സെൻട്രൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ കാണിക്കാൻ ഹമാസിന്റെ ടണൽ, തകർക്കുന്നതിനിടെ ആറ് ഇസ്രായേൽ സൈനികർ ഉഗ്രസ്ഫോടനത്തിൽ കൊല്ലപ്പെട്ടു... സെൻട്രൽ ഗസ്സയിലെ അൽബുറൈജ് അഭയാർഥി ക്യാമ്പിലാണ് സംഭവം...സ്‌ഫോടകവസ്തുക്കൾ പ്രതീക്ഷിച്ചതിന് അരമണിക്കൂർ മുമ്പേ പൊട്ടിത്തെറിച്ചാണ്...അപകടം ഉണ്ടായത്...

സെൻട്രൽ ഗസ്സയിൽ മാധ്യമപ്രവർത്തകരെ കാണിക്കാൻ ഹമാസിന്റെ ടണൽ തകർക്കുന്നതിനിടെ ആറ് ഇസ്രായേൽ സൈനികർ ഉഗ്രസ്ഫോടനത്തിൽ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലെ അൽബുറൈജ് അഭയാർഥി ക്യാമ്പിലാണ് സംഭവം.ഇവിടെ ഹമാസിന്റെ തുരങ്കം തകർക്കുന്നതിനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കൾ പ്രതീക്ഷിച്ചതിന് അരമണിക്കൂർ മുമ്പേ പൊട്ടിത്തെറിച്ചാണ് ഇസ്രായേൽ പ്രതിരോധ സേനയിലെ ആറ് റിസർവ് എഞ്ചിനീയർമാർ കൊല്ലപ്പെട്ടതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.സംഭവസ്ഥലത്ത് ഹമാസ് റോക്കറ്റ് നിർമാണ പ്ലാന്റ് ഉണ്ടായിരുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്. ഇത് തകർക്കുന്നത് കാണിക്കാൻ ഇസ്രായേൽ അനുകൂല മാധ്യമ പ്രവർത്തകരുടെ സംഘത്തെ സൈന്യം കൂടെ കൂട്ടിയിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കെയാണ് ഉഗ്രസ്ഫോടനം നടന്നതും ആറുപേർ കൊല്ലപ്പെട്ടതും.
നിരവധി സൈനികർക്ക് സാരമായി പരിക്കേറ്റതായി സംഘത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇസ്രായേൽ ലേഖകൻ ഇമ്മാനുവൽ ഫാബിയൻ റിപ്പോർട്ട് ചെയ്തു. തന്റെ കൺമുന്നിൽ വലിയ സ്ഫോടനം നടക്കുന്നത് കണ്ടതായി ഇമ്മാനുവൽ പറഞ്ഞു.ഉടൻ തന്നെ റിപ്പോർട്ടർമാരെ സംഭവസ്ഥലത്തുനിന്ന് നീക്കി. വൻ അപകടമുണ്ടായതായി സൈനിക കമാൻഡർമാർ റേഡിയോ വഴി പറയുന്നത് കേട്ടതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.സർജന്റ് ഫസ്റ്റ് ക്ലാസ് ഗാവ്രിയൽ ബ്ലൂം (27),മാസ്റ്റർ സാർജന്റ് അമിത് മോഷെ ഷഹാർ (25), കാപ്റ്റൻ ഡെനിസ് ക്രോഖ്മലോവ് വെക്സ്‍ലർ (32), കാപ്റ്റൻ റോൺ എഫ്രിമി (26), മാസ്റ്റർ സർജന്റ് റോയി അവ്രഹം മൈമോൻ (24), സർജന്റ് മേജർ അകിവ യാസിൻസ്കി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവരിൽ ഗായകനും നടനുമായ ഇഡാൻ അമേദിയെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പിതാവ് പറഞ്ഞു.അതിനിടെ, സെൻട്രൽ ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സ്ഥിരീകരിച്ചു. സർജന്റ് ഫസ്റ്റ് ക്ലാസ് ഡേവിഡ് ഷ്വാർട്സ് (26), സർജന്റ് ഫസ്റ്റ് ക്ലാസ് യാക്കിർ ഹെക്‌സ്‌റ്റർ (26) എന്നിവർ ഖാൻ യൂനിസിലും സർജൻറ് റോയി താൽ (19) തെക്കൻ ഗസ്സയിലുമാണ് കൊല്ലപ്പെട്ടത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിനിടെയാണ് ഇസ്രായേൽ സൈന്യത്തിന് കനത്ത തിരിച്ചടിയായി ഒമ്പതുപേർ കൊല്ലപ്പെട്ടത്.