പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല ഗാസയെ കത്തിച്ച് ചാമ്പലാക്കണം;വിവാദം മുറുകിയിട്ടും പ്രതിഷേധം ആളിപ്പടര്‍ന്നിട്ടും നിലപാട് മാറ്റാതെ ഇസ്രയേല്‍ എംപി,ഗാസയില്‍ നിരപരാധികള്‍ ആരുമില്ല എല്ലാം ഭീകരര്‍,ലോകരാജ്യങ്ങള്‍ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിക്കുന്നു,ചെങ്കടലില്‍ ആക്രമണം കടുപ്പിച്ച് ഹൂതിവിമതര്‍ തിരിച്ചടിച്ച് അമേരിക്ക

ഗാസയെ ചുട്ടുചാമ്പലാക്കാതെ ഈ യുദ്ധം അവസാനിക്കുമെന്ന് ആരും കരുതണ്ട. ഇസ്രയേലി എംപിയുടെ വിവാദ പ്രസ്താവന വന്‍ പ്രതിഷേധത്തിന് വഴിവെക്കുന്നു. നെതന്യാഹു അനുയായിയും ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി അംഗവുമായ നിസ്സിം വടുരിയാണ് തന്റെ പ്രസ്താവനയില്‍ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞത്. കഴിഞ്ഞമാസമായിരുന്നു ഗസയെ കത്തിച്ചു ചാമ്പലാക്കണം എന്ന പ്രസ്താവന നിസ്സിം നടത്തിയത്. യുദ്ധത്തിന് അയച്ച് സൈനികരെ പരിക്കേല്‍പ്പിക്കുന്നതിനും നല്ലത് ഗസയെ കത്തിച്ച് ഇല്ലാതാക്കുന്നതാണെന്നും കഴിഞ്ഞ ദിവസം കോള്‍ ബരാമ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിസ്സിം പറഞ്ഞു. കൂടാതെ ഗസയില്‍ നിരപരാധികളായിട്ട് ആരുമില്ലെന്നും നിസ്സിം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒരു ലക്ഷത്തിലുമധികം ആളുകള്‍ വടക്കന്‍ ഗസയില്‍ ഉണ്ടെന്നും അവരാരും നിരപരാധികളല്ലെന്നും അവരെ ഇല്ലാതാക്കുമെന്നും നിസ്സിം പറഞ്ഞു.
ഇത് ആദ്യമായല്ല ഒരു ഒരു ഭരണകക്ഷി എം.പി ഇത്തരം പ്രസ്ഥാനം നടത്തുന്നത് ഗസയില്‍ മുഴുവന്‍ നാസികള്‍ ആണെന്ന് കഴിഞ്ഞദിവസം ഇസ്രയേലി ധനമന്ത്രിയായ ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞിരുന്നു. ഗസയില്‍ നിന്നും പലസ്തീനികളെ നിര്‍ബന്ധമായും കുടിയോഴിപ്പിക്കണമെന്നും എന്നും സ്‌മോട്രിച്ച് പറഞ്ഞിരുന്നു. ഗസയില്‍ നിന്നും പലസ്തീനികളെ കുടിയിറക്കി ഇറാന്‍, സ്‌പെയിന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളാക്കി മാറ്റാന്‍ നെതന്യാഹു ഭരണകൂടം ലക്ഷ്യമിടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗസയില്‍ നടക്കുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്‍കിയ കേസ് ജനുവരി 11ന് വിചാരണ ആരംഭിക്കും. ഇസ്രയേലി പാര്‍ലമെന്റ് അംഗം ഒഫെര്‍ കാസിഫ് കേസില്‍ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ യെമനിലെ ഹൂത്തി വിമതര്‍ ചെങ്കടലില്‍ വ്യാപകമായി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയതായി പെന്റഗണ്‍. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണം സങ്കീര്‍ണവും വലുതുമാണെന്നും പെന്റഗണ്‍ പറഞ്ഞു. ഹൂത്തികളുടെ ആക്രമണങ്ങളെ തങ്ങള്‍ പ്രതിരോധിച്ചതായും മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് ഹൂത്തി മേധാവികളെ പിന്തിരിപ്പിച്ചതായും പെന്റഗണ്‍ അവകാശപ്പെട്ടു.
ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലേക്ക് നിരോധിത മിസൈലുകളും ഡ്രോണുകളും ഹൂത്തി വിമതര്‍
വിക്ഷേപിച്ചിട്ടുണ്ടെന്ന് പശ്ചിമേഷ്യയിലെയും മധ്യേഷയിലെയും സൈനിക പ്രവര്‍ത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന യു.എസ് സെന്‍ട്രല്‍ കമാന്റായ സെന്റ് കോം ചൂണ്ടിക്കാട്ടി. പതിനെട്ട് വണ്‍വേ ഡ്രോണുകള്‍, രണ്ട് ക്രൂയിസ് മിസൈലുകള്‍, ഒരു ബാലിസ്റ്റിക് മിസൈല്‍ തുടങ്ങിയവയെ അമേരിക്കയും ബ്രിട്ടീഷും സംയുക്തമായി വെടിവെച്ചിട്ടെന്നാണ് പെന്റഗണിന്റെ വാദം. ആക്രമണത്തിന് നേതൃത്വം നല്‍കിയത് അമേരിക്കന്‍ എഫ്18 എന്ന യുദ്ധക്കപ്പലാണെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ യാതൊരു വിധത്തിലുള്ള പരിക്കുകളും നാശനഷ്ടങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യു.എസ് അറിയിച്ചു.
പെന്റഗണ്‍ കേന്ദ്രങ്ങളുടെ കണക്കുകള്‍ അനുസരിച്ച് സമുദ്ര പാതകളിലൂടെ കടന്നുപോവുന്ന കപ്പലുകള്‍ക്ക് നേരെയും മറ്റുമായി 26 തവണ ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് സൂചിപ്പിക്കുന്നത്. ഇസ്രയേലി തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്ന എല്ലാ കപ്പലുകളെയും തങ്ങള്‍ ആക്രമിക്കുമെന്ന് ഹൂത്തി തലവന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച സാഹചര്യത്തില്‍ ഏതാനും രാജ്യങ്ങള്‍ തങ്ങളുടെ കപ്പലുകള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗസയിലെ ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ കപ്പലുകളെ ലക്ഷ്യമിടുമെന്നാണ് ഹൂത്തികള്‍ അറിയിച്ചിരുന്നത്. ഹൂത്തികളെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ബഹുരാഷ്ട്ര സേന രൂപീകരിച്ചിരുന്നെങ്കിലും പിന്നീട് നിരവധി രാജ്യങ്ങള്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. നേരത്തെ ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ മാത്രമേ തങ്ങള്‍ ആക്രമിക്കൂ എന്നറിയിച്ച ഹൂത്തികള്‍ അമേരിക്കയുടെ സേനയില്‍ ചേരുന്ന രാജ്യങ്ങളെയും ആക്രമിക്കുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























