ശത്രുക്കളുടെ ഡ്രോൺ വെടിവച്ച് ഇട്ടതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ യുദ്ധത്തിന് ഇറങ്ങിയത്. ഒക്ടോബർ 7ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, കൊല്ലപ്പെടുന്ന ഹിസ്ബുള്ളയിലെ ഏറ്റവും ഉയർന്ന സ്ഥാനം വഹിച്ചിരുന്ന നേതാവാണ് വിസാം ഹസൻ. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഒരു കമാൻഡർ കൊല്ലപ്പെടുന്നതെന്നും ഹിസ്ബുള്ള കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ സംസ്‌കാര ചടങ്ങുകൾ ഇന്നലെ തെക്കൻ ലെബനൻ ഗ്രാമമായ ഖിർബിത് സിൽമിൽ നടന്നു.
ഖിർബെറ്റ് സെം ഏരിയയിൽ ഒരു കാറിന് നേരെ നടന്ന ആക്രമണത്തിലാണ് ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടത്. "ദക്ഷിണ മേഖലയിലെ ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുള്ളയാളാണ് വിസാം അൽ തവിൽ. കഴിഞ്ഞയാഴ്ച ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അറൂരിയെ ലെബനനിൽ വച്ച് കൊലപ്പെടുത്തിയത് വൻ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ നിലവിൽ പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷത്തിൽ ഹിസ്ബുല്ലയും ഭാഗമാകുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. തങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് വീണ്ടുമൊരു കൊലപാതകം ഇസ്രയേൽ നടത്തിയത്.
ലെബനനെ ഇസ്രായേൽ-ഹമാസ് സംഘർഷത്തിലേക്ക് വലിച്ചിഴക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ശനിയാഴ്ച യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറലും പലവിധ ചർച്ചകളും നടത്തിയിരുന്നു. ലെബനനെതിരെ ആക്രമണങ്ങൾ നടത്തുന്നതിൽ ഖേദിക്കേണ്ടി വരുമെന്ന് ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്‌റുള്ള കഴിഞ്ഞയാഴ്ച ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കൻ ലെബനനിൽ നിന്നുള്ള ഹിസ്ബുള്ള ആക്രമണം കാരണം പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്തതിന് ശേഷം അവിടെ സുരക്ഷ പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച പറഞ്ഞിരുന്നു.
അതേ സമയം ഗസയില്‍ കരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെ 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേല്‍ സൈനികരെ ഹമാസ് വധിക്കുകയും ചെയ്തു. തെക്കന്‍, മധ്യ ഗാസയിലെ ഹമാസ് തുരങ്കങ്ങള്‍ കണ്ടെത്തി ആക്രമിക്കാന്‍ നിയോഗിക്കപ്പെട്ട എന്‍ജിനീയറിങ് യൂനിറ്റുകളില്‍ നിന്നുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. രാവിലെ നാലു സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍, കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഒമ്പതാണെന്ന് ഇസ്രായേല്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളും ഇസ്രായേല്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇതോടെ ഒക്ടോബര്‍ ഏഴിനു ശേഷം ഫലസ്തീനില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 187 ആയി ഉയര്‍ന്നു. ഇതിനിടെ, ലബനാനിലെ തെക്കന്‍ പട്ടണമായ ഘണ്ടൂറിയയില്‍ വാഹനത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് ഹിസ്ബുല്ല അംഗങ്ങള്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി ഗ്രാമങ്ങില്‍ കൂട്ടപ്പലായനം നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെമില്‍ മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു മുകളിലൂടെ ഇസ്രായേല്‍ സൈനിക വാഹനം ഓടിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്‌ടോബര്‍ 7 മുതല്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,210 ആയി ഉയര്‍ന്നു.
https://www.facebook.com/Malayalivartha

