അതെ സമയം അൽ അഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയ്യ. ദോഹയിൽ നടക്കുന്ന ആഗോള മുസ്‍ലിം പണ്ഡിതസഭ സമ്മേളനത്തിന്റെ ഫലസ്തീൻ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടക്കൊലകളും വംശീയ ഉന്മൂലനവുമായി ഗസ്സയിൽ ഇസ്രായേൽ തേർവാഴ്ച നടത്തിയിട്ടുംലക്ഷ്യം നേടുന്നതിൽ ശത്രുക്കൾ പരാജിതരായെന്ന് നൂറു ദിവസത്തിലേക്ക് നീളുന്ന യുദ്ധം സാക്ഷ്യപ്പെടുത്തുകയാണ്. അവരുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായിട്ടില്ല. ഇപ്പോൾ പുറത്തുപറയുന്ന കണക്കുകളിലും എത്രയോ ഇരട്ടിയാണ് അധിനിവേശ സേനയുടെ നാശങ്ങൾ. എയർ ബ്രിഡ്ജ് തീർത്തും ആയുധങ്ങളും യുദ്ധക്കപ്പലുകളുമായി വിദേശരാജ്യങ്ങൾ അധിനിവേശ സേനക്ക് പിന്തുണ നൽകുകയാണ്. എന്നാൽ, അൽ അഖ്സക്കും ഫലസ്തീൻ ഭൂമിക്കുമായി ചെറുത്തുനിൽപ് നടത്തുന്ന പ്രതിരോധ സേനക്കും ലോക സമൂഹത്തിന്റെ പിന്തുണ വേണം’-ഇസ്മായിൽ ഹനിയ്യ പറഞ്ഞു. ‘മൂന്നു മാസത്തിലേറെ പിന്നിട്ട യുദ്ധത്തിൽ ആൾനഷ്ടവും മറ്റും ഒരുപാടുണ്ടെങ്കിലും ഫലസ്തീനികളുടെ ചെറുത്തുനിൽപ് വിജയംകാണുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ മനുഷ്യരാശിക്കെതിരായ യുദ്ധമാണ് ഗസ്സയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മേഖലയിൽ സംഘർഷ വ്യാപന ഭീതി പരത്തി ഇസ്രായേൽ-ഹിസ്ബുല്ല ആക്രമണ, പ്രത്യാക്രമണം തുടരുന്നു. ഹമാസ് നേതാവ് സാലിഹ് അൽ അറൂരി, ഹിസ്ബുല്ല കമാൻഡർ വിസ്സാം അൽ തവീൽ എന്നിവരുടെ കൊലപാതകത്തിന് പ്രതികാരമായി ഇസ്രായേലിലെ സഫദ് നഗരത്തിലെ നോർത്തേൺ കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി.
സൈനികകേന്ദ്രത്തിന് നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രായേൽ അവകാശവാദമെങ്കിലും ഡ്രോണുകൾ ലക്ഷ്യത്തിൽ പതിച്ചതായാണ് ഹിസ്ബുല്ല പറയുന്നത്.ഇതിന് തിരിച്ചടിയായി ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മൂന്നു ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.ഗസ്സയിലെ ഖാൻ യൂനുസിൽ ഇസ്രായേൽ കരയാക്രമണം ശക്തമാക്കി. 24 മണിക്കൂറിനിടെ 126 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ച ഫലസ്തീനികളുടെ എണ്ണം 23,210 ആയി. 59,167 പേർക്ക് പരിക്കുണ്ട്. നിരവധി ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായും ആയുധങ്ങളും ഭൂഗർഭ അറകളും കണ്ടെത്തിയതായും ഇസ്രായേൽ സേന അവകാശപ്പെട്ടു.അൽ ഖസ്സാം ബ്രിഗേഡിന്റെ തിരിച്ചടിയിൽ ഒമ്പതു സൈനികർകൂടി കൊല്ലപ്പെട്ടതോടെ കരയുദ്ധം ആരംഭിച്ചതു മുതൽ മരിച്ച സൈനികരുടെ എണ്ണം 187 ആയി. വെസ്റ്റ്ബാങ്കിലെ തുൽകറമിൽ മൂന്നു യുവാക്കളെ വെടിവെച്ചിട്ട ഇസ്രായേൽ സേന ശരീരത്തിലൂടെ സൈനികവാഹനം കയറ്റിയിറക്കി. ഗസ്സയിൽ രണ്ട് അൽജസീറ റിപ്പോർട്ടർമാർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും യു.എൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് സഹായവസ്തുക്കളെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്രായേലി ബന്ദികളുടെ ബന്ധുക്കൾ കരീം ശാലോം അതിർത്തിയിൽ പ്രതിഷേധിച്ചു. അതേസമയം, ബന്ദിമോചനം സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല ഇസ്രായേലി പ്രതിനിധി സംഘം തിങ്കളാഴ്ച രാത്രി കൈറോയിലെത്തിയതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.പശ്ചിമേഷ്യ പര്യടനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തി പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.
https://www.facebook.com/Malayalivartha

























