ചെങ്കടലിൽ സങ്കീർണ്ണമായ ആക്രമണം വീണ്ടും നടത്തി യെമനിലെ ഹൂതി വിമതർ; നിരവധി ഡ്രോണുകളും മിസൈലുകളും യുദ്ധക്കപ്പലുകൾ വെടിവച്ചിട്ടതായി യുഎസ്....

ചെങ്കടലിൽ കപ്പലിന് നേരെ വീണ്ടും ആക്രമണം. യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് മിസൈലുകളുടെയും, ഡ്രോണുകളുടെയും വൺവേ ആക്രമണം നടന്നതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യെമനിലെ അൽ ഹുദൈദയിൽ നിന്ന് ഏകദേശം 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലിലെ ഒരു വാണിജ്യ കപ്പലിൽ നിന്ന് "ആക്രമണത്തെക്കുറിച്ച്" റിപ്പോർട്ട് ചെയ്തതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഓഫീസ് അറിയിച്ചു. ചെങ്കടലിലെ വ്യാപാരി കപ്പൽഗതാഗതത്തിനെതിരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.
യെമനിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളും മിസൈലുകളും ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയനുമായുള്ള യുദ്ധക്കപ്പലുകൾ വെടിവച്ചിട്ടതായി യുഎസ് മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്ന് അന്താരാഷ്ട്ര കപ്പൽ പാതയിലേക്ക് വിക്ഷേപിച്ച പതിനെട്ട് ചാവേർ ഡ്രോണുകളും മൂന്ന് മിസൈലുകളും യുഎസ് യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, യുകെ യുദ്ധക്കപ്പലുകൾ എന്നിവയുടെ ഇടപെടലിലൂടെ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് ചൊവ്വാഴ്ച രാത്രി എക്‌സിൽ പോസ്റ്റ് ചെയ്തു. കപ്പലുകൾക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറ്റവും പുതിയ ആക്രമണത്തോടെ, ചെങ്കടലിൽ ഹൂത്തികൾ നടത്തിയ 26-ാമത്തെ ആക്രമണമാണ് ഇത്.
ചെങ്കടലിലെ ആക്രമണങ്ങള്‍, നിർത്തിയില്ലെങ്കിൽ അവ്യക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ഹൂതി വിമതർ അമേരിക്കൻ കപ്പലുകളെ ആക്രമിക്കാൻ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് അയച്ചിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതായി യുഎസ് നാവികസേന അറിയിച്ചിരുന്നു. സ്‌ഫോടകവസ്തുക്കൾ നിറച്ചെത്തിയ ബോട്ട് തങ്ങളുടെ കപ്പലുകളിൽ നിന്ന് അകലെയാണ് പൊട്ടിത്തെറിച്ചതെന്ന് നാവികസേന വ്യക്തമാക്കി.
അങ്ങേയറ്റം നിരുത്തരവാദപരമായ പെരുമാറ്റമാണ് ഹൂതി വിമതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, പ്രദേശത്ത് കൂടി കടന്നുപോയ കപ്പലുകൾക്ക് നേരെ 25ഓളം തവണ ഹൂതി വിമതർ ആക്രമണം നടത്തിയിട്ടുണ്ടെന്നും യുഎസ് നാവികസേന വൈസ് അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. ഹൂതി വിമതർക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ബ്രിട്ടൺ, ജപ്പാൻ തുടങ്ങീ 12 രാജ്യങ്ങൾ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ കപ്പലുകൾക്ക് നേരെ ആക്രമണശ്രമം നടന്നത്.
കഴിഞ്ഞ നവംബർ 19 മുതലാണ് ചെങ്കടലിൽ ഹൂതി വിമതർ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ആരംഭിച്ചത്. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഈ നീക്കം. ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെ ചില കമ്പനികൾ ചെങ്കടൽ വഴിയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു. ആഫ്രിക്കയെ ചുറ്റിയുള്ള ദീർഘദൂര പാതയാണ് പല രാജ്യങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.
യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നൽകിരുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുക തന്നയാണ്.
ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളും ഉള്ളത്. ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്. ഓരോ വര്‍ഷവും 17000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണ ശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha

























